തിരുവനന്തപുരം: സംസ്ഥാനത്തു സംഭവിക്കാവുന്ന ദുരന്തങ്ങള്‍ സംബന്ധിച്ച് ദുരന്തനിവാരണ വകുപ്പ് മൂന്നുമാപ്പുകള് പുറത്തിറക്കും. വരള്‍ച്ച രൂക്ഷമായേക്കാവുന്ന വില്ലേജുകള്‍, മിന്നല്കെടുതിക്കു സാധ്യതയുള്ള വില്ലേജുകള്‍, ഫാക്ടറി ദുരന്തങ്ങള്‍ നാശനഷ്ടം ഉണ്ടാകാന്‍ സാധ്യതയുള്ള സ്ഥലങ്ങള്‍ എന്നിങ്ങനെ മൂന്നു മാപ്പാണ് തയ്യാറായിരിക്കുന്നത്. അന്താരാഷ്ട്ര ദുരന്ത ലഘൂകരണ ദിനത്തില്‍ മാപ്പുകളുടെ ഔദ്യോഗിക പ്രകാശനം ഉണ്ടാകും.
വരള്‍ച്ചയുടെ രൂക്ഷത കണക്കിലെടുത്ത് ഓരോ വില്ലേജുകളിലും ഉണ്ടാകാന്‍ സാധ്യതയുള്ള വരള്‍ച്ചയുടെ അളവും സ്ഥലത്തിന്റെ പ്രത്യേകതയും മാപ്പിലുണ്ട്. കേരളം കണ്ട ഏറ്റവും വലിയ വരള്‍ച്ചയുണ്ടായ 2012ല്‍ ചെടികള്‍ക്കു വന്ന മാറ്റം, ഭൂഗര്‍ഭ ജലനിരപ്പിലെ കുറവ്, സാറ്റലൈറ്റ് വിവരങ്ങള്‍, ഏറെനാളത്തെ മഴയുടെ തോത്, മണ്ണിന്റെ ഘടന എന്നിവ വിലയിരുത്തിയാണ് മാപ്പുണ്ടാക്കിയത്. എന്നാല്‍, റിസര്‍വോയറുകള്‍ സ്ഥിതിചെയ്യുന്ന വില്ലേജുകളേയും, പുഴയൊഴുകുന്ന വഴിയുള്ള സ്ഥലങ്ങളേയും ഒഴിവാക്കിയിട്ടുണ്ട്. ഓരോ ജില്ലയിലേയും വരള്‍ച്ച ബാധിക്കുന്ന വില്ലേജുകളുടെ കണക്കും മാപ്പിലുണ്ട്.
സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ മിന്നല്‍ ഉണ്ടായത് കൊല്ലം ജില്ലയിലെ രണ്ടു വില്ലേജുകളിലാണ്. 2001 മുതല്‍ 2010 വരെയും 2010 മുതല്‍ 2014 വരെയും സംസ്ഥാനത്തുണ്ടായ മിന്നല്‍ ഏതൊക്കെ സ്ഥലങ്ങളില്‍ നാശം വിതച്ചിട്ടുണ്ടെന്ന കണക്കുകള്‍ ശേഖരിച്ചാണ് മാപ്പുണ്ടാക്കിയത്. ഒരു വില്ലേജില്‍ ശരാശരി എത്രതവണ മിന്നല്‍ ഉണ്ടായിട്ടുണ്ടെന്നും അതിന്റെ തീവ്രത എത്രയെന്നും മാപ്പിലുണ്ട്.
സംസ്ഥാനത്തെ ഫാക്ടറികളില്‍ ഉണ്ടാകുന്ന പൊട്ടിത്തെറികളില്‍ സമീപ പ്രദേശങ്ങള്ക്കുണ്ടാകുന്ന നാശനഷ്ടം എന്നിവ കാണിക്കുന്നതാണ് മൂന്നാമത്തെ മാപ്പ്. പെട്രോളിയം ഉത്പന്നങ്ങള്‍, കെമിക്കല്‍ എന്നിവ നിര്‍മ്മിക്കുന്ന എല്ലാ ഫാക്ടറികളുടെയും പരിസരങ്ങളില്‍ ഉണ്ടാകാന്‍ സാധ്യതയുള്ള ദുരന്തത്തിന്റെ വ്യാപ്തിയും മാപ്പിലുണ്ട്.
ഈ മാപ്പുകള്‍ ഓരോ ജില്ലയിലെയും കളക്ട്രേറ്റുകള്‍ക്ക് നല്‍കും. വില്ലേജുതലത്തില്‍ ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ഏകോപനമുണ്ടാക്കാന്‍ മാപ്പുകള്‍ക്ക് കഴിയും. കൂടാതെ ദുരന്തം ഉണ്ടാകാന്‍ സാധ്യതയുള്ള പ്രദേശങ്ങള്‍ വേഗത്തില്‍ അറിയാനും സാധിക്കുമെന്ന് അധികൃതര്‍ ജന്മഭൂമിയോടു പറഞ്ഞു. ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളില്‍ സംസ്ഥാന പ്രവര്‍ത്തനം വിലയിരുത്തി കേന്ദ്രസര്‍ക്കാര്‍ 250 കോടിരൂപ സഹായം നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: