കോഴിക്കോട്: കേരള പത്രപ്രവര്‍ത്തക യൂണിയന് 52 ാം സംസ്ഥാന സമ്മേളനം ഈ മാസം 15 ന് കോഴിക്കോട് സ്നേഹാഞ്ജലി ഓഡിറ്റോറിയത്തില്‍ നടക്കുമെന്ന് കെയുഡബ്ല്യുജെ സംസ്ഥാന പ്രസിഡന്റ് കെ. പ്രേമനാഥ്, ജനറല്‍ സെക്രട്ടറി എന്‍ പത്മനാഭന് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
രാവിലെ ഒമ്പത് മണിക്ക് സംസ്ഥാന സെക്രട്ടറി കെ. പ്രേമനാഥ് പതാക ഉയര്‍ത്തും ഡോ. സെബാസ്റ്റ്യന്‍ പോള്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും. പ്രസ് അക്കാദമി ചെയര്മാന് എന്‍. പി രാജേന്ദ്രന് സംബന്ധിക്കും. വൈകീട്ട് 3 മണിയ്ക്ക് ‘മാധ്യമങ്ങളും മാധ്യമപ്രവര്‍ത്തകരും’ എന്ന വിഷയത്തില്‍ മുഖ്യാതിഥിയായി കേരള ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവം പ്രഭാഷണം നടത്തും.
‘പത്രപ്രവര്ത്തകന് ഉള്ളതുകൊണ്ടാണ് പത്രം പത്രമാവുന്നത്’ എന്ന ആശയത്തെ അടിസ്ഥാനമാക്കി നടത്തുന്ന 52 ാം സംസ്ഥാന സമ്മേളനം കോര്‍പറേറ്റുകള്‍ വാര്‍ത്താമാധ്യമരംഗം കയ്യടക്കുന്നതിനെതിരെയുള്ള പ്രതിരോധമായും ജനപക്ഷ പത്രപ്രവര്‍ത്തനം ഉയര്‍ത്തിപ്പിടിക്കാനുള്ള സന്ദേശവും മുന്നോട്ട് വെക്കും.
വേജ് ബോര്‍ഡ് ശുപാര്‍ശകള്‍ക്ക് പകരം മക്ന്‍സി നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കുന്ന ‘ദ ഹിന്ദു’ ദിനപത്രത്തിനെതിരെ ബഹുജനപ്രക്ഷോഭം സംഘടിപ്പിക്കും. വേജ്ബോര്‍ഡ് ശുപാര്‍ശകള്‍ നടപ്പാക്കാന്‍ മടിക്കുന്ന കേരള കൗമുദി, ശുപാര്‍ശകള്‍ വളച്ചൊടിക്കുന്ന ‘മംഗളം’ മാനേജ്മെന്റുകള്‍ക്കെതിരെ കോടതിയലക്ഷ്യക്കേസ് ഫയല്‍ ചെയ്യും.
പത്രമുടമകളുടെ വസതികളിലേക്ക് തൊഴിലാളികളെ സംഘടിപ്പിച്ച് മാര്‍ച്ച് അടക്കമുള്ള സമരപരിപാടികള്‍ നടത്തുമെന്നും നേതാക്കള്‍ പറഞ്ഞു. കാലിക്കറ്റ് പ്രസ്ക്ലബ് പ്രസിഡന്റ് കമാല്‍ വരദൂര്‍, ജനറല്‍ സെക്രട്ടറി എ.വി. ഷെറിന്, വൈസ് പ്രസിഡന്റ് എം. പി. പ്രശാന്ത് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: