ഭരണഘടനയുടെ പ്രത്യേക സംരക്ഷണമുള്ള ഒരു സംവിധാനമല്ല ആസൂത്രണക്കമ്മീഷന്. നമ്മുടെ ആസൂത്രണത്തിന്റെ അടിസ്ഥാന ബിന്ദു ചാണകക്കുഴിയിലെ അവസാന മനുഷ്യന് ആയിരിക്കണമെന്നാഗ്രഹിച്ച ഗാന്ധിജിയുടെ നാടാണ് ഭാരതം. ഇക്കാര്യത്തില്‍ ദീനദയാല്‍ജിയും റാംമനോഹര്‍ ലോഹ്യയും ്രപകടിപ്പിച്ച അഭിപ്രായങ്ങളില്‍ വിഭിന്നത കാണാമെങ്കിലും അവ വൈരുദ്ധ്യങ്ങളല്ലെന്നും മറിച്ച് വൈവിധ്യങ്ങളാണെന്നും കാണാവുന്നതാണ്. ഈ മൂന്ന് മഹത്തുക്കളുടെയും ഇതുമായി ബന്ധപ്പെട്ട കാഴ്ചപ്പാടുകളില്‍ വൈവിധ്യത്തിലൂന്നിയ ഏകതയുടെ ബീജങ്ങള്‍ ആവോളമുണ്ട്. നമ്മുടെ ആസൂത്രണത്തിന്റെ അടിവേരുകള്‍ ഭാരതീയ തനിമയിലും ജനജീവിത യാഥാര്ത്ഥ്യങ്ങൡലും ആഴ്ന്നിറങ്ങിക്കൊണ്ടുള്ളതാവണമെന്നതാണ് മേല്‍പ്പറഞ്ഞ മൂന്ന് മഹാത്മാക്കളുടെയും അഭിലാഷം.
ദല്‍ഹിയിലെ യോജനയില്‍ ഇരുന്നുകൊണ്ട് ഇന്ത്യന്‍ ആസൂത്രണത്തിന് ഭാഷ്യം ചമയ്ക്കുന്ന ധനശാസ്ത്ര മാനേജ്മെന്റ് വിദഗ്ധന്മാരും ആസ്ഥാന പണ്ഡിതന്മാരും മാനസികമായി ഭാരതീയ ഗ്രാമീണ ജനമനസ്സുകളെ സ്വാംശീകരിക്കാന്‍ ശ്രമിക്കാറില്ലെന്നതാണ് ദുഃഖസത്യം. എന്തുകൊണ്ട് പതിനൊന്ന് പഞ്ചവത്സര പദ്ധതികളും ഏഴ് വാര്‍ഷികപദ്ധതികളും ആയതുകളുടെ പ്രഖ്യാപിതലക്ഷ്യം നേടിയില്ല എന്ന സത്യത്തിനുനേരെ കണ്ണടയ്ക്കുന്നതില്‍ അര്‍ത്ഥമില്ല. ഗാന്ധിജി സ്വാതന്ത്ര്യസമരത്തിന്റെ നേതൃത്വം ഏറ്റെടുത്തപ്പോള്‍തന്നെ ത്രിതല സ്വാതന്ത്ര്യപ്പോരാട്ടങ്ങള്‍ കോണ്‍ഗ്രസിന്റെ ലക്ഷ്യമായി പ്രഖ്യാപിച്ചിരുന്നു. രാഷ്ട്രീയ സ്വാതന്ത്ര്യം, സാമൂഹ്യ സ്വാതന്ത്ര്യം, സാമ്പത്തിക സ്വാതന്ത്ര്യം എന്നിവയായിരുന്നു ആ മഹാലക്ഷ്യങ്ങള്‍. ഇതില്‍ സാമ്പത്തിക സ്വാതന്ത്ര്യത്തിനായി മുന്നോട്ടുവെച്ച ആശയങ്ങളായിരുന്നു ഗ്രാമസ്വരാജ്, ചെറുകിട-കുടില്‍ വ്യവസായ പ്രോത്സാഹനം, ഖാദി നൂല്‍നൂല്‍പ്പ്, കാര്‍ഷികാധിഷ്ഠിത സമ്പദ്വ്യവസ്ഥ, സ്വദേശി, ഗോസംരക്ഷണം തുടങ്ങിയവ. സ്വാതന്ത്ര്യം ഉറപ്പായ ഘട്ടത്തില്‍ ഗാന്ധിയന്‍ സാമ്പത്തിക സമീപനം നടപ്പാക്കാനായി അദ്ദേഹം നിയോഗിച്ച കമ്മറ്റിയുടെ തലവന്‍ ജവഹര്‍ലാല്‍ നെഹ്റുവായിരുന്നു.
എന്നാല്‍ സ്വാതന്ത്ര്യം കിട്ടിയ ഭാരതവും ശക്തനായ ഭരണത്തലവന് നെഹ്റുജിയും ആ നിലക്കാണോ പോയത്? എന്തുകൊണ്ട് ഇന്ത്യന്‍ ആസൂത്രണം പരാജയപ്പെട്ടു എന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്താന്‍ ഇനിയെങ്കിലും അമാന്തിച്ചുകൂടാ. സ്വതന്ത്ര ഭാരതം അമേരിക്കന്‍ കൃഷിസമ്പ്രദായവും സോവിയറ്റ് ആസൂത്രണവും കടമെടുത്ത് നടപ്പാക്കാന്‍ ശ്രമിക്കുക വഴി പരാജയപ്പെട്ടു എന്നു വാദിക്കുന്നവരെ ചെളിവാരിയെറിയുന്നതില്‍ അര്‍ത്ഥമില്ല. യഥാര്‍ത്ഥത്തില്‍ കോണ്‍ഗ്രസ്-കമ്യൂണിസ്റ്റ് നേതൃത്വങ്ങള്‍ക്ക് ഈ പരാജയത്തിന്റെ പാപഭാരത്തില്‍നിന്ന് മാറിനില്‍ക്കാനാവില്ല. മഹാനായ ജവഹര്‍ലാല്‍ നെഹ്റു തന്റെ അന്ത്യനാളുകളില്‍ തെറ്റ് സമ്മതിച്ചിട്ടുണ്ട്. 1991 ല്‍ കോണ്‍ഗ്രസിന്റെ ധനമന്ത്രി തന്നെ 44 കൊല്ലം പിന്നിട്ട ഭാരത സമ്പദ്വ്യവസ്ഥ അപ്പാടെ തകര്‍ന്നുവെന്ന സത്യം വിലപിച്ചുകൊണ്ട് ലോക്സഭയില്‍ വിവരിക്കുകയും കരകയറാനായി വാജ്പേയിയുടെയും മറ്റും പിന്തുണ തേടുകയും ചെയ്ത വസ്തുത ചരിത്രത്തിന്റെ ഭാഗമാണ്. ഇതെല്ലാം അറിയാവുന്ന അനുഭവസമ്പത്തുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ ആസൂത്രണക്കമ്മീഷനെ പൊൡച്ചുമാറ്റി നവസൃഷ്ടിക്കാഹ്വാനം നല്‍കിയതില്‍ അസ്വാഭാവികമായിട്ടൊന്നുമില്ല.
ഭരണഘടനയുടെ മാര്‍ഗനിര്‍ദ്ദേശകതത്വങ്ങളില്‍ ഊന്നിപ്പറഞ്ഞിട്ടുള്ളതും ക്ഷേമരാഷ്ട്ര സങ്കല്‍പ്പത്തിന്റെ മര്മ്മവുമായ ഒന്നുംതന്നെ ഉരിയാടുവാന്‍ പോലും പാടില്ലെന്ന് ശക്തരായ ചിലര്‍ നിര്‍ബന്ധിക്കുന്ന നാളുകളിലൂടെയാണ് രാജ്യം കടന്നുപോകുന്നത്. ഏക സിവില്കോഡായാലും ഗോവധ നിരോധനമായാലും കശ്മീരിന്റെ പ്രത്യേകപദവിയുടെ എടുത്തുകളയലായാലും കപട മതേതരക്കാര്‍ ന്യൂനപക്ഷ വികാരമിളക്കിവിട്ട് അട്ടിമറിക്കു വിധേയമാക്കുന്ന മേഖലകളാണിവയൊക്കെ. എന്നാലിപ്പോള്‍ ഭരണഘടനയുടെ 39-ാം വകുപ്പ് അടിസ്ഥാനമാക്കി 1950 ല്‍ രൂപീകരിച്ച ആസൂത്രണക്കമ്മീഷന് ഇല്ലാതാകുകവഴി നിര്‍ദ്ദേശകതത്വങ്ങള്‍ തകരുമെന്നാണ് ഇക്കൂട്ടര്‍ പറയുന്നത്.
ചോര നനഞ്ഞ് വളര്‍ന്ന സ്റ്റാലിനിസ്റ്റ് പൂമരത്തില്‍ പൂവു കണ്ടാസ്വദിക്കാനും മേനി നടിക്കാനും വഴിവിട്ടിറങ്ങിയ നെഹ്റുവിയന്‍ കോണ്‍ഗ്രസുകാരുമാണ് ഇന്ത്യന്‍ ആസൂത്രണത്തിന്റെ അന്തകരെന്നതാണ് സത്യം. സാക്ഷരതയിലും ആരോഗ്യപരിപാലനത്തിലും ശുചിത്വം നേടുന്നതിലും ഉപഭോഗത്തിലും പലിശയടക്കുന്നതിലും ഒരു കൂരയില്‍ കയറികിടന്നുറങ്ങുന്നതിനും അവകാശമില്ലാത്ത കോടാനുകോടി ഹതഭാഗ്യരുടെ നാടാണിപ്പോള്‍ ഭാരതം. ഇവരുടെ കാര്യത്തിന് പരമപ്രാധാന്യം നല്‍കിക്കൊണ്ട് നാടിന്റെ പുനര്നിര്മ്മിതിക്കാണ് നരേന്ദ്ര മോദി അശ്രാന്തം പരിശ്രമിക്കുന്നത്. ഇന്ത്യന്‍ ഭരണവ്യവസ്ഥയില്‍ ഫെഡറലിസത്തിന്റെ നല്ല വശവും വികേന്ദ്രീകരണവും അദ്ദേഹം ഗുണപ്രദമായി കൊണ്ടുപോകാനും ശ്രമിക്കയാണ്.
രമ്യഹര്‍മങ്ങളില്‍ കോട്ടും സൂട്ടുമണിഞ്ഞ് കാര്യങ്ങള്‍ നിയന്ത്രിക്കുന്ന വന്‍തോക്കുകള്‍ക്ക് പകരംകാര്യക്ഷമതയുള്ള വികേന്ദ്രീകൃത സാമ്പത്തികാസൂത്രണത്തിന്റെ പുത്തന്‍ സ്രോതസ്സുകള്‍ കണ്ടെത്താനാണ് ഇപ്പോഴത്തെ കേന്ദ്രഭരണകൂടം ശ്രമിക്കുന്നത്. പാവങ്ങളുടെ ക്ഷേമമാണ് മുഖ്യലക്ഷ്യമെന്ന് നരേന്ദ്ര മോദി എന്ന പ്രധാനമന്ത്രി തന്റെ കന്നിപ്രസംഗത്തില്‍ പ്രഖ്യാപിച്ചത് തികഞ്ഞ ആത്മാര്‍ത്ഥതയോടെയും വ്യക്തമായ ദിശാബോധത്തോടെയുമാണ്.
നെഹ്റുവിയന്‍ ഭരണകൂടം അമേരിക്കന്‍-സോവിയറ്റ് മോഡലുകള്‍ കാര്‍ഷിക-സാമ്പത്തിക ആസൂത്രണങ്ങള്‍ക്ക് അടിസ്ഥാനമാക്കിയപ്പോള്‍ അതിനെ ശക്തമായി എതിര്‍ത്ത പാര്‍ട്ടിയായിരുന്നു ഭാരതീയ ജനസംഘം. 1952 ല്‍തന്നെ ആദ്യ പദ്ധതിയെ എതിര്‍ത്തുകൊണ്ട് ഗൗരവമേറിയ വസ്തുതകള്‍ ജനസംഘം മുന്നോട്ടുവെച്ചിരുന്നു.
തൊഴിലില്ലായ്മ കൂടാതിരിക്കാന്‍ നിര്‍ദ്ദേശങ്ങളില്ലെന്നും തൊഴിലുറപ്പ് വേണമെന്നും ജനസംഘം അന്നേ പറഞ്ഞിരുന്നു. കാര്‍ഷികരംഗത്തെ ഭാവനയില്ലായ്മയും വിദേശ ആശ്രയവും നമ്മുടെ കാര്ഷികരാജ്യത്തെ തകര്‍ക്കുമെന്ന് ജനസംഘം തുറന്നുപറഞ്ഞിരുന്നു. ഗ്രാമങ്ങള്‍ ശോഷിക്കുകയും നഗരങ്ങള്‍ തടിച്ചുകൊഴുക്കുകയും ചെയ്യുന്ന ആപത്സ്ഥിതി ജനസംഘം പ്രവചിച്ചിരുന്നു. അനാവശ്യമായ സര്‍ക്കാര്‍വല്‍ക്കരണം, പ്രതിരോധശ്രമങ്ങളിലുള്ള കെടുകാര്യസ്ഥത, തദ്ദേശീയ ചികിത്സാ സമ്പ്രദായങ്ങളോടുള്ള അവഗണന, കൃഷിയോടുള്ള ആഭിമുഖ്യക്കുറവ് എന്നിവകളെല്ലാം കടുത്ത പോരായ്മകളായി ജനസംഘം 31-12-1952 കാണ്‍പൂര്‍ സമ്മേളനത്തിലൂടെ കാര്യകാരണസഹിതം ചൂണ്ടിക്കാട്ടിയിരുന്നു. പക്ഷേ ഇതിന്റെയെല്ലാം ദോഷഫലങ്ങള്‍ എങ്ങനെ ഭാരതത്തെ ദോഷകരമായി ബാധിച്ചു എന്നതിന് അനുഭവങ്ങള്‍ കൃത്യമായി സാക്ഷ്യം നല്‍കുന്നുണ്ട്.
ഭാരത സമ്പദ് വ്യവസ്ഥയുടെ വികാസ പരിണാമങ്ങള്‍ക്ക് ആറര പതിറ്റാണ്ടുകാലം ഊടും പാവും നല്കിയ ആസൂത്രണക്കമ്മീഷനെ കുഴിച്ചുമൂടാാനൊന്നും ബിജെപി സര്‍ക്കാര്‍ ആഗ്രഹിക്കുന്നില്ല. ആസൂത്രണക്കമ്മീഷനില് അമിതമായ അധികാര കേന്ദ്രീകരണമുണ്ടെന്നും ഫലപ്രദമല്ലെന്നും ജനസംഘം ചൂണ്ടിക്കാട്ടിയിരുന്നതാണ്. മന്ത്രിസഭയേക്കാള്‍ ഉയര്‍ന്ന സംവിധാനമെന്ന് സര്‍ദാര്‍ പട്ടേല്‍ ഒരിക്കല്‍ പ്ലാനിംഗ് കമ്മീഷനെ വിശേഷിപ്പിച്ചിരുന്നതാണ്. എന്നാല്‍ കാര്‍ഷികരംഗത്തിന്റെ സംഭാവന മൊത്തം ജിഡിപിയുടെ പതിനേഴ് ശതമാനത്തിന് ചുറ്റുമായി ഒതുങ്ങുന്ന സ്ഥിതി മാറ്റപ്പെടുകതന്നെ വേണം. കര്‍ഷകനും കമ്പ്യൂട്ടര്കാരനും ഒരേപോലെ വളരുന്ന വ്യവസ്ഥയാണ് ബിജെപി അഭിലഷിക്കുന്നത്.
ആസൂത്രണ വികസന നയങ്ങള്‍ ഉപേക്ഷിച്ച് ആഗോളീകരണ-ഉദാരീകരണ നയത്തിന് പാകപ്പെടുത്താനാണ് മോദി ആസൂത്രണക്കമ്മീഷന് പിരിച്ചുവിട്ടതെന്ന പ്രചാരണം സത്യവിരുദ്ധവും യുക്തിഹീനവുമാണ്. ഇരുപത്തിയൊന്നാം നൂറ്റാണ്ട് സടകുടഞ്ഞെഴുന്നേല്‍ക്കുന്ന ഭാരതത്തിന്റേതാകണമെന്നത് ചരിത്രത്തിന്റെ നിയോഗമാണ്. മാനവരാശിയുടെ ആറില്‍ ഒരു ഭാഗം നിവസിക്കുന്ന ഭാരതത്തിന് ലോകഗുരുവോ വഴികാട്ടിയോ ഒക്കെ ആവാനുള്ള അവസരമാണിപ്പോള്‍ കൈവന്നിട്ടുള്ളത്. സമഗ്ര വികസനത്തിനുള്ള പശ്ചാത്തലം ദൃശ്യമായിക്കഴിഞ്ഞിരിക്കുന്നു. അന്യരാജ്യങ്ങളെ കീഴടക്കാനോ കീഴിലാക്കാനോ ഭാരതം ഒരിക്കലും ആഗ്രഹിക്കുന്നില്ല. പക്ഷേ സമ്പല്‍സമൃദ്ധവും സംസ്കാരസമ്പന്നവുമായ നമ്മുടെ രാജ്യം മാനവരാശിക്കു വഴികാട്ടിയും സമാധാനത്തിന്റെയും ശാന്തിയുടെയും നിത്യസ്രോതസ്സായി അഭിരമിക്കുന്ന നാളുകള്‍ വിദൂരമല്ലെന്ന് വര്‍ത്തമാന ഭാരതം തെളിയിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: