കൊച്ചി: സമ്പൂര്‍ണ്ണ പ്രാഥമിക വിദ്യാഭ്യാസം നേടുന്ന ആദ്യ സംസ്ഥാനമാക്കി കേരളത്തെ മാറ്റാനുള്ള അതുല്യം പദ്ധതിയുടെ വിവരശേഖരണ ഫോറം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഫിഷറീസ് വകുപ്പ് മന്ത്രി കെ. ബാബുവിന് നല്കി പ്രകാശനം ചെയ്തു. എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും ഒരേപോലെ നടക്കുന്ന ഈ പരിപാടിയില്‍ ഇതേവരെ നാലാം ക്ലാസ് ജയിക്കാന്‍ കഴിയാതെ പോയ എല്ലാവരെയും ഉള്‍പ്പെടുത്തും. സമ്പൂര്‍ണ്ണ സാക്ഷരതാ യജ്ഞം സംഘടിപ്പിച്ചതുപോലെ ജനകീയ കാമ്പയിനായി അതുല്യം പദ്ധതി നടപ്പിലാക്കാനാണ് ഉദ്ദേശിക്കുന്നത്. സാമൂഹ്യ ക്ഷേമ വകുപ്പ്, കുടുംബശ്രീ തുടങ്ങിയവയുടെ സഹകരണത്തോടെ ത്രിതല പഞ്ചായത്തുകളാണ് പദ്ധതിക്ക് നേതൃത്വം നല്‍കുക.
നവംമ്പര്‍ ഒന്നിന് സംസ്ഥാന വ്യാപകമായി ക്ലാസുകള്‍ ആരംഭിക്കും. അഞ്ച് മാസമായിരിക്കും ക്ലാസുകള്‍. 2015 ഏപ്രില്‍ 18 ന് പദ്ധതിയുടെ വിജയ പ്രഖ്യാപനം നടത്തുവാനാണ് ആലോചന.
വിവരശേഖരണ ഫോറത്തിന്റെ പ്രകാശന ചടങ്ങില്‍ വി.ഡി.സതീശന് എംഎല്‍എ, ഡൊമിനിക്ക് പ്രസന്റേഷന് എംഎല്‍എ, സംസ്ഥാന സാക്ഷരതാ മിഷന് അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയംഗം അഡ്വ.എ.എ.റസാക്ക്, മരട് നഗരസഭ ചെയര്മാന് അഡ്വ.ടി.കെ.ദേവരാജന്‍, ജില്ലാ സാക്ഷരതാ മിഷന് കോര്‍ഡിനേറ്റര്‍ കെ.വി.രതീഷ്, മരട് നഗരസഭ വൈസ് ചെയര്‍പേഴ്സണ്‍ അജിത നന്ദകുമാര്‍, വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് ജിന്സണ് പീറ്റര്‍, വികസന കാര്യ സ്റ്റാന്‍ഡിംഗ് ചെയര്മാന് ആന്റണി ആശാന് പറമ്പില്‍, കൗണ്‍സിലര്‍മാരായ സിബിമാഷ്, ജലജ ദിനേശന്, പ്രേരക്മാരായ കെ.കെ.ഐഷ, സി.എ.അരുന്ധതി എന്നിവര്‍ പങ്കെടുത്തു.
വിവരശേഖരണ പരപാടി 15 ന് പൂര്‍ത്തിയാക്കും. പഞ്ചായത്ത്, നഗരസഭാ തലത്തില്‍ ക്രോഡീകരണം നടത്തി 20 ന് ഗുണഭോക്താക്കളെ പ്രഖ്യാപിക്കും. അങ്കണ്‍വാടി ജീവനക്കാരെയാണ് വിവരശേഖരണത്തിനായി ചുമതലപ്പെടുത്തിയിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: