പാനൂര്‍/തലശ്ശേരി: ആര്‍എസ്എസ് കണ്ണൂര്‍ ജില്ലാ ശാരീരിക് ശിക്ഷണ്‍ പ്രമുഖായിരുന്ന മനോജിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് കേസന്വേഷിക്കുന്ന സംഘത്തിന്റെ ക്യാമ്പ് ഓഫീസില്‍ സിപിഎം പ്രതിഷേധം. പ്രതിഷേധക്കാര്‍ക്കൊപ്പം എംഎല്‍എമാരും ചേര്‍ന്നു. കഴിഞ്ഞ ദിവസം ജില്ലാ സെക്രട്ടറി പി. ജയരാജന് പരസ്യമായി അന്വേഷണ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയിരുന്നു. ഇന്നലെ ജയരാജന് ഉള്‍പ്പെടെ നിരവധി നേതാക്കളുടെ നേതൃത്വത്തിലാണ് ക്യാമ്പ് ഓഫീസിന് മുന്നില്‍ സമരവും പ്രതിഷേധവും നടത്തിയത്.
മനോജിനെ കൊലപ്പെടുത്തിയ സംഘത്തില്‍പ്പെട്ട മാലൂരിലെ സിപിഎം പ്രവര്ത്തകന് അരിപ്പ പ്രഭാകരനെ കാണണമെന്ന ആവശ്യം ഉന്നയിച്ച് പ്രഭാകരന്റെ ബന്ധുക്കളെ മുന്‍നിര്‍ത്തിയാണ് പ്രതിഷേധിച്ചത്. പ്രഭാകരന് കേസന്വേഷണത്തിന്റെ ഭാഗമായി ഏതാനും ദിവസങ്ങളായി പോലീസ് കസ്റ്റഡിയിലാണ് ഉള്ളത്. ഇന്നലെ ഉച്ചക്ക് 12 മണിയോടെയാണ് തലശ്ശേരിയിലെ ക്യാമ്പ് ഓഫീസില്‍ നേതാക്കള്‍ പ്രഭാകരന്റെ ബന്ധുക്കളെയും കൂട്ടി എത്തിയത്. പി.ജയരാജന്, എം.വി. ജയരാജന്, പനോളി വത്സന് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് നേതാക്കള്‍ ക്യാമ്പ് ഓഫീസിലെത്തിയത്.
നിരവധി സിപിഎം ക്രിമിനല്‍ സംഘങ്ങള്‍ ഉള്‍പ്പെടെ ഓഫീസ് പരിസരത്ത് കേന്ദ്രീകരിച്ച ശേഷമായിരുന്നു നേതാക്കള്‍ എത്തിയത്. പിന്നാലെ എംഎല്‍എമാരായ കെ.കെ. നാരായണന്, ജെയിംസ് മാത്യു, കെ. കൃഷ്ണന് എന്നിവരും എത്തി.
എന്നാല്‍ പോലീസ് ജനലിലൂടെ പ്രഭാകരനെ കാണാന്‍ ഭാര്യയേയും അമ്മയേയും സഹോദരിയേയും അനുവദിച്ചതോടെ കുഴപ്പം സൃഷ്ടിക്കാനുള്ള പാര്‍ട്ടി നേതാക്കളുടെ ശ്രമം പാഴായി. ഡിവൈഎസ്പിമാരായ എം.ജെ. സോജന്, കെ.വി. സന്തോഷ് എന്നിവര്‍ക്കെതിരെ നേതാക്കള്‍ ഭീഷണി മുഴക്കി. പ്രഭാകരന്റെ ജുഡീഷ്യല്‍ കസ്റ്റഡി ഇന്ന് രാവിലെ അവസാനിക്കും.
ഇത്രയും ദിവസം ആരോപണങ്ങളൊന്നും ഉന്നയിക്കാത്ത നേതാക്കള്‍ ഇന്നലെ ബോധപൂര്‍വ്വം പ്രശ്നങ്ങള്‍ സൃഷ്ടിച്ചത് കേസന്വേഷണത്തെ അട്ടിമറിക്കുക എന്ന ലക്ഷ്യത്തോടെയാണെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു. അടുത്ത ദിവസം മൂന്നുപേരുടെ വിവരങ്ങള്‍ കോടതിയില്‍ ക്രൈം ബ്രാഞ്ച് സമര്‍പ്പിക്കും.
സിപിഎം നേതൃത്വത്തിന്റെ
പങ്ക് വ്യക്തം : ആര്‍എംപി
കണ്ണൂര്‍: കതിരൂരിലെ ആര്‍എസ്എസ് ജില്ലാ ഭാരവാഹി മനോജിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ സിപിഎമ്മിന്റെ കണ്ണൂര്‍ ജില്ലാ നേതൃത്വത്തിനുളള പങ്ക് വളരെ വ്യക്തമാണെന്ന് ആര്‍എംപി സംസ്ഥാന സെക്രട്ടറി എന്‍. വേണു കണ്ണൂരില്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
രാഷ്ട്രീയമായും സംഘടനാപരമായും തകര്‍ന്നു കൊണ്ടിരിക്കുന്ന പാര്‍ട്ടിയില്‍ പൊതുജനങ്ങള്‍ക്കുളള വിശ്വാസം നഷ്ടപ്പെടുകയും അനുഭാവികളും പ്രവര്‍ത്തകരും മറ്റു വഴികള്‍ തേടി പോവുകയും ചെയ്യുന്ന സാഹചര്യത്തില്‍ ഇതിന് തടയിടുകയെന്ന ലക്ഷ്യമാണ് മനോജ് വധവും തുടര്‍ന്ന് സിപിഎം ജില്ലയില്‍ നടത്തി കൊണ്ടിരിക്കുന്ന അക്രമങ്ങളും. കൊലപാതകങ്ങളുടേയും അക്രമങ്ങളുടേയും വഴിയാണ് എക്കാലത്തും സിപിഎം സ്വീകരിച്ചിട്ടുളളത്. രാഷ്ട്രീയ ആധിപത്യം നിലനിര്‍ത്താനുളള നേതൃത്വത്തിന്റെ ഗൂഢാലോചനയുടെ ഭാഗമാണ് അക്രമങ്ങളും കൊലപാതകങ്ങളെന്നും അവര്‍ പറഞ്ഞു. ടിപി വധത്തിലും കെ.ടി.ജയകൃഷണന് മാസ്റ്റര്‍ , കതിരൂര്‍ മനോജ് തുടങ്ങിയവരുടെ വധത്തിലും കണ്ണൂര്‍ ജില്ലാ നേതൃത്വത്തിന്റെ പങ്ക് പകല്‍ പോലെ വ്യക്തമാക്കുന്നതാണ് പുറത്തുവരുന്ന തെളിവുകള്‍ ചൂണ്ടിക്കാണിക്കുന്നത്. നേതൃത്വത്തിന്റെ പങ്ക് വ്യക്തമാകുമെന്ന ഭയത്തിന്റെ പശ്ചാത്തലത്തിലാണ് സിബിഐ അന്വേഷണത്തെ സിപിഎം എതിര്‍ക്കുന്നത്, ആര്‍എംപി നേതാക്കള്‍ പറഞ്ഞു.
സെല്‍ഫ് ഡിഫന്‍സ് ക്യാമ്പുകളില്‍ സിപിഎം നടത്തി കൊണ്ടിരിക്കുന്ന ആയുധ പരിശീലനം ഇല്ലാതാക്കാന്‍ അധികൃതര്‍ തയ്യാറാവണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു. ടി.പി. വധത്തിലും ജയകൃഷ്ണന് മാസ്റ്റര്‍ വധത്തിലും സിപിഎം നേതാക്കളുടെ പങ്ക് പുറത്തു കൊണ്ടുവരാന്‍ സിബിഐ അന്വേഷണം ഉറപ്പു വരുത്താന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ തയ്യാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ആര്‍എംപി നേതാക്കളായ ടി.എല്‍. സന്തോഷ്, കെ.കെ. കുഞ്ഞിക്കണ്ണന്, കെ.പി. പ്രകാശ്, പി.പി. മോഹനന്, അപ്പുക്കുട്ടന് കാരയില്‍ തുടങ്ങിയവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: