ന്യുദല്‍ഹി: എയര്‍സെല്‍- മാക്സിസ് കേസില്‍ മുന്‍ കേന്ദ്രമന്ത്രി പി.ചിദംബരത്തിനെതിരായ അന്വേഷണത്തിന്റെ തത്സ്ഥിതി റിപ്പോര്‍ട്ട് ഹാജരാക്കാന്‍ സിബിഐയ്ക്ക് സുപ്രീം കോടതി നിര്‍ദേശം നല്കി. ഈ മാസം 16ന് സിബിഐ റിപ്പോര്‍ട്ട് നല്‍കണമെന്ന് അഭിഭാഷകന് കെ.കെ വേണുഗോപാലിനോട് നിര്‍ദേശിച്ചു.
ചീഫ് ജസ്റ്റിസ് എച്ച് എല്‍ ദത്തുവും ജസ്റ്റിസ് എസ് എ ബോബ്ഡെയും അടങ്ങിയ ബഞ്ചാണ് കേസ് പരിഗണിച്ചത്. കേസില്‍ ചിദംബരത്തിന്റെ പങ്കിനെക്കുറിച്ച് അന്വേഷിക്കാന്‍ എന്തെങ്കിലും ഉദ്ദേശ്യമുണ്ടോയെന്നും കോടതി ആരാഞ്ഞു. മുന്‍മന്ത്രി ദയാനിധി മാരന്, സഹോദരന് കലാനിധി മാരന് എന്നിവര്‍ പ്രതികളായ കേസിന്റെ കുറ്റപത്രത്തില്‍ അനത്തെ ധനമന്ത്രിയായിരുന്ന ചിദംബരത്തിന്റെ പേരുകൂടി പരാമര്‍ശിക്കുന്നുണ്ട്. അതിനാലാണ് കോടതി ചിദംബരത്തിനെതിരെ അന്വേഷണമില്ലേയെന്ന് ചോദിച്ചത്.
എയര്‍സെല്ലില്‍ 800 ദശലക്ഷം ഡോളറിന്റെ നിക്ഷേപം നടത്താന്‍ ഗ്ലോബല്‍ സര്‍വീസസ് ഹോള്‍ഡിങ്ങിന് അനുമതി നല്‍കിയതുമായി ബന്ധപ്പെട്ടാണ് ചിദംബരത്തിനെതിരെ അന്വേഷണം നടത്തേണ്ടത്. 2006-ലാണ് വിദേശ നിക്ഷേപത്തിന് അനുമതി തേടി ഗ്ലോബല്‍ കമ്മ്യൂണിക്കേഷന്‍ സര്‍വീസസ് ഫോറിന് ഇന്‍വെസ്റ്റ്മെന്റ് പ്രൊമോഷന് ബോര്‍ഡിനെ സമീപിച്ചത്.
അന്ന് ധനമന്ത്രിയായിരുന്ന ചിദംബരം ഇവര്‍ക്ക് നിക്ഷേപത്തിന് അനുമതി നല്‍കിയിരുന്നു. ഇതിനെകുറിച്ചാണ് സൂക്ഷ്മ പരിശോധന നടത്തേണ്ടത്. അന്വേഷണ പുരോഗതി ആവശ്യപ്പെട്ട് ബിജെപി നേതാവ് സുബ്രഹ്മണ്യം സ്വാമി കോടതിയെ സമീപിച്ചിരുന്നു. സ്വാമി സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവേയാണ് കോടതിയുടെ ചോദ്യം.
അതേസമയം, 2ജി സ്പെക്ട്രം, കല്‍ക്കരിഖനി ഇടപാട് കേസില്‍ സിബിഐ ഡയറക്ടര്‍ രഞ്ജിത് സിന്‍ഹയുടെ ഔദ്യോഗിക വസതിയിലെ സന്ദര്‍ശകരുടെ പട്ടിക പരിശോധിച്ച് ആധികാരിത ഉറപ്പുവരുത്താന്‍ കൂടുതല്‍ സമയം അനുവദിച്ചക്കണമെന്ന് പബ്ലിക് പ്രോസിക്യുട്ടര്‍ അറിയിച്ചു. ഈ മാസം 16 വരെ കോടതി സാവകാശം അനുവദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: