ആറന്മുള : ആറന്മുളയില് നടപ്പാക്കുമെന്ന് അവകാശപ്പെടുന്ന തീര്‍ത്ഥാടന ടൂറിസം പദ്ധതിയെക്കുറിച്ച് ജനങ്ങളുടെ ആശങ്കയ്ക്കും ഉത്കണ്ഠയ്ക്കും മറുപടി നല്‍കേണ്ട ജില്ലാ ഭരണകൂടം വിവാദമെന്ന പുകമറ സൃഷ്ടിക്കുവാന്‍ ശ്രമിക്കുന്നത് ജനാധിപത്യ വിരുദ്ധമെന്ന് പൈതൃകഗ്രാമ കര്‍മ്മസമിതി ജന. കണ്‍വീനര്‍ പി.ആര്. ഷാജി ആരോപിച്ചു.
സര്‍ക്കാരിന്റെ എം.പാനല്‍ ഏജന്‍സിയായ കിറ്റ്കോ തയ്യാറാക്കിയ മറ്റൊരു പ്രൊജക്ട് റിപ്പോര്‍ട്ടിലാണ് ആറന്മുള ക്ഷേത്രത്തിന്റെ കൊടിമരത്തെയും ഗോപുരത്തെയും ബാധിക്കുന്ന പരാമര്‍ശങ്ങള്‍ ഉള്ളത്. ക്ഷേത്രത്തിന്റെ കാവല്‍ മലകള്‍ ഇടിച്ചു നിരത്തുകയും കാവുകള്‍ മണ്ണിട്ട് മൂടുകയും വേണമെന്ന റിപ്പോര്‍ട്ടുകളും നിരീക്ഷണങ്ങളും ഇപ്പോള്‍ ഹൈക്കോടതിയുടെ പരിഗണനയിലാണ്. അതിനാല്‍ ആറന്മുളയില് ഏത് ഏജന്‍സി നടത്തുന്ന പഠനങ്ങളെയും തദ്ദേശവാസികള്‍ ഭീതിയോടെയാണ് കാണുന്നത്. പമ്പാനദിയുടെ സൗന്ദര്യം ആസ്വദിക്കണമെങ്കില്‍ പമ്പ ഒരു നദിയായിതന്നെ നിലനില്‍ക്കണം. നദിയുടെ പരമ്പരാഗത ജലസ്രോതസ്സുകള്‍ നിയമവിരുദ്ധമായി മണ്ണിട്ട് മൂടിയത് പുനസ്ഥാപിക്കണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചിട്ടും നടപ്പിലാക്കാത്ത ജില്ലാ കളക്ടര്‍ക്കെതിരെ ഹൈക്കോടതിയില്‍ കോടതിയലക്ഷ്യ നടപടികള്‍ നിലനില്‍ക്കുകയാണ്. അപ്പോള്‍ ജില്ലാഭരണകൂടം മറ്റൊരു പദ്ധതിയുമായി പെട്ടെന്ന് അവതരിച്ചത് ജനങ്ങളില്‍ സംശയം ജനിപ്പിച്ചത് സ്വാഭാവികമാണ്.
കേന്ദ്രസര്‍ക്കാര്‍ തീര്‍ത്ഥാടക ടൂറിസം പദ്ധതിയില്‍ ആറന്മുളയെ ഉള്‍പ്പെടുത്തിയെങ്കില്‍ അത് രഹസ്യമാക്കി വെക്കാതെ ജില്ലാ ഭരണകൂടം തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനോടും മറ്റ് സംഘടനകളോടും സുതാര്യമായി വിശദീകരിക്കണമെന്ന ആവശ്യം എങ്ങനെയാണ് വിവാദമാകുന്നത്. ജനങ്ങളുടെ സംശയങ്ങള്‍ക്ക് മറുപടി പറയേണ്ട ജില്ലാ കളക്ടര്‍ സാംസ്കാരിക സംഘടനകളിലൂടെ വിശദീകരണം നല്‍കുന്നത് തികച്ചും അപലപനീയമാണെന്നും അടിയന്തരമായി കേന്ദ്രസര്‍ക്കാര്‍ പദ്ധതിയുടെ പൂര്‍ണ്ണവിവരങ്ങള്‍ പ്രസിദ്ധീകരിക്കണമെന്നും ഷാജി ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: