ബംഗളൂരു: പ്രശസ്ത പത്രപ്രവര്‍ത്തകനും ഇലസ്ട്രേറ്റഡ് വീക്ക്ലി എഡിറ്ററും പ്രസാര്‍ ഭാരതി ചെയര്‍മാനുമായിരുന്ന പദ്മഭൂഷണ്‍ എം. വി. കാമത്ത് അന്തരിച്ചു. 93 വയസായിരുന്നു. ഹൃദയാഘാതത്തെത്തുടര്‍ന്ന് ഇന്നലെ രാവിലെ ഏഴരയ്ക്ക് മണിപ്പാല്‍ കസ്തൂര്‍ബാ ആശുപത്രിയിലായിരുന്നു അന്ത്യം. നരേന്ദ്ര മോദിയുടെ ജീവചരിത്രം ആദ്യം രചിച്ചത് (2009)കാമത്താണ്.
ടൈംസ് ഓഫ് ഇന്ത്യയുടെ വാഷിംഗ്ടണ്‍ ലേഖകനായും (1969 മുതല്‍ 78 വരെ) സണ്‍ഡേ ടൈസ് എഡിറ്ററായും (67 മുതല്‍ 69 വരെ) പ്രവര്‍ത്തിച്ചിട്ടുണ്ട്. പിടിഐയിലും ഏറെക്കാലം പ്രവര്‍ത്തിച്ച മാധവ വിട്ടല്‍ കാമത്ത് ഇപ്പോള്‍ മണിപ്പാല്‍ സ്കൂള്‍ ഓഫ് കമ്മ്യൂണിക്കേഷന്‍ ഓണററി ഡയറക്ടറായി സേവനം അനുഷ്ഠിക്കുകയായിരുന്നു. 97 ല്സ്ഥാപനം തുടങ്ങിയ അന്നുമുതല്‍ ഇതിന്റെ ഡയറക്ടറായിരുന്നു.
മൂന്നുപതിറ്റാണ്ട് മുടങ്ങാതെ ഓര്‍ഗനൈസര്‍ വാരികയില്‍ കോളം എഴുതിയിരുന്ന അദ്ദേഹത്തിന്റെ ലേഖനങ്ങള്‍ കേസരി വാരികയിലൂടെ മലയാളികള്‍ക്കു സുപരിചിതമായി. തപസ്യ നല്‍കിവരുന്ന വി.എം. കൊറാത്ത് പുരസ്കാരം 2008-ല്‍ അദ്ദേഹത്തിനാണ് സമ്മാനിച്ചത്. ജീവിക്കുന്ന ഇതിഹാസമായ അദ്ദേഹം ജോലിയെ ദൗത്യമായി കണ്ടിരുന്ന ആളാണെന്ന് അവാര്‍ഡ് സമ്മാനിച്ച് എല്‍.കെ. അദ്വാനി അഭിപ്രായപ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: