ന്യൂദല്‍ഹി: മഹാരാഷ്ട്ര, ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പുകളുടെ പരസ്യപ്രചാരണത്തിന് നാളെ സമാപനം. 15നാണ് രണ്ടിടത്തും വോട്ടെടുപ്പ്. ഒക്ടോബര്‍ 19ന് ഫലമറിയാം. പ്രധാനമന്ത്രി നരേന്ദ്രമോദി നയിച്ച തെരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ ഇരു സംസ്ഥാനങ്ങളിലും ബിജെപി വ്യക്തമായ മുന്‍തൂക്കം ഉറപ്പാക്കിക്കഴിഞ്ഞു. വിവിധ സര്‍വേ റിപ്പോര്‍ട്ടുകളും ബിജെപി ഒറ്റയ്ക്ക് രണ്ടിടത്തും അധികാരത്തിലെത്തുമെന്നു പറയുന്നു.
മഹാരാഷ്ട്രയില്‍ 288 സീറ്റിലും ഹരിയാനയില്‍ 90 സീറ്റുകളിലുമാണ് തെരഞ്ഞെടുപ്പ്.
കാല്‍നൂറ്റാണ്ട് പിന്നിട്ട രാഷ്ട്രീയസഖ്യം ഉപേക്ഷിച്ച് ബിജെപിയും ശിവസേനയും തനിച്ചു മത്സരിക്കുന്ന മഹാരാഷ്ട്രയിലെ തെരഞ്ഞെടുപ്പാണ് ഏവരും ഉറ്റുനോക്കുന്നത്. സംസ്ഥാനത്ത് ബിജെപി 154 സീറ്റുകള്‍ നേടി തനിച്ച് അധികാരത്തിലെത്തുമെന്ന് ദ വീക്ക്-ഹന്‍സ റിസര്‍ച്ച് അഭിപ്രായ സര്‍വ്വേ ഫലം പറയുമ്പോള്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി ബിജെപി 93 സീറ്റുകളില്‍ തെരഞ്ഞെടുക്കപ്പെടുമെന്ന് ഇന്ത്യന്‍ ടിവി- സി വോട്ടര്‍ വ്യക്തമാക്കുന്നു. സംസ്ഥാനത്ത് ശിവസേന രണ്ടാമതെത്തുമെന്നാണ് സര്‍വ്വേകള്‍ സൂചിപ്പിക്കുന്നത്. മെയില്‍ നടന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ മഹാരാഷ്ട്രയിലെ 48 സീറ്റുകളില്‍ 42 എണ്ണത്തില്‍ ബിജെപി-ശിവസേന സഖ്യം വിജയിച്ചിരുന്നു.
ഹരിയാനയില്‍ ലോക്സഭാ തെരഞ്ഞെടുപ്പിലെ നേട്ടം ആവര്‍ത്തിക്കാനാണ് ബിജെപിയുടെ ശ്രമം. പത്തുലോക്സഭാ മണ്ഡലങ്ങളില്‍ ഏഴി ലും വിജയിച്ച ബിജെപിക്ക് നിയമസഭാ തെരഞ്ഞെടുപ്പില്‍ 30-40 ശതമാനം വോട്ടുകള്‍ നേടി ഭൂരിപക്ഷം കിട്ടുമെന്നാണ് അഭിപ്രായ സര്‍വ്വേകള്‍ പ്രവചിക്കുന്നത്. കിസാന്‍ മോര്‍ച്ച ദേശീയ അദ്ധ്യക്ഷന്‍ ഓംപ്രകാശ് ധന്‍കര്‍ ഉള്‍പ്പെടെയുള്ളവരുടെ നേതൃത്വത്തിലാണ് ബിജെപി ഹരിയാനയില്‍ തെരഞ്ഞെടുപ്പിനെ നേരിടുന്നത്. ഹരിയാന മുഖ്യമന്ത്രി ഭൂപേന്ദ്രസിങ് ഹൂഡ തന്നെയാണ് കോണ്‍ഗ്രസ് പ്രചാരണങ്ങളുടെ കേന്ദ്രം. അഴിമതിക്കേസില്‍ ജയില്‍ശിക്ഷ അനുഭവിക്കുന്ന ഇന്ത്യന്‍ നാഷണല്‍ ലോക്ദള്‍ നേതാവ് ഓംപ്രകാശ് ചൗട്ടാല ചികിത്സയ്ക്കായി ജാമ്യത്തിലിറങ്ങി തെരഞ്ഞെടുപ്പ് യോഗങ്ങളില്‍ പങ്കെടുത്തെങ്കിലും ദല്‍ഹി ഹൈക്കോടതി ഇടപെട്ട് ഇന്നലെ വീണ്ടും തീഹാര്‍ ജയിലിലേക്കയച്ചതും പ്രചാരണവിഷയമായി.
പ്രധാനമന്ത്രി നരേന്ദ്രമോദി ഒരു ഡസനിലധികം വലിയ റാലികളിലാണ് ഹരിയാനയില്‍ പങ്കെടുത്തത്. വ്യക്തമായ ഭൂരിപക്ഷത്തോടെയുള്ള സര്‍ക്കാര്‍ സംസ്ഥാനത്ത് അധികാരത്തിലെത്താതെ ഹരിയാനയുടെ വികസനം യാഥാര്‍ത്ഥ്യമാകില്ലെന്ന് ഇന്നലെ സിര്‍സയില്‍ നടന്ന തെരഞ്ഞെടുപ്പ് പൊതുയോഗത്തില്‍ പ്രധാനമന്ത്രി പറഞ്ഞു. കഴിഞ്ഞ 25 വര്‍ഷത്തിലധികമായി ചില കുടുംബങ്ങള്‍ ഹരിയാനയുടെ ഭരണം കൈപ്പിടിയിലൊതുക്കിയിരിക്കുകയാണ്. പൊതുജനസമക്ഷത്തില്‍ കുടുംബങ്ങള്‍ തമ്മില്‍ ശത്രുതയിലാണെങ്കിലും അവര്‍ പരസ്പരം അധികാരം കൈമാറിക്കൊണ്ട് വര്‍ഷങ്ങളായി സംസ്ഥാനത്തെ ഭരിക്കുകയാണ്. ഈ കുടുംബാധിപത്യത്തില്‍ നിന്നുള്ള സ്വാതന്ത്ര്യമാണ് ഹരിയാനക്കാവശ്യമെന്നും രണ്ടുലക്ഷത്തോളം പേര് പങ്കെടുത്ത സിര്‍സയിലെ പരിപാടിയില്‍ മോദി പറഞ്ഞു. ഗുഡ്ഗാവില്‍ ഇന്നലെ നടന്ന പൊതുയോഗശേഷം സ്ഥലത്തെ മാലിന്യങ്ങള്‍ നീക്കം ചെയ്യണമെന്ന നരേന്ദ്രമോദിയുടെ ആഹ്വാനം അനുസരിച്ച ജനങ്ങള്‍ മൈതാനം ശുചിയാക്കിയതും ശ്രദ്ധേയമായി.
കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായിരുന്ന ഗോപിനാഥ് മുണ്ടെയുടെ അപകടമരണത്തെ തുടര്‍ന്ന് മഹാരാഷ്ട്രയിലെ ബീഡ്, ബിജു ജനതാദളിലെ ഹേമേന്ദ്ര ചന്ദ്രസിങിന്റെ മരണത്തെ തുടര്‍ന്ന് ഒറീസയിലെ കാണ്ഡമാല്‍ എന്നീ ലോക്സഭാ സീറ്റുകളിലും രാജ്കോട്ട് വെസ്റ്റ്(ഗുജറാത്ത്), കനുബാരി(ആന്ധ്രാപ്രദേശ്), മിയാംഗ്ലാം(മണിപ്പൂര്‍), വടക്കന്‍ അംഗാമി(നാഗാലാന്റ്), കൈരാന(ഉത്തര്‍പ്രദേശ്) എന്നീ നിയമസഭാ സീറ്റുകളിലും 15ന് ഉപതെരഞ്ഞെടുപ്പ് നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: