877. ഹ്രീംകാരമന്ത്രനിര്ദ്ദിഷ്ടഃ – ‘ഹ്രീം’ എന്ന മന്ത്രാക്ഷരം കൊണ്ടു നിര്‍ദ്ദേശിക്കപ്പെടുന്നവന്‍. ‘ഹ്രീം’ എന്ന മന്ത്രാക്ഷരം ദേവീ പ്രണവം എന്നു പ്രസിദ്ധമാണ്. ശാക്തേയതന്ത്രങ്ങള്‍ ഈ മന്ത്രാക്ഷരത്തെ ദേവിയുടെ മന്ത്രശരീരമായും ബീജമന്ത്രമായും വാഴ്ത്തുന്നു. ശ്രീദേവിയെ നിര്‍ദ്ദേശിക്കുന്ന മന്ത്രമെന്ന അര്‍ത്ഥത്തില്‍ ‘ഹ്രീംകാരമന്ത്ര നിര്‍ദ്ദിഷ്ടാ’ എന്നു ദേവിയെ സ്തുതിക്കാറുണ്ട്. ഈ നാമത്തില്‍ ഗുരുവായൂരപ്പനെ ലളിതാദേവിയായി അവതരിപ്പിക്കുന്നതിനാല്‍ പുല്ലിംഗമായി ‘ഹ്രീംകാരമന്ത്രനിര്ദ്ദിഷ്ടംഃ എന്നു സ്തുതിക്കുന്നു.
878. ശ്രീവിദ്യാസാരരൂപകഃ – പ്രസിദ്ധമായ ശ്രീവിദ്യാമന്ത്രത്തിന്റെ സാരം രൂപമായവന്‍. പരാശക്തിയായ ഭഗവതിയുടെ മന്ത്രശരീരമാണു ശ്രീവിദ്യാമന്ത്രം. പതിനഞ്ചക്ഷരങ്ങളുള്ള ഈ മന്ത്രത്തിന്റെ രൂപം ”ക ഏ ഈ ലഹ്രീം ഹസക ഹല ഹ്രീം സകലഹ്രീം” എന്നാണ്. ഇവയില്‍ ആദ്യത്തെ അഞ്ചക്ഷരങ്ങള്‍ക്ക് വാഗ്ഭവകൂടം എന്നും തുടര്‍ന്നുള്ള ആറക്ഷരങ്ങള്ക്ക് മദ്ധ്യകൂടമെന്നും അവസാനത്തെ നാലക്ഷരങ്ങള്ക്കു ശക്തികൂടം എന്നും പേര്. ”ശ്രീമദ്വാഗ്ഭവകൂടൈകസ്വരൂപ മുഖപങ്കജാ, കണ്ഠാധഃ കടിപര്യന്തമദ്ധ്യകൂടസ്വരൂപിണി, ശക്തികൂടൈകതാപന്നകട്യധോ ഭാഗധാരിണീ” എന്ന മൂന്നു നാമങ്ങള്‍കൊണ്ടു ലളിതാസഹസ്രനാമം ശ്രീവിദ്യാമന്ത്രത്തെ അവതരിപ്പിക്കുന്നു. വാഗ്ഭവകൂടം മുഖവും മദ്ധ്യകൂടം ഉടലും ശക്തികൂടം കടീപ്രദേശം തൊട്ട് പാദംവരെയുള്ള ഭാഗവുമായി ലളിതാസഹസ്രനാമം വിവരിക്കുന്നു. ശങ്കരാചാര്യര്‍ സൗന്ദര്യലഹരിയിലെ 32-ാം ശ്ലോകത്തില്‍ ശ്രീവിദ്യാമന്ത്രം അവതരിപ്പിച്ചിട്ടുണ്ട്. ആ ശ്ലോകത്തിന്റെയും ലളിതാസഹസ്രത്തിലെ 85, 86,87 നാമങ്ങളുടെയും വ്യാഖ്യാനം വായിച്ചാല്‍ ശ്രീവിദ്യാമന്ത്രത്തെക്കുറിച്ചു കൂടുതല്‍ അറിയാം. നാമത്തില്‍ ഗുരുവായൂരപ്പനെ ശ്രീവിദ്യാമന്ത്രത്തിന്റെ സാരമായി സ്തുതിക്കുന്നു. ഗുരുവായൂരപ്പനും ലളിതാപരമേശ്വരിയും തമ്മില്‍ ഭേദമില്ലെന്നു ഈ നാമം സ്ഥാപിക്കുന്നു.
879. അവ്യക്തഃ – വ്യക്തനല്ലാത്തവന്. തെളിഞ്ഞ, സ്ഫുടമായ, ഇന്ദ്രിയഗോചരമായ എന്നു വ്യക്തശബ്ദത്തിനര്ത്ഥം. വ്യാപന ശീലനായ വിഷ്ണുഭഗവാനാണു ഗുരുവായൂരപ്പന്. പ്രപഞ്ചമായി വ്യാപിച്ച ഗുരുവായൂരപ്പന്റെ ചൈതന്യത്തിന്റെ അല്പാംശം മാത്രമാണ് ഭൂമി. അതിന്റെ ഒരു കോണിന്റെ അല്പാംശമാണു നാം ഓരോരുത്തരും. നമ്മുടെ ഇന്ദ്രിയങ്ങള്‍ക്കു ഭഗവാനെ ഉള്‍ക്കൊള്ളാനുള്ള കഴിവില്ല. അവ്യക്തമായ ഒരു അവബോധമേ ഭഗവാനെക്കുറിച്ചു നമുക്കുണ്ടാക്കാനാകൂ.
880. വ്യക്തരൂപഃ – വ്യക്തമായ രൂപമുളളവന്‍. മുന്നാമത്തിനു വിപരീതമാണ് ഈ നാമത്തിന്റെ അര്‍ത്ഥം. വ്യക്തമല്ലാത്തവന് എന്നു മുന്‍നാമത്തില്‍ പറഞ്ഞു. ഈ നാമം വ്യക്തമായ രൂപമുള്ളവനെന്നും അവതാരങ്ങളില്‍ ഭഗവാന് മത്സ്യത്തിന്റെയും കൂര്മ്മത്തിന്റെയും വരാഹത്തിന്റെയും രാമകൃഷ്ണാദികളുടെയും രൂപമുണ്ട്. ആ രൂപങ്ങളിലെല്ലാം മനുഷ്യര്‍ ഭഗവാനെ ആരാധിക്കുന്നുണ്ട്. ആരാധിക്കപ്പെടുന്ന വിഗ്രഹങ്ങളിലും ചിത്രങ്ങളിലും ഭക്തരുടെ മനസ്സിലും ഭഗവാന് വ്യക്തരൂപനാണ്. പ്രപഞ്ചത്തില്‍ കണ്ടുംകേട്ടും മണത്തും രൂചിച്ചും സ്പര്ശിച്ചും അറിയാവുന്ന ചരവും അചരവുമായ എല്ലാ വസ്തുക്കളും ജീവികളും ഭഗവാന്റെ വ്യക്തമായ രൂപങ്ങളാണ്. ഭഗവാന് അവ്യക്തനെന്നപോലെ വ്യക്തമായ രൂപമുള്ളവനുമാണ്. നാരായണീയത്തിന്റെ നൂറാം ദശകത്തിലെ ഭഗവാന്റെ രൂപവര്‍ണന വായിച്ച് ഭഗവദ്രുപം സങ്കല്പിച്ചു നോക്കുക. ഭഗവാന്റെ ജഗമ്മോഹന മോഹനമായ ശരീരത്തിന്റെ വ്യക്തമായ ദര്‍ശനം ലഭിക്കും. അതേസമയം ”തേജോനിബിഡതരകളായാവലീ ലോഭനീയ”മായ രൂപവും ചുറ്റും നിന്നു സേവിക്കുന്ന ഉപനിഷത്തു സുന്ദരിമാരും നരാദാദികളുമൊക്കെ ഉള്‍ക്കൊള്ളാന്‍ ശ്രമിക്കുമ്പോള്‍ ദ ദ്രുപം ആനന്ദപ്രദമായ അവ്യക്തതയില്‍ മുഴുകിപ്പോകും.
881. നാശഹീനഃ – നാശഹീനന്, നാശമില്ലാത്തവന്‍. ഗുരുവായൂരപ്പന് ഉത്പത്തിയും നാശവുമില്ല. ഉത്പന്നമായതിനെല്ലാം നാശമുണ്ട്. അനാദിയായ ഭഗവാന് അനന്തനാണ്. ജനനം, വൃദ്ധി, ക്ഷയം, നാശം എന്നിവയ്ക്ക് അതീതമായ ബ്രഹ്മചൈതന്യമാണു ഭഗവാന്. ഭഗവാന് നാശഹീനനാണ്.
882. വിനാശകൃത്ഃ – നശിപ്പിക്കുന്നവന്. അധര്‍മ്മത്തെയും അധര്‍മ്മികളെയും നശിപ്പിക്കുന്നവന്. ഭഗവാന് രക്ഷകനാണ്. രക്ഷണത്തിന്റെ ഭാഗമായി ചിലതിനെയൊക്കെ നശിപ്പിക്കേണ്ടിവരും. കൃഷിക്കാരന് കൃഷിഭൂമിയില്‍ വളരുന്ന പാഴ്ചെടികളെ നശിപ്പിക്കുന്നത് താന്‍ നട്ടുവളര്‍ത്തുന്ന സസ്യങ്ങളുടെ സംരക്ഷണത്തിലാണല്ലോ. താന്‍ സൃഷ്ടിച്ച ലോകത്തിനു നാശമുണ്ടാക്കുന്ന അധര്‍മ്മികളെയും അവരെ സൃഷ്ടിക്കുന്ന അധര്‍മ്മത്തെയും നശിപ്പിക്കുന്നതിനാല്‍ ഗുരുവായൂരപ്പന് ‘ വിനാശകൃത്’ എന്നു നാമം.
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: