സ്റ്റോക്ക് ഹോം: സമാധാനത്തിനുള്ള നൊബേല്‍ പുരസ്ക്കാരം വീണ്ടും ഭാരതത്തിലേക്ക്. ബാലവേലയ്ക്കെതിരെ ദല്‍ഹി കേന്ദ്രീകരിച്ച് ലോകമെമ്പാടും നിരന്തരമായ പോരാട്ടം നടത്തിവരുന്ന കൈലാസ് സത്യാര്‍ഥിക്കും താലിബാനെതിരെയും പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ അവകാശത്തിനു വേണ്ടിയും പോരാടുന്ന പാക്കിസ്ഥാനി പെണ്‍കൊടി മലാല യൂസഫ്സായിക്കുമാണ് സമാധാനത്തിനുള്ള ഇക്കൊല്ലത്തെ നൊബേല്‍ പുരസ്ക്കാരം. ഇതോടെ ഭാരതത്തിന്റെ കീര്‍ത്തിയും പ്രശസ്തിയും പാരമ്പര്യവും ഒരിക്കല്‍ക്കൂടി ലോകത്തിന്റെ നെറുകയില്‍ എത്തിയിരിക്കുകയാണ്. ഇതിനു മുന്‍പ് മദര്‍ തെരേസയാണ് ഭാരതത്തിലേക്ക് സമാധാന നൊബേല്‍ കൊണ്ടുവന്നത്. ഈ പുരസ്ക്കാരം നേടുന്ന ആദ്യ ഭാരതീയനാണ് സത്യാര്‍ഥി. നൊബേല്‍ സമ്മാനം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാണ് മലാല. പതിനൊന്ന് ലക്ഷം അമേരിക്കന്‍ ഡോളറാണ് സമ്മാനത്തുക.
കുട്ടികളുടെ വിദ്യാഭ്യാസത്തിന് വേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച, ഭാരതത്തില്‍ നിന്നുള്ള ഹിന്ദുവിനും പാക്കിസ്ഥാനില്‍ നിന്നുള്ള മുസ്ലിംപെണ്കുട്ടിക്കും സമാധാന നൊബേല്‍ നല്കാന് കഴിഞ്ഞതില്‍ അഭിമാനമുണ്ട്, നൊബേല്‍ പുരസ്ക്കാര സമിതി അറിയിച്ചു.
ബാലവേലയ്ക്കും കുട്ടികളുടെ അടിമപ്പണിയ്ക്കും എതിരായും അവരെ വിദ്യാഭ്യാസം നല്കി പുനരധിവസിപ്പിക്കുന്നതിനും കൈലാസ് സത്യാര്‍ഥിയുടെ ബച്പന്‍ ബച്ചാവോ ആന്ദോളന്റെ നേതൃത്വത്തില്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ കണക്കിലെടുത്താണ് അദ്ദേഹത്തിന് പുരസ്ക്കാരം നല്‍കുന്നതെന്ന് സമിതി പറഞ്ഞു. കഴിഞ്ഞ അഞ്ചുതവണ സത്യാര്‍ത്ഥിയുടെ പേരു പരിഗണനയില്‍ വന്നിരുന്നതായും നൊബേല്‍ സമിതി വിശദീകരിക്കുന്നു. വിദ്യ നേടാനുള്ള കുട്ടികളുടെ, പ്രത്യേകിച്ച് പെണ്‍കുട്ടികളുടെ അവകാശം സംരക്ഷിക്കാന്‍ വേണ്ടിയുള്ള പ്രവര്‍ത്തനം വിലയിരുത്തിയാണ് മലാലയെ നൊബേലിന് തിരഞ്ഞെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: