873. നിശുംഭശുംഭസംഹര്ത്താഃ – നിശുംഭനെയും ശുംഭനെയും സംഹരിച്ചവന്. ശുംഭന്, നിശുംഭന് എന്ന രണ്ടസുരന്മാരെ കുറിച്ച് 869-ാം നാമത്തിന്റെ വ്യാഖ്യാനത്തില്‍ പറഞ്ഞു. സഹോദരന്മാരായ അവര്‍ തപസ്സനുഷ്ഠിച്ച് ബ്രഹ്മാവില്‍നിന്നു നേടിയ വരബലംകൊണ്ട് ലോകാധിപത്യം നേടി. അഹങ്കാരികളായിത്തീര്‍ന്ന അസുരന്മാര് എല്ലാ ദേവന്മാരുടെയും അധികാരങ്ങള്‍ സ്വന്തമാക്കി. പരാജിതരും സ്ഥാനഭ്രഷ്ടരുമായിത്തീര്ന്ന ദേവന്മാര് പരാശക്തിയായ ദേവിയെ സ്തുതിച്ചു പ്രസാദിപ്പിച്ചു. ദേവീ കൗശികീരൂപത്തില് ദേവന്മാരുടെ സഹായത്തിനെത്തി. തുടര്‍ന്നു നടന്ന ചില സംഭവങ്ങള്‍ മുന്‍പു സൂചിപ്പിച്ചിരുന്നു. അടുത്ത നാമത്തിലും പരാമര്‍ശിക്കുന്നുണ്ട്. ശുംഭനിശുംഭന്മാരുടെ സേനയെയും തുടര്‍ന്ന് ശുംഭനിശുംഭന്മാരെയും ദേവി സംഹരിച്ചു. ദേവി ഗുരുവായരൂപ്പന് തന്നെയാണെന്നു ഈ നാമം സ്ഥാപിക്കുന്നു.
874. രക്തബീജാസുഹാരകഃ – രക്തബീജന്റെ പ്രാണനെ അപഹരിച്ചവന്‍. ശുംഭനിശുംഭന്മാരുടെ സഹോദരിയായ ക്രോധവതിയുടെ മകനാണു രക്തബീജന്. മഹാബലനും പരാക്രമിയുമായ രക്തബീജന് തപസ്സുകൊണ്ടു ശിവനെ പ്രസാദിപ്പിച്ചു അസാധാരണമായ ഒരു വരം നേടിയിരുന്നു. തന്റെ ഒരു തുള്ളി രക്തം നിലത്തുവീണാല്‍ അതില്‍നിന്ന് തുല്യബലവും പരാക്രമവുമുള്ള മറ്റൊരു രക്തബീജന് ഉണ്ടാകുമെന്നായിരുന്നു വരം.
ശുംഭനിശുംഭന്മാരും ദേവിയുമായുണ്ടായ യുദ്ധത്തില്‍ ചണ്ഡികാദേവിയും ബ്രഹ്മാണി, മഹേശ്വരി, വൈഷ്ണവി, വാരാഹി, നരസിംഹി, കൗമാരി, ഇന്ദ്രാണി തുടങ്ങിയ ദേവശക്തികളും ദേവിയെ സഹായിക്കാനെത്തി. ഈ ദേവിമാരുടെ വീര്യംകൊണ്ടു പരാജിതരായ അസുരസൈന്യം യുദ്ധഭൂമിയില്‍ നിന്ന് ഓടിപ്പോകാന്‍ തുടങ്ങി. അതുകണ്ട് രക്തബീജന് ദേവിയെ നേരിട്ടു. എല്ലാ ദേവീശക്തികളെയും രക്തബീജന് ആക്രമിച്ചു. ദേവിമാരുടെ ദിവ്യായുധങ്ങളേറ്റു മുറിഞ്ഞ രക്തബീജന്റെ ശരീരത്തില്‍നിന്ന് വളരെ രക്തം ഭൂമിയില്‍ പതിച്ചു. ആ രക്തത്തിന്റെ ഓരോ തുള്ളിയില്‍നിന്നും രക്തബീജനു തുല്യം ബലപരാക്രമങ്ങളുള്ള രക്തബീജന്മാരുണ്ടായി. അങ്ങനെയുണ്ടായ രക്തബീജന്മാരെക്കൊണ്ട് ലോകം നിറഞ്ഞു. ഇതുകണ്ട ദേവന്മാര് പരിഭ്രാന്തരായി. ദേവന്മാര് വിഷമിക്കുന്നതുകണ്ട് കരുണാമയിയായ മഹാദേവി ചാമുണ്ഡിദേവിയെ വിളിച്ച് മുഖത്തെ വിസ്താരമുള്ളതാക്കി. രക്തബീജന്റെ ശരീരത്തില്‍ നിന്നു വീഴുന്ന രക്തബിന്ദുക്കളെ ഭൂമിയില്‍ പതിക്കാതെ കുടിക്കാനും മുമ്പ് രക്തത്തില്‍ നിന്നുണ്ടായ രക്തബീജന്മാരെ ഭക്ഷിക്കാനും ആജ്ഞാപിച്ചു. എന്നിട്ട് മഹാദേവി ആയുധങ്ങള്‍കൊണ്ട് രക്തബീജനെ പ്രഹരിച്ചു. രക്തബീജന്റെ ശരീരത്തില്‍നിന്ന് രക്തം ധാരാളമായി പുറത്തേയ്ക്കൊഴുകി. അതെല്ലാം കാളീദേവി കുടിച്ചു. പുറത്തുണ്ടായിരുന്ന രക്തബീജന്മാരെ കാളീദേവി ഭക്ഷിച്ചു. ഇങ്ങനെ അല്പനേരംകൊണ്ട് രക്തബീജന്റെ ശരീരം തീരെ രക്തമില്ലാത്തതായി. രക്തവും ജീവനുമില്ലാതെ അവന് മരിച്ചു വീണു. ദേവീമാഹാത്മ്യം എട്ടാം അധ്യായം രക്തബീജവധം വിവരിക്കുന്നു. ഈ നാമം ഗുരുവായൂരപ്പനെ രക്തബീജനെ വധിച്ച കൗശികീ ദേവിയായി അവതരിപ്പിക്കുന്നു.
875. ഭണ്ഡാസുരനിഹന്താഃ – ഭണ്ഡാസുരനെ നിഗ്രഹിച്ചവന്. ഭണ്ഡാസുരന്റെ കഥ ബ്രഹ്മാണ്ഡപുരാണത്തിന്റെ ഉത്തരഖണ്ഡത്തിലുള്ള ലളിതോപാഖ്യാനത്തില്‍ വിവരിച്ചിട്ടുണ്ട്. ശിവന്റെ തപസ്സു മുടക്കാന്‍ ശ്രമിച്ച കാമദേവന് ഭഗവാന്റെ നേത്രാഗ്നിയില്‍ ഭസ്മമായ കഥ പ്രസിദ്ധമാണല്ലോ. ചിത്രസേനന് എന്ന ഗണനായകന് കാമദേവന്റെ ശരീരം എരിഞ്ഞുണ്ടായ ഭസ്മംകൊണ്ട് ഭംഗിയുളള ഒരു പുരുഷരൂപം ഉണ്ടാക്കി. മനോഹരമായ ആ പുരുഷരൂപം ശ്രീപരമേശ്വരന്റെ കണ്ണില്‍പ്പെട്ടു. ഭഗവാന്റെ നോട്ടം ഏറ്റപ്പോള്‍ ആ രൂപത്തിനു ജീവനുണ്ടായി. മന്മഥനെപ്പോലെ സുന്ദരനും മഹാബലനും തേജസ്വിയുമായ ഒരു ബാലനായി അതുമാറി. ചിത്രസേനന് അവന് ശിവനെ ആരാധിക്കാനുള്ള മന്ത്രം ഉപദേശിച്ച് ആ മന്ത്രം കൊണ്ടു ശിവനെ പ്രീതിപ്പെടുത്താന്‍ നിര്‍ദ്ദേശിച്ചു. അതനുസരിച്ച് ബാലന് ശിവനെ പ്രസാദിപ്പിച്ചു. ഭഗവാന് അവന് അവന് ആവശ്യപ്പെട്ട വരങ്ങളും അറുപതിനായിരം വര്‍ഷം നീണ്ടുനില്‍ക്കുന്ന രാജപദവിയും കൊടുത്തു. ഇതൊക്കെ കണ്ട ബ്രഹ്മദേവന് ‘ഭണ്ഡഃ’ എന്ന പദംകൊണ്ട് അവനെ അഭിനന്ദിച്ചു. അവന്റെ പേരു ‘ഭണ്ഡന്‍’ എന്നുതന്നെ പ്രസിദ്ധമായി. രുദ്രന്റെ കോപാഗ്നിയില്‍ നിന്നു ജനിച്ച ഭണ്ഡന്‍ രൗദ്രസ്വഭാവമുള്ള അസുരനായി. ശുക്രാചാര്യരും ദൈത്യസമൂഹവും ഒത്തുചേര്‍ന്ന് ഭണ്ഡാസുരനെ അസുരരാജാവായി അഭിഷേകം ചെയ്തു. ഭണ്ഡന്‍ എല്ലാ ലോകങ്ങളെയും തന്റെ ഭരണത്തില്കീഴിലാക്കി അറുപതിനായിരം വര്‍ഷം ലോകാധിപതിയായി കഴിഞ്ഞു. ഭണ്ഡന്റെ നിയന്ത്രണത്തില്‍ ലോകങ്ങള്‍ ഐശ്വര്യപൂര്‍ണമായിരുന്നു. ശ്രീപരമേശ്വരന് അനുവദിച്ച അറുപതിനായിരം വര്‍ഷം കഴിഞ്ഞ് എല്ലാ ദേവന്മാരും ഒത്തുചേര്‍ന്ന് പരാശക്തിയായ മഹാദേവിയെ പ്രസാദിപ്പിക്കുന്നതിനായി ഒരു മഹായാഗം നടത്തി. ഒരു യോജന വിസ്താരമുള്ള ഹോമകുണ്ഡമുണ്ടാക്കി അതില്‍ അഗ്നി ജ്വലിപ്പിച്ച് പരാശക്തിയായ മഹാദേവിയെയും അറുപത്തിനാലുകോടി യോഗിനിമാരെയും ആരാധിക്കാന്‍ അവരവരുടെ ശരീരത്തിലെ മാംസം തന്നെ ഹോമിച്ചു. കൈകളിലും കാലുകളിലുമുള്ള മാംസം മുഴുവന്‍ ഹോമിച്ചുകഴിഞ്ഞ് ശരീരം മുഴുവന്‍ ഹോമിക്കാന്‍ ദേവന്മാര് ഒരുങ്ങിയപ്പോള്‍ ആ അഗ്നികുണ്ഡത്തില്‍നിന്ന് മറ്റൊന്നിനോടും ഉപമിക്കാനാകാത്ത ഒരു തേജസ്സുണ്ടായി. കോടിസൂര്യന്മാരെപ്പോലെ പ്രകാശിക്കുന്നതും കോടിചന്ദ്രന്മാരെപ്പോലെ സുശീതളവുമായ ഒരു തേജഃപുഞ്ജം ആവിര്‍ഭവിച്ചു. ആ പുഞ്ജത്തിനുള്ളില് ഒരു ചക്രാകൃതി ദൃശ്യമായി. ചക്രാകാരമായ ആ പ്രഭാപടലത്തിനു നടുവില്‍ ഉദയാര്ക്കസമപ്രഭയായ മഹാദേവി പ്രത്യക്ഷയായി. ദേവന്മാര് ആ ദേവിയെ വന്ദിച്ചു സ്തുതിച്ചു. ബ്രഹ്മാവു തുടങ്ങിയ ദേവന്മാരും ലോകത്തെയാകെ നിയന്ത്രിക്കുന്ന ശക്തി ദേവിമാരും മഹാദേവിയെ പരിചരിച്ചു. കാമേശ്വരരൂപം ധരിച്ച ശ്രീപരമേശ്വരനെ ദേവി ഭര്‍ത്താവായി സ്വീകരിച്ചു. ശ്യാമളാദേവി ദേവിയുടെ മന്ത്രിണിയായി വാരാഹീദേവി ശക്തി സേനകളുടെ നായികയായി. തുടര്‍ന്നു ഭണ്ഡാസുരനുമായുണ്ടായ യുദ്ധത്തില്‍ ലളിതാംബികയായി രൂപം സ്വീകരിച്ച പരാശക്തി ഭണ്ഡാസുരനെ വധിച്ചു. ഈ ആഖ്യാനത്തിന്റ വിശദാംശങ്ങള്‍ ബ്രഹ്മാണ്ഡ പുരാണത്തിന്റെ ഭാഗമായ ലളിതോപാഖ്യാനത്തില്‍ വായിക്കാം. ലളിതാസഹസ്രനാമത്തിന്റെ 24 മുതല്‍ 33 വരെ ശ്ലോകങ്ങളില്‍ ഭണ്ഡാസുരവധം ചുരുക്കിപ്പറയുന്നുണ്ട്.
ഈ നാമം ഗുരുവായൂരപ്പനെ ലളിതാപരമേശ്വരിയായി കീര്‍ത്തിക്കുന്നു.
876.ലളിതാവേഷധാരകഃ – ലളിതാദേവിയായി വേഷം ധരിച്ചവന്. ധര്‍മ്മസംസ്ഥാപനത്തിനും അധര്‍മ്മത്തെ ഉന്മൂലനം ചെയ്യാനുമായി ഗുരുവായൂരപ്പന് പല രൂപങ്ങള്‍ സ്വീകരിച്ചതില്‍ ഒന്നാണ് ലളിതാദേവി. പരാശക്തിയുടെ പല രൂപങ്ങളില്‍ ഒന്നാണു ലളിതാദേവിയെന്നോ പരാശക്തിയുടെയോ പരബ്രഹ്മത്തിന്റെയോ കണ്ടറിയാവുന്ന ഒരു രൂപമാണ് ഗുരുവായൂരപ്പന് എന്നോ പറഞ്ഞാലും ശരിയാണ്.
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: