തൃശൂര്‍: കുന്നംകുളം കേച്ചേരിയില്‍ ഭര്‍ത്താവ് ഭാര്യയെ കുത്തിക്കൊന്നു. അമ്പഴത്ത് വീട്ടില്‍ ആയിഷ(40)യാണ് മരിച്ചത്. കൊലപാതകത്തിന് ശേഷം ഭര്‍ത്താവ് റഷീദ് (52) പോലീസിന് മുന്നില്‍ കീഴടങ്ങി. അയിഷയുടെ മൃതദേഹം പോലീസ് എത്തി ഇന്‍ക്വസ്റ്റ് തയ്യാറാക്കിയശേഷം പോസ്റ്റ്മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
പോസ്റ്റ്മോര്‍ട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും. സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഭാര്യയുടെ സ്വഭാവശുദ്ധിയിലുള്ള സംശയമാണ് കൊലപാതകത്തിന് കാരണമെന്നാണ് സൂചന. അമല ആശുപത്രിയിലെ ലിഫ്റ്റ് ഓപ്പറേറ്ററാണ് ഐഷ.
വെള്ളിയാഴ്ച രാത്രി പന്ത്രണ്ട് മണിയോടെയാണ് കൊലപാതകം നടന്നത്. ഉറങ്ങിക്കിടക്കുകയായിരുന്ന ഐഷയുടെ കഴുത്തില്‍ കത്തി കൊണ്ട് കുത്തിയാണ് റഷീദ് കൊലപ്പെടുത്തിയത്. മരിച്ചെന്ന് ബോധ്യമായ ഉടന്‍ റഷീദ് നേരെ കുന്നംകുളം പോലീസ് സ്റ്റേഷനിലെത്തി കൊലപാതക വിവരം പറഞ്ഞു കീഴടങ്ങുകയായിരുന്നു.
ഭാര്യയുടെ സ്വഭാവ ശുദ്ധിയില്‍ സംശയം ഉണ്ടെന്നും അതിനാലാണ് കൊലപ്പെടുത്തിയതെന്നും പറഞ്ഞ റഷീദ് സംശയിക്കുന്ന ആളിന്റെ ഫോണ്‍ നമ്പര്‍ പോലീസിനു കൈമാറുകയും ചെയ്തു. താന്‍ ആ ഫോണിലേക്ക് വിളിച്ചപ്പോള്‍ പോലീസുകാരനാണെന്നു പറഞ്ഞ് തിരിച്ചു വിരട്ടിയെന്നും റഷീദ് വെളിപ്പെടുത്തി.
ഇവരുടെ ഒരു മകന് ബംഗളുരുവില്‍ ജോലി നോക്കുകയാണ്. അറിയപ്പെടുന്ന ഫുട്ബോള്‍ കളിക്കാരനായിരുന്ന മറ്റൊരു മകന് അടുത്തിടെ ബംഗളുരുവില്‍ വച്ചു പനി ബാധിച്ച് മരിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: