തിരുവനന്തപുരം: കുട്ടികളില്‍ പൗരബോധം വളര്‍ത്തുന്ന പാഠ്യപദ്ധതി ആവിഷ്ക്കരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് നടന് മമ്മൂട്ടി. ഇന്ന്പൗരബോധം വളര്‍ത്തുന്നതിനുവേണ്ട പാഠ്യപദ്ധതികള്‍ ഒന്നിലുമില്ല. ഇക്കാര്യത്തില്‍ വിദ്യാഭ്യാസ വകുപ്പ് ശ്രദ്ധ ചെലുത്തണം. ക്ലീന്കാമ്പസ് സേഫ് കാമ്പസ് പദ്ധതിയുടെ തിരുവനന്തപുരം മേഖലാ സമ്മേളനത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ ലോഗോ പ്രകാശനം നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം.
ലഹരി നിര്‍മ്മാര്‍ജ്ജനം നിരോധനങ്ങള്‍ കൊണ്ടുമാത്രം കഴിയില്ല. ലഹരി ഉപയോഗിക്കുന്നവര്‍ തങ്ങള്‍ക്ക് ജീവിതം നഷ്ടപ്പെടുകയാണ് എന്ന് തിരിച്ചറിയണം. ക്ലീന്കാമ്പസ് ലഹരി വിമുക്ത ക്യാമ്പസ് മാത്രമല്ല എന്റെ മനസ്സില്‍ ശുചിത്വമുള്ള കലാലയങ്ങള്‍ എന്നുംകൂടിയുണ്ട്. നമ്മുടെ പരിസരം ശുചിയായി സംരക്ഷിക്കണമെന്ന പൗരബോധം നമുക്കുണ്ടാകണം. മമ്മൂട്ടി പറഞ്ഞു.
സ്വന്തം കുഞ്ഞുങ്ങളുടെ സ്വഭാവരൂപീകരണം മറ്റുള്ളവരെ ഏല്പിക്കാതെ സ്വയം ഏറ്റെടുക്കണമെന്ന് മമ്മൂട്ടി പറഞ്ഞു. പദ്ധതിയുടെ ബ്രാന്‍ഡ് അംബാസിഡര്‍ കൂടിയായ മമ്മൂട്ടി വിദ്യാര്‍ത്ഥികള്‍ക്ക് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. മമ്മൂട്ടിയുടെ മൈ ട്രീ ചലഞ്ച് പദ്ധതിപ്രകാരം വിദ്യാര്‍ത്ഥികള്‍ക്ക് വൃക്ഷത്തൈകളും വിതരണം ചെയ്തു.
പോലീസ്, വിദ്യാഭ്യാസം, ആരോഗ്യം, എക്സൈസ് വകുപ്പുകളുടെ സഹായത്തോടെ സംസ്ഥാനത്തെ കാമ്പസുകള്‍ ലഹരി വിമുക്തമാക്കുമെന്ന് സമ്മേളനം ഉദ്ഘാടനം ചെയ്ത മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല അധ്യക്ഷത വഹിച്ചു.
വെബ്സൈറ്റ് ഉദ്ഘാടനം പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന് നിര്‍വ്വഹിച്ചു. വിദ്യാര്‍ത്ഥികള്‍ തന്നെ പദ്ധതിയുടെ അംബാസിഡറായി മാറണമെന്ന് വിഎസ് പറഞ്ഞു. പദ്ധതിക്കായി മുന്‍ ചീഫ് സെക്രട്ടറി കെ. ജയകുമാര്‍ രചിച്ച തീംസോംഗിന്റെ സിഡിയുടെ പ്രകാശനം മന്ത്രി അബ്ദുറബ്ബ്, ഡിഐജി പി. വിജയന് നല്കി നിര്‍വ്വഹിച്ചു. ബ്രോഷര്‍ പ്രകാശനം മന്ത്രി വി.എസ്. ശിവകുമാര്‍, ഐജി മനോജ് എബ്രഹാമിന് നല്കി നിര്‍വ്വഹിച്ചു. ഡിജിപി കെ.എസ്. ബാലസുബ്രഹ്മണ്യം റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
ലഹരി വിരുദ്ധ സന്ദേശം പങ്കുവച്ച് ഷാജി കടയ്ക്കല്‍ അവതരിപ്പിച്ച മാജിക് സമ്മേളനത്തില്‍ ശ്രദ്ധേയമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: