ന്യൂദല്‍ഹി: മുന്‍ഹരിയാന മുഖ്യമന്ത്രിയും ഇന്ത്യന്‍ നാഷണല്‍ ലോക്ദള്‍ നേതാവുമായ ഓംപ്രകാശ് ചൗട്ടാലയുടെ ഇടക്കാല ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സിബിഐ ദല്‍ഹി ഹൈക്കോടതിയെ സമീപിച്ചു. ജാമ്യവ്യവസ്ഥകള്‍ ചൗട്ടാല ലംഘിച്ചെന്ന് കാണിച്ചാണ് സിബിഐ കോടതിയെ സമീപിച്ചത്. ജാമ്യക്കാലാവധി തീരുന്ന ഒക്ടോബര്‍ 17ന് മുമ്പായിത്തന്നെ ചൗട്ടാല കീഴടങ്ങണമെന്നും സിബിഐ ആവശ്യപ്പെട്ടു.
ജാമ്യവ്യവസ്ഥകള്‍ ലംഘിച്ചുകൊണ്ട് തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടതിനാണ് സിബിഐ ചൗട്ടാലയ്ക്കെതിരെ കോടതിയെ സമീപിച്ചത്. സിബിഐയുടെ ആവശ്യം ജസ്റ്റിസുമാരായ ബി.ഡി. അഹമ്മദ്, സിദ്ധാര്‍ത്ഥ് മൃദുല്‍ എന്നിവരുടെ ബെഞ്ച് സ്വീകരിച്ചു. ഒക്ടോബര്‍ 17ന് മുമ്പായി കീഴടങ്ങണമെന്നാവശ്യപ്പെട്ട് കോടതി ചൗട്ടാലയ്ക്ക് നോട്ടീസ് നല്‍കിയതായി ഹൈക്കോടതി ജഡ്ജിമാര്‍ വാദത്തിനിടെ സിബിഐ അഭിഭാഷകനോട് പറഞ്ഞു. അധ്യാപക നിയമന അഴിമതിക്കേസില്‍ 10 വര്‍ഷത്തെ ജയില്‍ ശിക്ഷയ്ക്ക് വിധിക്കപ്പെട്ട ചൗട്ടാല ആരോഗ്യപരമായ കാരണങ്ങളാലാണ് ജാമ്യം ലഭിച്ച് ജയില്‍ മോചിതനായത്.
ചൗട്ടാലയെ പ്രവേശിപ്പിച്ച ഗുഡ്ഗാവിലെ ആശുപത്രിക്കെതിരെയും സിബിഐ കോടതിയെ സമീപിച്ചിട്ടുണ്ട്. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ചൗട്ടാല എങ്ങനെയാണ് തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുന്നതെന്ന് ആശുപത്രി അധികൃതര്‍ വിശദീകരിക്കണമെന്നാണ് സിബിഐയുടെ ആവശ്യം.
സിബിഐക്കും ഇന്ത്യന്‍ നാഷണല്‍ ലോക്ദൡനും ചൗട്ടാലയുടെ ജാമ്യവുമായി ബന്ധപ്പെട്ട് ഹൈക്കോടതി നേരത്തെ നോട്ടീസയച്ചിരുന്നു. ഇടക്കാല ജാമ്യം ദുരുപയോഗം ചെയ്ത് ചൗട്ടാല തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ പങ്കെടുക്കുന്നതായി കാണിച്ച് അഭിഭാഷകനായ വിവേക് തംഗ സമര്‍പ്പിച്ച ഹര്‍ജിയിലായിരുന്നു കോടതി നോട്ടീസയച്ചത്. നിയമവ്യവസ്ഥകളെ അവഹേളിച്ചുകൊണ്ട് ജാമ്യം തേടി ആഘോഷിക്കുകയാണ് ചൗട്ടാലയെന്ന് ഹര്ജിക്കാരന് ആരോപിച്ചു.
ജയില്‍ശക്ഷയ്ക്ക് വിധിക്കപ്പെട്ട ചൗട്ടാലയ്ക്ക് ആരോഗ്യപ്രശ്നങ്ങള്‍ മുന്‍നിര്‍ത്തി 2013 മെയ് 21നാണ് കോടതി ജാമ്യം അനുവദിച്ചത്. എന്നാല്‍ പിന്നീട് ആരോഗ്യസ്ഥിതി ഗുരുതരമാണെന്ന കള്ളമെഡിക്കല് റിപ്പോര്‍ട്ടുകളുടെ പിന്‍ബലത്തില്‍ ജാമ്യം നീട്ടിലഭിച്ചുകൊണ്ടേയിരുന്നു. 2013 ജനുവരി 22നാണ് ഹരിയാനയിലെ പ്രത്യേക കോടതി ചൗട്ടാലയ്ക്കും മകന് അജയ് ചൗട്ടാലയ്ക്കും മറ്റു എട്ടു പേര്‍ക്കും 10 വര്‍ഷം തടവുശിക്ഷ വിധിച്ചത്. 2014 ജൂലൈ 11ന് ഹൈക്കോടതി ശിക്ഷ ശരിവെയ്ക്കുകയും ചെയ്തു. 2000ല്‍ നിയമവിരുദ്ധമായി 3206 അധ്യാപകരെ നിയമിച്ചതുമായി ബന്ധപ്പെട്ട കേസിലായിരുന്നു ഓംപ്രകാശ് ചൗട്ടാലയ്ക്കും കൂട്ടാളികള്‍ക്കും ജയില്‍ ശിക്ഷ ലഭിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: