തിരുവനന്തപുരം: ക്യാന്‍സര്‍ ബാധിതരായി ചികിത്സയില്‍ കഴിയുന്ന കുട്ടികള്‍ക്ക് സര്‍ക്കാര്‍ സൗജന്യ വിദ്യാഭ്യാസം നല്‍കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ക്യാന്‍സര്‍ രോഗികള്‍ക്കായുള്ള സൗജന്യ ചികിത്സാ പദ്ധതി ‘സുകൃതം’ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സുകൃതം പദ്ധതിയുടെ മൂന്നാം ഘട്ടമായി ഈ പദ്ധതി നടപ്പിലാക്കും. കേരളത്തിലെ ജനസംഖ്യയുടെ പകുതിയിലധികം പേര്‍ക്ക് ആനുകൂല്യം കിട്ടുന്ന തരത്തിലാണ് സുകൃതം പദ്ധതി തയ്യാറാക്കിയിരിക്കുന്നത്.
പദ്ധതിയുടെ രണ്ടാം ഘട്ടം എപിഎല്‍ ബിപിഎല്‍ വ്യത്യാസമില്ലാതെ എല്ലാവര്ക്കും സൗജന്യമായി ലഭ്യമാക്കും. വ്യക്തിയെ മാത്രമല്ല കുടുംബത്തെയും സാമ്പത്തികമായി ബുദ്ധിമുട്ടിലേക്ക് കൊണ്ടെത്തിക്കുന്ന ഒരു രോഗമാണ് ക്യാന്‍സര്‍.
അവര്‍ക്ക് പരമാവധി സഹായം ചെയ്യണം എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് ഈ പദ്ധതിക്ക് തുടക്കമിട്ടിരിക്കുന്നത്.
ഒന്നാംഘട്ടമായി അഞ്ച് മെഡിക്കല്കോളജുകളിലുള്പ്പെടെ എട്ട് ആശുപത്രികള്‍ക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കും. രണ്ടാംഘട്ടത്തോടെ സംസ്ഥാനത്തെ ക്യാന്‍സര്‍ ചികിത്സയുള്ള മുഴുവന്‍ ആശുപത്രികളിലും ഇതിന്റെ പ്രയോജനം ഉറപ്പാക്കും. വലിയ ബാധ്യതവരുന്ന ഈ പദ്ധതിയിലേക്ക് ഒട്ടേറെപേര്‍ സഹായം നല്കാന് മുന്നോട്ട് വന്നിട്ടുണ്ട്. കൂടാതെ പുകയില ഉല്പന്നങ്ങളുടെ വില മൂന്ന് ശതമാനത്തില്‍ നിന്ന് എട്ട് ശതമാനമായി ഉയര്‍ത്തിയിട്ടുണ്ട്. അതില്‍ നിന്നും ലഭിക്കുന്ന അധികവരുമാനവും മദ്യത്തിന് ഏര്‍പ്പെടുത്തിയ ഒരുശതമാനം സെസും ഇതിലേക്ക് പ്രയോജനപ്പെടുത്തും.
കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ച നടപടിയിലൂടെ മരുന്നുകളുടെ വില 20 ഇരട്ടിയും 30 ഇരട്ടിയും വര്‍ധിക്കുമെന്നാണ് കണക്കാക്കിയിരിക്കുന്നത്. അത് പാവപ്പെട്ടവര്‍ക്കും സാധാരണക്കാര്‍ക്കും താങ്ങാനാവുന്നതല്ല. ഇക്കാര്യത്തില്‍ കേരളത്തിന്റെ പ്രതിഷേധം ഈമാസം 16 ന് ദല്‍ഹിയില്‍ പോകുമ്പോള്‍ കേന്ദ്രത്തെ ധരിപ്പിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ആരോഗ്യവും വിദ്യാഭ്യാസവും സൗജന്യമായി നല്‍കേണ്ടതല്ല, അത് ഓരോ പൗരന്റെയും അവകാശമാണെന്ന് നടന് ഭരത് മമ്മൂട്ടി പറഞ്ഞു. ‘സുകൃതം’ പദ്ധതി രാജ്യത്തിന് സമര്‍പ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ക്യാന്‍സര്‍ രോഗത്തിന് കാരണം നമ്മുടെ ജീവിത ശൈലിയില്‍ വന്ന മാറ്റമാണ്.
ഫാസ്റ്റ് ഫുഡ് സംസ്കാരവും പരിസ്ഥിതിയെ മലിനമാക്കിയതുമാണ് ക്യാന്‍സര്‍ പോലുള്ള മാരകമായ ജീവിത ശൈലീരോഗങ്ങള്‍ക്ക് കാരണമെന്നും മമ്മൂട്ടി പറഞ്ഞു.
ചടങ്ങില്‍ ആരോഗ്യമന്ത്രി വി.എസ്. ശിവകുമാര്‍ അധ്യക്ഷത വഹിച്ചു. മന്ത്രിമാരായ രമേശ് ചെന്നിത്തല, പി.കെ. അബ്ദുറബ്ബബ്, കെ.പി. മോഹനന്, ഷിബു ബേബിജോണ്‍ എം.എല്‍.എ മാരായ വി.ശിവന്‍കുട്ടി, എം.എ. വാഹിദ്, കൗണ്‍സിലര്‍ ആര്. ഹരികുമാര്‍, പത്മശ്രീ സി.കെ. മേനോന്, ഡോ. മാര്‍ത്താണ്ഡംപിള്ള, പ്രസ്കഌബ് പ്രസിഡന്റ് പി.പി. ജെയിംസ്, ജി. വിജയരാഘവന്, എന്‍.ആര്.എച്ച്.എം ഡയറക്ടര്‍ മിന്‍ഹാജ് ആലം, ഡി.എച്ച്.എസ് ഡോ. പി.കെ. ജമീല, ആരോഗ്യവകുപ്പ് സ്പെഷ്യല്‍ സെക്രട്ടറി ഡോ. എം. ബീന, ഗായകന് എം.ജി. ശ്രീകുമാര്‍, ആര്‍സിസി ഡയറക്ടര്‍ ഡോ. പോള്‍ സെബാസ്റ്റ്യന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: