മാവേലിക്കര: ഷേക്സ്പിയറിന്റെ കഥാപാത്രങ്ങള്‍ കളിവിളക്കിനു പിന്നില്‍ നിറഞ്ഞാടി. തപസ്യ കലാസാഹിത്യവേദി മാവേലിക്കരയില്‍ സംഘടിപ്പിച്ച നാടക പരിശീലന ക്യാമ്പിന്റെ ആദ്യദിവസമായ വെള്ളിയാഴ്ച വൈകിട്ട് ആറിന് ശ്രീകൃഷ്ണ ഗാനസഭാ മന്ദിരത്തിലാണ് ഷേക്സിപിയറിന്റെ ഒഥല്ലോ എന്ന നാടകത്തിലെ കഥാപാത്രങ്ങള്‍ കഥകളി രൂപത്തില്‍ അവതരിപ്പിച്ചത്.
വിവാഹ ശേഷം ഒഥല്ലോ എസ്റ്റിമോണയ്ക്ക് പ്രണയ സമ്മാനമായി വസ്ത്രം നല്കുമ്പോള് ഒഥല്ലോയുടെ വളര്‍ച്ചയില്‍ അസൂയാലുവായ ഇയാഗോ ഒഥല്ലോയെ നശിപ്പിക്കാന്‍ പദ്ധതി തയ്യാറാക്കുന്നതും എസ്റ്റിമോണയെ ഒഥല്ലോ കൊല്ലുന്നതുമായ രംഗങ്ങള്‍ കഥകളിയിലൂടെ അവതരിപ്പിച്ചത് പ്രേക്ഷക ശ്രദ്ധ നേടി. ഫാക്ട് മോഹന്റെ ഒഥല്ലോ, കലാമണ്ഡലം ബാലകൃഷ്ണന്റെ ഇയാഗോ, മധു വാരണാസിയുടെ എസ്റ്റിമോണ, കലാമണ്ഡലം അരുണിന്റെ എമീലിയ, കലാമണ്ഡലം നിഥിന് ബാലചന്ദ്രന്റെ കാസിയോ എന്നീ വേഷങ്ങള്‍ പാട്ടിന്റെയും ചെണ്ടയുടെയും മദ്ദളത്തിന്റെയും താളത്തില്‍ അരങ്ങില്‍ നിറഞ്ഞാടി.
കലാമണ്ഡലം സജീവന്, കലാമണ്ഡലം വിശ്വാസ് (പാട്ട്), കലാമണ്ഡലം ശ്രീകാന്ത് വര്‍മ്മ (ചെണ്ട), കലാമണ്ഡലം അജികൃഷ്ണന് (മദ്ദളം), ചിങ്ങോലി പുരുഷോത്തമന് (ചുട്ടി)എന്നിവരാണ് പിന്നണിയില്‍ പ്രവര്‍ത്തിച്ചത്. ഷേക്സ്പിയര് നാടകമായ ഒഥല്ലോയെ ആട്ടക്കഥാ രൂപത്തില്‍ ചിട്ടപ്പെടുത്തിയത് മധു വാരണാസിയാണ്. ഏവൂര്‍ കണ്ണമ്പള്ളില്‍ കഥകളിയോഗത്തിന്റെ നേതൃത്വത്തില്‍ മാവേലിക്കര ഉജ്വലിക സെന്റര്‍ ഫോര്‍ പെര്‍ഫോമിംഗ് ആര്‍ട്സാണ് കഥകളി അവതരിപ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: