തലശ്ശേരി/പാനൂര്‍: ആര്‍എസ്എസ് ജില്ലാ നേതാവ് കതിരൂരിലെ എളന്തോട്ടത്തില്‍ മനോജിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതി മാലൂരിലെ തരിപ്പ പ്രഭാകരനെ ജില്ലാ കോടതി ഈ മാസം 31 വരെ റിമാന്റ് ചെയ്തു. നേരത്തെ കേസന്വേഷണ സംഘത്തിന് ചോദ്യം ചെയ്യുന്നതിനായി കോടതി കസ്റ്റഡിയില്‍ വിട്ടുകൊടുത്ത പ്രഭാകരന്റെ കസ്റ്റഡി കാലാവധി ഇന്നലെ അവസനിച്ചതോടെയാണ് പ്രഭാകരനെ കോടതിയില്‍ ഹാജരാക്കിയത്. ഇന്നലെ വൈകുന്നേരം 3.30 മണിയോടെ ജില്ലാ സെഷന്‍സ് കോടതി ജഡ്ജ് വി.ഷെര്‍സി മുമ്പാകെ ഹാജരാക്കപ്പെട്ട പ്രതിയോട് എന്തെങ്കിലും പരാതി ബോധിപ്പിക്കാനുണ്ടോ എന്ന ചോദ്യത്തിന് ഇല്ല എന്ന മറുപടിയാണ് പ്രഭാകരന് നല്‍കിയത്.
അന്വേഷണ ഉദ്യോഗസ്ഥര്‍ പ്രഭാകരനെ മൃഗീയമായി മര്‍ദ്ദിച്ചുവെന്നും വസ്ത്രത്തില്‍ ചോരപ്പാടും മൂത്രമൊഴിച്ചതിന്റെ അടയാളങ്ങളും ഉണ്ടെന്നും ആരോപിച്ചാണ് സിപിഎം നേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ പ്രഭാകരന്റെ വീട്ടുകാരെ മുന്‍നിര്‍ത്തി കഴിഞ്ഞ ദിവസം ക്യാമ്പ് ഓഫീസിന് മുന്നില്‍ ബഹളം വെച്ചത്. മെഡിക്കല്‍ പരിശോധനാ റിപ്പോര്‍ട്ട് സൂക്ഷ്മമായി നിരീക്ഷിച്ച കോടതി പ്രഭാകരന്റെ ഭാര്യ ലുധിയ നേരത്തെ വിഗദ്ധ ചികിത്സ ആവശ്യപ്പെട്ട് നല്കിയ ഹര്‍ജി തള്ളി. വിദഗ്ധ ചികിത്സ ആവശ്യമില്ലെന്ന് ബോധ്യമായതിന്റെ അടിസ്ഥാനത്തില്‍ ഹരജി തള്ളുകയായിരുന്നു.
കോടതിയില്‍ ഹാജരാക്കിയ പ്രഭാകരനെ കാണാന്‍ മാലൂര്‍ ലോക്കല്‍ സെക്രട്ടറി ചമ്പാടന്‍ ജനാര്‍ദ്ദനന്റെ നേതൃത്വത്തില്‍ നൂറു കണക്കിന് സ്ത്രീകള്‍ അടക്കമുള്ളവര്‍ എത്തിയിരുന്നു. കോടതിയിലെ വരാന്തയില്‍ നിന്നും മര്‍ദ്ദിച്ചു എന്ന് പറയണമെന്നാവശ്യപ്പെട്ടുകൊണ്ട് സ്ത്രീകളടക്കം ബഹളം വെക്കുന്നുണ്ടായിരുന്നു. മാലൂരില്‍ ഇന്നലെ നടത്താനിരുന്ന ബ്രാഞ്ച് സമ്മേളനം സിപിഎം നേതൃത്വം പ്രതിക്ക് വേണ്ടി മാറ്റിവെച്ചു.ഇതോടെ കഴിഞ്ഞ ദിവസം സിപിഎമ്മിന്റെ നേതൃത്വത്തില്‍ ക്യാമ്പ് ഓഫീസിന് മുന്നില്‍ നടന്നത് അന്വേഷണം നേതൃത്വത്തിലെത്തുന്നത് തടയാനും വഴിതിരിച്ചുവിടാനും പ്രഹസനമായിരുന്നു എന്ന് വ്യക്തമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: