കൊച്ചി: വെറും ഏഴര മീറ്റര്‍ വീതിയില്‍ പച്ചാളത്ത് പണിയുന്ന കുഞ്ഞന്‍ മേല്‍പ്പാലത്തിന്റെ നിര്‍മ്മാണ ജോലികളില്‍ നിന്ന് പിന്മാറാന് ഡിഎംആര്‍സി ആലോചിക്കുന്നു. കുഞ്ഞന്‍ പാലം പണിയുന്നതിനെതിരെ ജനരോഷം ശക്തമായ സാഹചര്യത്തിലാണിത്. പാലം നിര്‍മ്മാണത്തിന് പിന്നില്‍ വന്‍ അഴിമതിയുണ്ടെന്ന് ചൂണ്ടിക്കാണിച്ച് നാട്ടുകാരില്‍ ചിലര്‍ കോടതിയെ സമീപിച്ചിട്ടുമുണ്ട്. ഇതോടെ നിര്‍മ്മാണ ജോലികള്‍ താത്കാലികമായി നിര്‍ത്തിവച്ച് പിന്‍വാങ്ങുകയാണ് ഉചിതമെന്നാണ് ഡിഎംആര്‍സിക്കു കിട്ടിയിട്ടുള്ള നിയമോപദേശം.
ഡിഎംആര്‍സിയുടെ ഭൂരിപക്ഷം എഞ്ചിനീയര്‍മാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും ഈ നിലപാടാണ്. എന്നാല്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം ഇ. ശ്രീധരന്റേതാകും. പാലം പണിയുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാരുമായോ കെഎംആര്എല്ലുമായോ രേഖാമൂലമുള്ള കരാറൊന്നും നിലവിലില്ലാത്ത സ്ഥിതിക്ക് പിന്മാറുന്നതിന് ഡിഎംആര്‍സിക്ക് നിയമതടസ്സമില്ല.
നിയമക്കുരുക്ക് ഉണ്ടാകുമെന്ന് മുന്‍കൂട്ടി കണ്ടതുകൊണ്ട് കെഎംആര്‍എല്ലും കൊച്ചി കോര്‍പ്പറേഷനും പൊതുമരാമത്ത് വകുപ്പും മേല്‍പ്പാല നിര്‍മ്മാണത്തിന്റെ കാര്യത്തില്‍ പരസ്യമായി രംഗത്തു വരാത്ത സാഹചര്യമാണിപ്പോഴുള്ളത്.
ആറുമാസത്തിനുള്ളില്‍ ഏഴരമീറ്റര്‍ പാലത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കി ഗതാഗതം ആരംഭിക്കുമെന്നാണ് ഡിഎംആര്‍സി ആദ്യം പറഞ്ഞിരുന്നത്. എന്നാല്‍ പണിതുടങ്ങി അഞ്ചുമാസം പിന്നിട്ടിട്ടും സ്ഥലം ഏറ്റെടുക്കല്‍ പോലും പൂര്‍ത്തിയാക്കാന്‍ ബന്ധപ്പെട്ടവര്‍ക്കായിട്ടില്ല. എതിര്‍പ്പ് രൂക്ഷമായതാണ് ഇതിനൊരു കാരണം. അതേസമയം മതിയായ രേഖകളോ കരാറുകളോ ഇല്ലാതെ നിര്‍മ്മാണ ജോലികള്‍ നടത്തുന്നത് മൂലമുണ്ടാകാനിടയുള്ള നിയമപ്രശ്നങ്ങളെയും ഇവര്‍ ഭയപ്പെടുന്നുണ്ട്.
മെട്രോ റെയില്‍ നിര്‍മ്മാണത്തിന്റെ അനുബന്ധ ജോലി എന്ന നിലയില്‍, അശാസ്ത്രീയമായ പാലം പണിയുടെ ഉത്തരവാദിത്തം ഡിഎംആര്‍സിക്കു മേല്‍ വച്ചുകെട്ടാനാണ് കെഎംആര്‍എല്ലും പൊതുമരാമത്ത് വകുപ്പും ശ്രമിക്കുന്നത്. ഇതോടെയാണ് ഡിഎംആര്‍സിയും പിന്‍വാങ്ങാന്‍ ആലോചിക്കുന്നത്.
2014 മാര്‍ച്ച് അഞ്ചിന് പുറത്തിറങ്ങിയ സര്‍ക്കാര്‍ ഉത്തരവ് പ്രകാരമാണ് പാലം നിര്‍മ്മാണം ആരംഭിച്ചത്. പാലത്തിന്റെ നിര്‍മ്മാണച്ചുമതല കെഎംആര്എല്ലിനായിരിക്കുമെന്നും നിര്‍മ്മാണ പ്രവൃത്തികള്‍ ചെയ്യുന്നത് ഡിഎംആര്സിയായിരിക്കുമെന്നും ഉത്തരവിലുണ്ട്. കെഎംആര്‍എല്ലും ഡിഎംആര്‍സിയും ഇതു സംബന്ധിച്ച കരാര്‍ ഒപ്പുവെക്കണമെന്നും ഉത്തരവിലുണ്ട്. എന്നാല്‍ ഇത്തരമൊരു കരാര്‍ ഇതുവരെ ഒപ്പുവെച്ചിട്ടില്ല. ഈ സാഹചര്യത്തില്‍ നിയമലംഘനത്തിനും ക്രമക്കേടിനും ഉത്തരം പറയേണ്ടി വരിക ഡിഎംആര്‍സി മാത്രമായിരിക്കും. ഡിഎംആര്‍സിയെ ആശങ്കയിലാക്കുന്നത് ഈ സാഹചര്യമാണ്.
മേല്‍പ്പാല നിര്‍മ്മാണത്തിന് ആവശ്യമായ ഫണ്ടിന്റെ 50 ശതമാനം റെയില്‍വേ വഹിക്കുമെന്നായിരുന്നു ആദ്യ ധാരണ. എന്നാല്‍ ഇതിനും സാങ്കേതിക തടസ്സങ്ങളുണ്ട്. ഒന്ന ്മേല്പ്പാലത്തിനു വേണ്ടി 52.7 കോടി രൂപ കണക്കാക്കിയിട്ടുള്ളത് എന്ത് മാനദണ്ഡമനുസരിച്ചാണെന്ന ചോദ്യം ഉയരും.
ഇതിലും കുറഞ്ഞതുകക്കാണ് റെയില്‍വേയുടെ മറ്റ് മേല്‍പ്പാലങ്ങളെല്ലാം നിര്‍മ്മിച്ചിട്ടുള്ളത്. മെട്രോക്ക് വേണ്ടി പുനര്‍നിര്‍മ്മിച്ച നോര്‍ത്ത് മേല്‍പ്പാലവും ഇതിലും കുറഞ്ഞ നിരക്കിലാണ് തീര്‍ത്തത്. ഈ സാഹചര്യത്തില്‍ പച്ചാളത്തെ ഏഴര മീറ്റര്‍ കുഞ്ഞന്‍ മേല്‍പ്പാലത്തിന് ഇത്രയും വലിയ തുക കൈമാറിയാല്‍ ബന്ധപ്പെട്ട റയില്‍വേ അധികൃതര്‍ നിയമനടപടി നേരിടേണ്ടി വരുമെന്നും സൂചനയുണ്ട്.
മാത്രമല്ല പാലം പണിക്ക് മതിയായ രേഖകളോ കരാറോ ഇല്ലതാനും. കിറ്റ്കോ സമര്‍പ്പിച്ചിട്ടുള്ള പദ്ധതി രൂപരേഖ പ്രകാരം നാലുവരിപ്പാതയും നാലുവരി മേല്‍പ്പാലവുമാണ് വേണ്ടതെന്ന വാദം ശക്തമായിട്ടുമുണ്ട്. ഏഴരമീറ്റര്‍ പാലം പണി പൂര്‍ത്തിയാക്കിയാലും ഗതാഗതക്കുരുക്ക് താങ്ങാനാവാതെ പാലം പൊളിച്ചു പണിയേണ്ടി വരുമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. കൊച്ചിയില്‍ ഭാവിയില്‍ ഉണ്ടാകാനിടയുള്ള വികസനങ്ങളെ മുന്കൂട്ടികാണാതെയുള്ളതാണ് ഇപ്പോഴത്തെ പാലം നിര്‍മ്മാണമെന്നും ഈ രംഗത്തെ പ്രമുഖര്‍ തന്നെ വിലയിരുത്തുന്നു. ഇതോടെ പാഴാകുന്ന 52.7 കോടിക്ക് ആര് സമാധാനം പറയുമെന്ന ചോദ്യം ബാക്കിയാവുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: