റിയല്‍ ഹീറോയിന് അതാണ് മലാല യൂസഫ്സായി. നൊബേല്‍ പുരസ്കാരം ലഭിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി എന്നതിലുപരി 35 വര്‍ഷങ്ങള്‍ക്കുശേഷം പാക്കിസ്ഥാന് നൊബേല്‍ സമ്മാനിച്ചവള് കൂടിയാണ് മലാല. 1979-ല്‍ ഭൗതിക ശാസ്ത്രത്തിനുള്ള നൊബേല്‍ പുരസ്കാരമാണ് പാക്കിസ്ഥാന് ആദ്യം ലഭിച്ചത്. ഡോ. മുഹമ്മദ് അബ്ദുസലാമായിരുന്നു ഈ നേട്ടത്തിന്റെ ഉടമ.
2012-ലാണ് മലാലയെ ലോകം അറിയുന്നത്. അതൊരു ശുഭകരമായ വാര്‍ത്തയായിരുന്നില്ല. പാക് താലിബാന്റെ വെടിയേറ്റുവീണ വിദ്യാഭ്യാസ പ്രവര്‍ത്തക എന്ന നിലയിലാണ് ലോക ജനത മലാലയെ അറിഞ്ഞത്.
1997 ജൂലൈ 12-ന് പാക്കിസ്ഥാനിലെ സ്വാത് താഴ്വരയിലാണ് മലാലയുടെ ജനനം. അച്ഛന് സിയാവുദ്ദീന് യൂസഫ്സായി, അമ്മ ടൂര്‍പെകായി യൂസഫ്സായി. താലിബാന്റെ ശക്തികേന്ദ്രമായ സ്വാത് താഴ്വര എന്നും ഭീകരത നിറഞ്ഞതാണ്. കുട്ടികളുടെ വിദ്യാഭ്യാസത്തെ, പ്രത്യേകിച്ച് പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തെ എതിര്‍ത്തിരുന്ന താലിബാന് ആക്രമണങ്ങള്‍ അഴിച്ചുവിട്ടുകൊണ്ടേയിരുന്നു. താലിബാന്റെ എതിര്‍പ്പിനെ മറികടന്നാണ് താഴ്വരിയിലെ കുട്ടികളെ രക്ഷിതാക്കള്‍ സ്കൂളിലേക്ക് അയച്ചിരുന്നത്. കുട്ടിക്കാലം മുതല്‍ താലിബാന്റെ വിദ്യാഭ്യാസ നിഷേധത്തെ കണ്ടാണ് മലാല വളര്‍ന്നത്.
2009-ല്‍ ബിബിസിയുടെ ഉറുദു വിഭാഗമാണ് താലിബാന് ക്രൂരതയെ വെളിച്ചത്തുകൊണ്ടുവന്നത്. താലിബാന്റെ വിദ്യാഭ്യാസ നിഷേധത്തെക്കുറിച്ച് സ്കൂളിലെ ഏതെങ്കിലും കുട്ടിയെക്കൊണ്ട് എഴുതിക്കണമെന്നാവശ്യപ്പെട്ട് മലാലയുടെ പിതാവ് സിയാവുദ്ദീനെ ബിബിസി സമീപിക്കുകയായിരുന്നു. എഴുതാമെന്ന് പറഞ്ഞ് ആദ്യം രംഗത്തെത്തിയ കുട്ടി താലിബാന് ഭീഷണിയെതുടര്‍ന്ന് പിന്‍വാങ്ങി. അങ്ങനെ പതിനൊന്നു വയസുകാരി മലാല ആ ദൗത്യം ഏറ്റെടുത്തു.
താലിബാന്റെ നീതിനിഷേധത്തെക്കുറിച്ചും, സ്വാത് താഴ്വരയിലെ ഭീകരവാദ പ്രവര്‍ത്തനങ്ങളെക്കുറിച്ചും ഭയമില്ലാതെ അവള് എഴുതി. അങ്ങനെ 2009 ജനുവരി മൂന്നിന് ബിബിസിയുടെ ഉറുദു ചാനലില്‍ മലാലയുടെ ആദ്യ ബ്ലോഗ് പ്രസിദ്ധീകരിച്ചു.
മലാലയുടെ ബ്ലോഗ് പെട്ടെന്നു തന്നെ പുറംലോകം അറിഞ്ഞു. ഇത് താലിബാനെ ചൊടിപ്പിച്ചു. മലാലയെ ആക്രമിക്കാന്‍ പദ്ധതിയിട്ട താലിബാന് 2012-ഒക്ടോബര്‍ 9-ന് സ്കൂള്‍ ബസില്‍ മറ്റു കുട്ടികള്‍ക്കൊപ്പം പോവുകയായിരുന്ന മലാലയുടെ നേര്‍ക്ക് വെടിയുതിര്‍ത്തു. മൂന്ന് വെടിയുണ്ടകള്‍ തലയിലേക്ക് തുളച്ചുകയറി. വെടിയേറ്റ് ഗുരുതരാവസ്ഥയിലായ മലാലയെ ആദ്യം പാക്കിസ്ഥാനിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജീവന് രക്ഷിക്കാനാകില്ലെന്ന ഘട്ടം വന്നപ്പോള്‍ ഇംഗ്ലണ്ടിലെ ക്യൂന്‍ എലിസബത്ത് ആശുപത്രിയിലേക്ക് മാറ്റി. ഇതിനിടെ മലാലയ്ക്ക് വെടിയേറ്റ സംഭവം ചര്‍ച്ചയാകുകയും പിന്തുണ പ്രഖ്യാപിച്ച് ദേശീയ സംഘടനകള്‍ മുതല്‍ അന്താരാഷ്ട്ര സംഘടനയായ ഐക്യരാഷ്ട്രസഭ വരെ രംഗത്തെത്തുകയും ചെയ്തു.
മലാലയ്ക്ക് വെടിയേറ്റ ആ ആഴ്ച തന്നെ പാക്കിസ്ഥാനിലെ 50 ഇസ്ലാമിക് പുരോഹിതര്‍ താലിബാനെതിരെ ഫത്വ പുറപ്പെടുവിച്ചു. എന്നിട്ടും ഇതിനിടെ മലാലയെ വധിക്കുമെന്ന് പല തവണ താലിബാന് ഭീഷണി മുഴക്കിക്കൊണ്ടേയിരുന്നു.
2013 ഓടെ ലോകത്തിലെ ഏറ്റവും പ്രശസ്ത വ്യക്തികളുടെ പട്ടികയില്‍ മലാല ഇടംപിടിച്ചു. ടൈം മാഗസിന്റെ ലോകത്തിലെ നൂറ് സ്വാധീന വ്യക്തികളുടെ പട്ടികയില്‍ മലാല ഒന്നാമതെത്തി. പാക്കിസ്ഥാനിലെ ആദ്യത്തെ നാഷണല്‍ യൂത്ത് പീസ് പുരസ്കാരവും മലാലയ്ക്കു ലഭിച്ചു. ഇതിനിടെ മലാലയും ബ്രിട്ടീഷ് പത്രപ്രവര്‍ത്തക ക്രിസ്റ്റീന ലാംബും ചേര്‍ന്ന് മലാലയുടെ ജീവ ചരിത്രം എഴുതി. ഞാന്‍ മലാല എന്നായിരുന്നു പുസ്തകത്തിന്റെ പേര്. എന്നാല്‍ പാക്കിസ്ഥാനിലെ സ്കൂളുകളില്‍ പുസ്തകം പാഠ്യവിഷയമാക്കില്ലെന്ന് ചില സംഘടനകള്‍ അറിയിച്ചു. പുസ്തകം വില്‍ക്കുന്ന കടകള്‍ കത്തിക്കുമെന്ന് താലിബാനും ഭീഷണി മുഴക്കി.
2013- ജൂലൈ 12-ന് മലാല ഐക്യരാഷ്ട്രസഭയില്‍ പ്രസംഗിച്ചു. മലാലയുടെ വാക്കുകള്‍ക്ക് ലോകം കാത്തിരുന്ന നിമിഷമായിരുന്നു അത്. ഒരു വെടിയുണ്ടകള്‍ക്കും എന്നെ നിശബ്ദയാക്കാന്‍ കഴിയില്ലെന്നു പറഞ്ഞ മലാല ഭീകരതയ്ക്കും ആഗോള നിരക്ഷരതയ്ക്കുമെതിരെ പോരാടാനും പ്രസംഗത്തിലൂടെ അഹ്വാനം ചെയ്തു. ഒരു കുട്ടിക്കും ഒരു അധ്യാപകനും ഒരു പേനയ്ക്കും ലോകത്തെ മാറ്റാനാവുമെന്ന മലാലയുടെ വാക്കുകള്‍ വന്‍ കൈയടിയോടെയാണ് ഐക്യരാഷ്ട്രസഭ സ്വീകരിച്ചത്. അക്കൊല്ലം തന്നെ പൗരത്വം നല്കി കനേഡിയന്‍ പാര്‍ലമെന്റും മലാലയെ ആദരിച്ചു. 2012 നവംബര്‍ 10 അന്താരാഷ്ട്ര മലാല ദിനമായും ആചരിച്ചു. 2014 ഫെബ്രുവരിയില്‍ വേള്‍ഡ് ചില്‍ഡ്രണ്‍സ് പുരസ്കാരത്തിനും മലാലയുടെ പേര് നിര്‍ദ്ദേശിക്കപ്പെട്ടിരുന്നു. ആക്രമണം തുടര്‍ന്നുള്ള ചികിത്സ, ഒരു വര്‍ഷത്തെ ഇടവേളയ്ക്കുശേഷം കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലാണ് മലാല സ്കൂളില്‍ പോകാന്‍ ആരംഭിച്ചത്. ഇംഗ്ലണ്ടിലാണ് പഠനം.
2015-ഓടെ ലോകത്തെ എല്ലാ പെണ്‍കുട്ടികളേയും വിദ്യാലയത്തിലെത്തിക്കാനുള്ള ഐക്യരാഷ്ട്രസഭയുടെ പ്രചാരണ പരിപാടിയുടെ മുദ്രാവാക്യം ഞാനും മലാല എന്നാക്കിയതും മലാലയോടുള്ള ആദര സൂചകമായാണ്. പുരസ്കാരങ്ങളുടെ പട്ടിക ഇവിടെ അവസാനിക്കുന്നില്ല. താലിബാന് ആക്രമണത്തിനുശേഷം പുരസ്കാരങ്ങളുടെ നീണ്ട നിരയാണ് മലാലയെ തേടിയെത്തിയത്. ഇപ്പോള്‍ ചരിത്രം രചിച്ച് സമാധാനത്തിനുള്ള നൊബേലും. സ്വാത് താഴ്വരയുടെ മാത്രം മലാല ആയിരുന്ന പെണ്‍കുട്ടി ഇന്ന് ലോകസമാധാനത്തിന്റെ മാലാഖയായി മാറിയിരിക്കുന്നു. ഇതാണ് പതിനേഴു വയസുകാരിയുടെ യാഥാര്‍ത്ഥ ഹീറോയിനിസം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: