മാവേലിക്കര: എല്ലാ കലകളും ചേരുന്നതാണ് ഭാരതീയ നാടക സംസ്ക്കാരമെന്ന് തപസ്യ സംസ്ഥാന രക്ഷാധികാരി പി. നാരായണക്കുറുപ്പ്. മാവേലിക്കര ശ്രീകൃഷ്ണ ഗാനസഭാ മന്ദിരത്തില്‍ നടക്കുന്ന തപസ്യ കലാസാഹിത്യവേദിയുടെ മൂന്നു ദിവസത്തെ നാടക പഠനശിബിരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നാടക രംഗത്ത് സംസ്ഥാനത്തിന്റെ പാരമ്പര്യം മറ്റൊരു സംസ്ഥാനങ്ങള്‍ക്കും അവകാശപ്പെടാന്‍ സാധിക്കില്ല. ആധുനിക സംവിധാനങ്ങളുടെ കടന്നു വരവ് പാരമ്പര്യ നാടക സംസ്ക്കാരത്തെ തകര്‍ത്തു. ഇത് നടന്റെ ഭാവപ്രകടനത്തെ ഇല്ലാതാക്കുന്നു. കലയെ പരിപോഷിപ്പിക്കുക എന്നത് യന്ത്രവത്ക്കരണം കൊണ്ട് സാധ്യമല്ല.പാരമ്പര്യത്തില്‍ അധിഷ്ഠിതമായ മൂല്യമുള്ള കലാപ്രവര്‍ത്തനങ്ങള്‍ വളര്‍ത്തിയെടുക്കുകയും, നാടക സംസ്ക്കാരത്തെ നിലനിര്‍ത്തുകയുമാണ് തപസ്യയുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
തപസ്യ മാവേലിക്കര താലൂക്ക് അദ്ധ്യക്ഷന്‍ വി. വിജയരാഘവക്കുറുപ്പ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സംഘടനാ കാര്യദര്‍ശി പി. ഉണ്ണികൃഷ്ണന് മുഖ്യപ്രഭാഷണം നടത്തി. കലാരംഗത്ത് പ്രവര്‍ത്തിക്കുന്ന പലരും ഇന്ന് ആസുരശക്തികളുടെ കൈകളിലാണ്. ഇവരെ രക്ഷിക്കുകയും യഥാര്‍ത്ഥ കലാസംസ്ക്കാരത്തെ വളര്‍ത്തിയെടുക്കുകയുമാണ് തപസ്യയുടെ ദൗത്യം. ഒരു സൃഷ്ടികൊണ്ട് സമൂഹത്തില്‍ അരാജകത്വം സൃഷ്ടിച്ചാല്‍ അത് കലയല്ലെന്നും അദ്ദേഹം പറഞ്ഞു.
കലാമണ്ഡലം വാരണാസി വിഷ്ണുനമ്പൂതിരി അനുഗ്രഹ പ്രഭാഷണം നടത്തി. തുടര്‍ന്ന് തിരുവനന്തപുരം രസിക ആര്‍ട്ട്സ് ആന്റ് കള്‍ച്ചറല്‍ സൊസൈറ്റി ഡയറക്ടര്‍ കലാധരന്‍, ക്യാമ്പ് ഡയറക്ടര്‍ കെ.മോഹനന്, മധുവാരണാസി, നൂറനാട് സുകു എന്നിവര്‍ വിവിധ വിഷയങ്ങളില്‍ ക്ലാസുകള്‍ നയിച്ചു. വൈകിട്ട് മധുവാരണാസി രചിച്ച ഒഥല്ലോ എന്ന ആംഗലേയ നാടകത്തിനെ ആസ്പദമാക്കി രചിച്ച കഥകളി അരങ്ങേറി.
ഇന്ന് തിരുവനന്തപുരം സിവില്‍ സര്‍വ്വീസ് അക്കാദമി പ്രൊഫ. ആന്റ് ഡീന്‍ ഡോ. തോട്ടം ഭൂവനചന്ദ്രന്‍ നായര്‍, ഷാജി കളിയച്ഛന്, മധുവാരണാസി, നൂറനാട് സുകു എന്നിവര്‍ വിവിധ വിഷയങ്ങളില്‍ ക്ലാസുകള്‍ നയിക്കും. വൈകിട്ട് അഞ്ചിന് മാവേലിക്കരയിലെ പ്രമുഖ കലാകാരന്മാരുടെ സംഗമം നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: