കോട്ടയം: സംസ്ഥാനത്തെ എല്ലാ പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും ആയുര്‍വേദ ഡിസ്പെന്‍സറി സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. കോട്ടയ്ക്കല്‍ ആര്യവൈദ്യശാലയുടെ ആയുര്‍വേദ സെമിനാര്‍ കോട്ടയത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇതോടെ എല്ലാ പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും ആയുര്‍വേദ സ്ഥാപനമുള്ള രാജ്യത്തെ ആദ്യ സംസ്ഥാനമായി കേരളം മാറും. നിലവില്‍ 12 പഞ്ചായത്തുകളില്‍ മാത്രമാണ് ആയുര്‍വേദ ഡിസ്പെന്‍സറികള്‍ ഇല്ലാത്തത്. വര്‍ഷാവസാനത്തോടെ ഈ പഞ്ചായത്തുകളിലും ആയുര്‍വേദ ഡിസ്പെന്‍സറികള്‍ സ്ഥാപിക്കും.
കേരളത്തില്‍ ആയുര്‍വേദ സര്‍വകലാശാല രൂപവത്ക്കരിക്കുന്നതുമായി ബന്ധപ്പെട്ട നടപടികള്‍ ആരംഭിച്ചു. ഇതിനാവശ്യമായ ശുപാര്‍ശകള്‍ നല്കാന് മലപ്പുറം ജില്ലാ കലക്ടറെ ചുമതലപ്പെടുത്തി. ആയുര്‍വേദ രംഗത്തെ സംഘടനകളുമായും വ്യക്തികളുമായും ചര്‍ച്ച ചെയ്തു കലക്ടര്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. ഗവേഷണത്തിന് പ്രാധാന്യം നല്‍കിയാണ് സര്‍വ്വകലാശാല തുടങ്ങുന്നത്. ആയുര്‍വേദത്തിന്റെ കേരളാ മോഡല്‍ ലോകമൊട്ടാകെ മാര്‍ക്കറ്റ് ചെയ്യണം. ആയുര്‍വേദമേഖല നേരിടുന്ന പ്രധാന വെല്ലുവിളി ഔഷധസസ്യങ്ങളുടെ ലഭ്യത കുറയുന്നുവെന്നതാണ്. ഇതിന് പരിഹാരമായി തോട്ടം മേഖലകളില്‍ നിയമം അനുശാസിക്കും വിധം ഔഷധകൃഷിക്ക് പ്രാധാന്യം നല്‍കും. ആയുര്‍വേദ ചികിത്സാരീതിയോട് ജനങ്ങള്‍ക്ക് ഇപ്പോള്‍ താത്പര്യം വര്‍ദ്ധിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മുനിസിപ്പല്‍ ചെയര്മാന് എം.പി. സന്തോഷ് കുമാര്‍ അധ്യക്ഷത വഹിച്ചു. ആര്യവൈദ്യശാല ജനറല്‍ മാനേജര്‍ കെ.എസ്. മണി, മനോരമ എഡിറ്റോറിയല്‍ ഡയറക്ടര്‍ തോമസ് ജേക്കബ്, നഗരസഭാ കൗണ്‍സിലര്‍ കെ.ആര്.ജി. വാര്യര്‍, ഡോ. എം.വി. വിനോദ് കുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. വിവിധ മത്സര, പരീക്ഷാ വിജയികള്‍ക്കുള്ള സമ്മാനങ്ങളും മുഖ്യമന്ത്രി വിതരണം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: