ആലപ്പുഴ: സര്‍ക്കാര്‍ നിരോധിച്ച പെലാജിക് വല ഉപയോഗിച്ചുള്ള മത്സ്യ ബന്ധനം വ്യാപകമായി. കടലില്‍ മത്സ്യ സമ്പത്ത് ഇല്ലാതായതോടെ പരമ്പരാഗത മത്സ്യതൊഴിലാളികള്‍ ആശങ്കയിലാണ്. കടലിന്റെ അടിത്തട്ടിലുള്ള മീനുകളെ വരെ വലയിലാക്കുന്ന രീതിയാണ് ഡബിള്നെറ്റെന്ന പേരിലറിയപ്പെടുന്ന പെലാജിക് വലകള്‍.
കടലിന്റെ അടിത്തട്ടിലാണ് മീനുകള്‍ മുട്ടയിടുന്നത്. ജൂണ്‍, ജൂലൈ മാസങ്ങളിലാണ് മുട്ടയിടുന്നത്. അതുകൊണ്ടാണ് ഈ മാസങ്ങളില്‍ ട്രോളിങ് നിരോധനം ഏര്‍പ്പെടുത്തിയിട്ടുള്ളത്. എന്നാല്‍ തുടര്‍ച്ചയായുള്ള ഇത്തരം വലകള്‍ ഉപയോഗിച്ചുള്ള മത്സ്യബന്ധനം കാരണം കടലില്‍ മത്സ്യ സമ്പത്ത് കുറഞ്ഞിരിക്കുകയാണ്.
വലയുടെ രണ്ടറ്റങ്ങള്‍ ബോട്ടുകളില്‍ കെട്ടിയതിന് ശേഷം വേഗതയില്‍ ബോട്ട് ഓടിച്ച് മത്സ്യബന്ധനം നടത്തുന്ന രീതിയാണിത്. കടലിന്റെ ആഴം കൂടുന്ന ഭാഗങ്ങളിലെത്തുന്നതനുസരിച്ച് വല നീട്ടാനുള്ള സൗകര്യങ്ങളുണ്ട്. കടലിന്റെ അടിത്തട്ടിലുളള മത്സ്യവും വലയിലാകുന്നതോടെ മത്സ്യ സമ്പത്ത് നശിക്കുകയാണ്. സര്‍ക്കാര്‍ ഇത് നിരോധിച്ചെങ്കിലും ഫലമുണ്ടായിട്ടില്ല.
ശംഖുമുഖം മുതല്‍ കൊച്ചി വരെയുള്ള തീരങ്ങളിലാണ് വ്യാപകമായി ബോട്ടുകാര് പെലാജിക് വലകളാണ് ഉപയോഗിക്കുന്നത്.ഉള്‍ക്കടലില്‍ പരിശോധന നടത്താനുള്ള സംവിധാനങ്ങള്‍ തീരദേശ പോലീസിനില്ലാത്തതാണ് ഇതു തടയുന്നതിന് തടസമായിരിക്കുന്നത്.
രണ്ട് തരം പെലാജിക് വലകളാണുള്ളത്. എഴുപത് മീറ്റര്‍ നീളത്തില്‍ ഇരുനൂറ് മീറ്റര്‍ ആഴത്തില്‍ വരെ മത്സ്യബന്ധനം നടത്തുന്ന വലകളുണ്ട്. ഒരു ലക്ഷം രൂപയാണ് ഇതിന് വില വരുന്നത്.
കൊച്ചി തീരങ്ങളില്‍ ഇത്തരം വലകള്‍ ഉപയോഗിച്ച് വരുന്നതായി മത്സ്യതൊഴിലാളികള്‍ പറയുന്നു. മുപ്പത്തഞ്ച് മീറ്റര്‍ ആഴത്തില്‍ മത്സ്യ ബന്ധനം നടത്തുന്നതാണ് മറ്റൊന്ന്. ഇതിന് നാല്‍പ്പതിനായിരം രൂപയാണ് വില. കടലിന്റെ മേല്തട്ടിലെയും അടിത്തട്ടിലെയും മത്സ്യം ഒരു പോലെ പിടിച്ചെടുക്കാന്‍ പെലാജിക് വലകള്ക്കാവും. എന്നാല്‍ വള്ളങ്ങളില്‍ നടത്തുന്ന പരമ്പരാഗത മത്സ്യബന്ധനത്തിലൂടെ വെള്ളത്തിന് മുകള്‍ തട്ടിലുള്ള മീനുകളെയാണ് പിടികൂടുന്നത്. ചൂടവല, താങ്ങ് വല എന്നാണ് ഇത്തരം വലകളറിയപ്പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: