ആലപ്പുഴ: തമിഴ്നാട്ടില്‍ നിന്നും വ്യാജ വെളിച്ചെണ്ണ എത്തിത്തുടങ്ങിയത് കേര കര്‍ഷകര്‍ക്ക് ഭീഷണിയായി. വ്യാജ വെളിച്ചെണ്ണയാണ് സംസ്ഥാനത്തെ ചില്ലറ മേഖലയില്‍ വ്യാപകമായി വില്‍ക്കപ്പെടുന്നത്. പാം കേര്‍ണല്‍ വെളിച്ചെണ്ണയില്‍ കലര്‍ത്തിയാണ് സംസ്ഥാനത്തേക്ക് കടത്തുന്നത്.
ഒരു ലിറ്റര്‍ വെളിച്ചെണ്ണയില്‍ 60 ശതമാനത്തിലേറെ പാം കേര്‍ണലാണ് ചേര്‍ക്കുന്നത്. ഇവിടെ ഉത്പാദിപ്പിക്കുന്ന വെളിച്ചെണ്ണയേക്കാള്‍ വിലക്കുറച്ച് വില്‍ക്കുന്നതിനാല്‍ ചെറുകിട വ്യാപാരികള്‍ക്കിടയില്‍ വ്യാജ വെളിച്ചെണ്ണയ്ക്കാണ് കൂടുതല്‍ ആവശ്യക്കാരുള്ളത്. മറ്റു വ്യാവസായികാവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന പാം കേര്‍ണല്‍ ഭക്ഷ്യാവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ക്കിടയാക്കും. എന്നാല്‍ വ്യാജ വെളിച്ചെണ്ണ കണ്ടെത്താനുള്ള ലാബ് പരിശോധനകള്‍ സജീവമല്ലാത്തതിനാല്‍ ഇത്തരം നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയാന്‍ കഴിയുന്നില്ല.
മൊത്ത വ്യാപാര മേഖലയില്‍ കേരള വെളിച്ചെണ്ണ കൂടാതെ തമിഴ്നാട് നിന്നുള്ള വെളിച്ചെണ്ണ എന്ന പേരില്‍ ഇവയും വില്ക്കപ്പെടുന്നു. ലാബ് പരിശോധന നടത്തിയാല്‍ മായം കണ്ടെത്താന്‍ കഴിയുമെന്ന് വ്യാപാരികള്‍ പറയുന്നു.
കഴിഞ്ഞദിവസം ആലപ്പുഴ മാര്‍ക്കറ്റില്‍ കേരള വെളിച്ചെണ്ണയ്ക്ക് 15,900 രൂപയായിരുന്നു വിലയെങ്കില്‍ തമിഴ്നാട് വെളിച്ചെണ്ണ 15,200 രൂപയ്ക്കാണ് വില്‍പ്പന നടത്തിയത്. വ്യാജ വെളിച്ചെണ്ണയുടെ വരവ് കൂടാതെ മറ്റു ഭക്ഷ്യ എണ്ണകളും വ്യാപകമായി എത്തിത്തുടങ്ങിയത് ഇവിടുത്തെ കേരകര്‍ഷകര്‍ക്ക് ഭീഷണിയായി മാറിയിരിക്കുകയാണ്. പാം ഓയില്‍, സണ്‍ ഫഌവര്‍ ഓയില്‍ എന്നിവയ്ക്ക് ഒരു കിലോയ്ക്ക് 100 രൂപയില്‍ താഴെയാണ് വില.
പ്രതികരിക്കാൻ ഇവിടെ എഴുതുക: