തിരുവനന്തപുരം: മണ്ഡലക്കാലത്തോടനുബന്ധിച്ച് ശബരിമലയില്‍ ശര്‍ക്കര ഇറക്കുമതി ചെയ്തതില്‍ ലക്ഷങ്ങളുടെ അഴിമതി നടന്നതായി ബിജെപി വക്താവ് അഡ്വ വി.വി. രാജേഷ് പ്രസ്താവനയില്‍ ആരോപിച്ചു. ദേവസ്വം ബോര്‍ഡിലെ ഉന്നത ഉദ്യോഗസ്ഥര്‍ക്കടക്കം പങ്കുള്ള ഈ അഴിമതി സംബന്ധിച്ച് സര്‍ക്കാര്‍ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ശബരിമലയില്‍ മണ്ഡലക്കാലത്തിന് രണ്ടുമാസം മുമ്പാണ് ശര്‍ക്കര വാങ്ങി സൂക്ഷിക്കുക. എല്ലാ വര്‍ഷവും ലക്ഷക്കണക്കിന് ടണ്‍ ശര്‍ക്കരയാണ് ഇതരസംസ്ഥാനങ്ങളിലെ ഫാക്ടറികളില്‍ നിന്ന് ഇറക്കുമതി ചെയ്യുന്നത്. എന്നാല്‍ ഈ വര്‍ഷം പതിവ് തെറ്റിച്ച് 9 മാസം മുമ്പ് ആറുലക്ഷം ടണ്‍ ശര്‍ക്കര ഇറക്കുമതി ചെയ്തു. ഇതിന് കാരണം ശര്‍ക്കര ഇറക്കുമതി ചെയ്യുന്നതിന് അധികാരപ്പെട്ട ഉദ്യോഗസ്ഥന്റെ വിരമിക്കലാണ്. ഈ വര്‍ഷം സപ്തംബറിന് മുമ്പ് വിരമിക്കുന്നതിനാല്‍ കമ്മീഷന് ലഭിക്കുന്നതിന് വേണ്ടിയാണ് ഈ ഉദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ 9 മാസം മുമ്പ് ആറു ലക്ഷം ടണ്‍ ശര്‍ക്കര ഇറക്കുമതി ചെയ്തത്.
അന്ന് ഇറക്കുമതി ചെയ്ത ശര്‍ക്കര പരിശോധിച്ച് ആരോഗ്യവകുപ്പും അനുമതിപത്രം നല്‍കിയിരുന്നു. ഏതാണ്ട് 30 ലക്ഷം രൂപ ഈ ഇനത്തില്‍ കൈക്കൂലി ലഭിച്ചിട്ടുണ്ടെന്നാണ് പ്രാഥമിക വിവരം. 9 മാസം മുമ്പ് ഇറക്കുമതി ചെയ്ത ശര്‍ക്കര കാലപ്പഴക്കം മൂലം പൂര്‍ണമായും ചീത്തയായി ഉപയോഗശൂന്യമായി. ഇപ്പോള്‍ ശര്‍ക്കര പരിശോധിച്ച ആരോഗ്യവകുപ്പധികൃതര്‍ ഇത് ഉപയോഗശൂന്യമാണെന്ന് സര്‍ട്ടിഫൈ ചെയ്തിട്ടുണ്ട്.
എന്നാല്‍ ഇക്കാര്യം ദേവസ്വം ബോര്‍ഡ് മറച്ചു വച്ചിരിക്കുകയാണ്. മാത്രമല്ല ഇത്രയും ശര്‍ക്കര വിതരണം ചെയ്ത കമ്പനിയെക്കൊണ്ട് തിരിച്ചെടുപ്പിച്ച് റീസൈക്കിള്‍ ചെയ്ത് തിരികെ ലഭ്യമാക്കാനും ബോര്‍ഡ് ശ്രമിക്കുന്നുണ്ട്.
ഭക്തജനങ്ങളെയും പവിത്രമായ ശബരിമലയെയും വഞ്ചിച്ച് ലക്ഷങ്ങള്‍ അഴിമതിയിലൂടെ സമ്പാദിച്ച ഉദ്യോഗസ്ഥരെ കണ്ടെത്തി മാതൃകാപരമായി ശിക്ഷിക്കാന്‍ സര്‍ക്കാര്‍ വിജിലന്‍സ് അന്വേഷണം നടത്തണം. ഉപയോഗശൂന്യമായ ശര്‍ക്കര ഹൈക്കോടതി നിരീക്ഷകന്റെ സാന്നിധ്യത്തില്‍ പിടിച്ചെടുത്ത് ഗോഡൗണിന് സമീപം തന്നെ നശിപ്പിക്കണം. ചട്ടങ്ങള്‍ ലംഘിച്ച് 9 മാസം മുമ്പ് ലക്ഷക്കണക്കിന് ടണ്‍ ശര്‍ക്കര ഇറക്കുമതി ചെയ്ത ഉദ്യോഗസ്ഥന്റെ കയ്യില്‍ നിന്ന് നഷ്ടപരിഹാരം ഈടാക്കാന്‍ ബോര്‍ഡ് നടപടി എടുക്കണം. ഭാവിയില്‍ ശര്‍ക്കര ഇറക്കുമതി പോലുള്ള വിഷയത്തില്‍ ഒരു തരത്തിലും അഴിമതി നടക്കാതിരിക്കാനുള്ള നടപടി ദേവസ്വം ബോര്‍ഡ് സ്വീകരിക്കണമെന്നും അഡ്വ വി.വി. രാജേഷ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: