കോട്ടയം: പ്രധാനമന്ത്രി ജന്‍ ധന് പദ്ധതി രാജ്യവ്യാപകമായി വന്‍വിജയം കൈവരിക്കുമ്പോള്‍ കേരളത്തിലെ ദേശസാല്‍കൃത ബാങ്കുകള്‍ക്ക് ഈ പദ്ധതിയോട് ചിറ്റമ്മനയം. എല്ലാവര്ക്കും ബാങ്ക് അക്കൗണ്ട് എന്ന ലക്ഷ്യവുമായി സീറോബാലന്‍സ് അക്കൗണ്ടായ ഇത് ബാങ്കുകള്‍ക്ക് ആദായകരമല്ലെന്നതാണ് കാരണം. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ അസോസിയേറ്റ് ബാങ്കായ എസ്ബിടി ഉള്‍പ്പടെയുളള പല ബാങ്കുകളും ഈ പുതിയ അക്കൗണ്ടിനെ പ്രോല്‍സാഹിപ്പിക്കുന്നില്ല. ജന-ധന അക്കൗണ്ടു തുറക്കാനെത്തുന്നവരെ ബാങ്കുകള്‍ നിരുല്സാഹപ്പെടുത്തുന്നതായും ആക്ഷേപമുണ്ട്.
കേരളത്തില്‍ 95 ശതമാനം പേര്‍ക്കും ബാങ്ക് അക്കൗണ്ട് ഉണ്ടെന്നാണ് ബാങ്കുകളുടെ കണക്ക്്. ഈ അക്കൗണ്ടുകളില്‍ ഭൂരിഭാഗവും സേവിംഗ്സ് ബാങ്ക് അക്കൗണ്ടുകളാണ്. ഇത്തരം സേവിംഗ്സ് ബാങ്ക് അക്കൗണ്ടുകള്‍ക്കെല്ലാം തന്നെ മിനിമം ബാലന്‍സ് നിര്‍ബന്ധമാണ്. ദേശസാല്‍കൃത ബാങ്കുകള്‍ ചെക്കുബുക്കോടു കൂടിയ അക്കൗണ്ടു തുറക്കുന്നതിന് ആയിരം രൂപയാണ് വാങ്ങുന്നത്. പ്രധാനമന്ത്രിയുടെ പുതിയ പദ്ധതിയനുസരിച്ച് നിലവില്‍ ഒരു കുടുംബത്തില്‍ ബാങ്ക് അക്കൗണ്ട് ഉണ്ടെങ്കിലും ഗൃഹനാഥയുടെ പേരില്‍ പുതിയ അക്കൗണ്ട് ഓപ്പണ്‍ ചെയ്യാം.
ജന-ധന പദ്ധതിയില്‍ ആകൃഷ്ടരായി ഇങ്ങനെ എത്തുന്നവരോടാണ് ബാങ്കുകള്‍ ബിസിനസ് തന്ത്രം പുറത്തെടുക്കുന്നത്.പ്രധാനമന്ത്രിയുടെ പദ്ധതിയുടെ മുഖ്യ ആകര്‍ഷണം അത് സീറോ ബാലന്‍സ് അക്കൗണ്ടാണെന്നതാണ്. മിനിമം ബാലന്‍സ് നിര്‍ബന്ധമല്ലാത്ത ഇത്തരം അക്കൗണ്ടുകളോട് ബാങ്കുകള്‍ക്ക് തീര്‍ത്തും താല്പര്യമില്ല. കൂടാതെ ഡെബിറ്റ് കാര്‍ഡും, ഒരു ലക്ഷം രൂപയുടെ വ്യക്തിഗത അപകട ഇന്‍ഷ്വറന്‍സും ലഭിക്കും.
ആധാര്‍ ബന്ധിത അക്കൗണ്ടുകളില്‍ ഓവര്‍ഡ്രാഫ്റ്റ് സൗകര്യവും ഈ പദ്ധതിയിലുണ്ട്.
ഗ്രാമീണ മേഖലയിലുളള പ്രധാന ബാങ്കുകളുടെ ശാഖകളിലാണ് ജന-ധന പദ്ധതിയോട് താല്പര്യക്കുറുവ് കൂടുതല്‍ പ്രകടം. മൂലമറ്റത്തെ എസ്ബിഐ ശാഖയില്‍ ഈ പദ്ധതിയില്‍ ചേരാന്‍ ചെന്നവരോട് ഇത്തരമൊരു പദ്ധതിയെക്കുറിച്ച് പത്രങ്ങളിലൂടെയുള്ള അറിവേ ഉള്ളുവെന്ന മറുപടിയാണ് ജീവനക്കാര്‍ നല്‍കിയത്.
കേരളത്തിലെ ബാങ്കുകളിലെ രാഷ്ട്രീയവും പദ്ധതിയോടുളള വിരുദ്ധ മനോഭാവത്തിന് കാരണമാകുന്നുണ്ട്. ബാങ്കു ജീവനക്കാരെ നയിക്കുന്ന പ്രധാന സംഘടനകളെല്ലാം ഇടത് ആഭിമുഖ്യമുളളതാണ്. എന്‍ഡിഎ സര്‍ക്കാരിന്റെ ഈ പദ്ധതിയോട് സഹകരിക്കേണ്ടെന്ന നിര്‍ദേശം സംഘടനാ തലത്തില്‍ തന്നെ നല്‍കിയിട്ടുളളതായും സൂചനയുണ്ട്.
ജന്‍ധന്‍ പദ്ധതിയില്‍ അക്കൗണ്ടു തുറക്കാനെത്തുന്നവരോട് ആധാര്‍ നിര്‍ബന്ധമാണെന്നും അല്ലാത്തവര്‍ക്ക് അക്കൗണ്ട് ഈ പദ്ധതിയില്‍ അക്കൗണ്ട് തുറക്കാന്‍ ബുദ്ധിമുട്ടാണെന്നും പറയുന്നതായും പരാതിയുണ്ട്.
കോട്ടയം ജില്ലയില്‍ വൈക്കം മേഖലയിലുളള ബാ്ങ്ക് ശാഖകളില്‍ നിന്നും പദ്ധതിയില്‍ അക്കൗണ്ട് തുറക്കാനെത്തിയവരെ നിരുല്സാഹപ്പെടുത്തിയതായി ഏറെ പരാതിയുണ്ട്. ഇടുക്കി, വയനാട് തുടങ്ങിയ പിന്നാക്ക ജില്ലകളിലാണ് ബാങ്കുകളുടെ ഈ നീക്കം കൂടുതലായും നടക്കുന്നത്. സ്വാതന്ത്ര്യ ദിനത്തില്‍ പ്രഖ്യാപിച്ച പദ്ധതിയിലൂടെ ഒരു കോടി ബാങ്ക് അക്കൗണ്ട് തുറക്കാനാണ് ലക്ഷ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: