വൈക്കം: വ്യക്തിജീവിതത്തിലും സാമൂഹ്യജീവിതത്തിലും മാറ്റം വരുത്താന്‍ സ്വന്തം ജീവിതത്തിലൂടെ മാര്‍ഗ്ഗദര്‍ശനം നല്കിയ സാമൂഹ്യ പരിഷ്കര്‍ത്താക്കളായിരുന്നു വൈക്കം സത്യഗ്രഹത്തി്ന്റെ മുന്നണിപോരാളികളായ കെ. കേളപ്പനും മന്നത്തു പത്മനാഭനുമന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് ഗാന്ധിയന്‍ സ്റ്റഡീസ് ചെയര്മാന് പ്രൊഫ. എന്‍. രാധാകൃഷ്ണന് പറഞ്ഞു. സമൂഹത്തിന് വെളിച്ചവും ഊര്‍ജ്ജവും പകര്‍ന്ന കെ. കേളപ്പനും മന്നത്തുപത്മനാഭനും കാലത്തിന്റെ പ്രതീകങ്ങളാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നായര്‍ സര്‍വ്വീസ് സൊസൈറ്റിയുടെ ശതാവാര്ഷികാചരണത്തിന്റെ ഭാഗമായി വൈക്കം താലൂക്ക് എന്‍എസ്എസ് യൂണിയന്റെ നേതൃത്വത്തില്‍ വൈക്കം സത്യഗ്രഹത്തിന് നെടുനായകത്വം വഹിച്ച കെ കേളപ്പന്റെ 125-ാമത് ജന്മദിന വാര്‍ഷികത്തോടനുബന്ധിച്ച് നടത്തിയ കെ. കേളപ്പന് അനുസ്മരണസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദേദഹം.
എന്‍എസ്എസിന്റെ സ്ഥാപക നേതാക്കളിലൊരാളും ആദ്യത്തെ എന്‍എസ്എസ് പ്രസിഡന്റുമായിരുന്നന കെ. കേളപ്പന്റെ സംഭാവനകള്‍ കേരള സമൂഹം എന്നും സ്മരിക്കും. മദ്യപിക്കുന്നത് തെറ്റാണെന്നും സ്ത്രീകളെ ബഹുമാനിക്കണമെന്നും പഠിക്കുക, വളരുക,വികസിക്കുക എന്നിവയുമാണ് മന്നത്തുപത്മനാഭനും കെ. കേളപ്പനും സമൂഹത്തിന് നല്കിയസന്ദേശം.
കുട്ടികളില്‍ സ്വതന്ത്രചിന്ത വളര്‍ത്തുകയും മദ്യം, മയക്കുമരുന്ന് എന്നിവയില്‍ നിന്നും അകറ്റി നിര്‍ത്താനും കഴിഞ്ഞാല്‍മാത്രമേ അവര്‍ക്ക് നല്ലൊരു ജീവിതം നല്കാന് കഴിയൂവെന്നും അദ്ദേഹം പറഞ്ഞു.
കെഎന്‍എന്‍ സ്മാരക എന്‍എസ്എസ് ഓഡിറ്റോറിയത്തില്‍ നടന്ന യോഗത്തില്‍ എന്‍എസ്എസ് നായകസഭാംഗവും യൂണിയന് പ്രസിഡന്റുമായ ഡോ. സി.ആര്. വിനോദ് കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. ഹരിജന്‍ സേവക് സംഘം ചെയര്മാന് ഡോ. എന്‍. ഗോപാലകൃഷ്ണന് മുഖ്യപ്രഭാഷണം നടത്തി. പ്രൊഫ. ജോസ് മാത്യു, കെ. കേളപ്പന് ജന്മശതാബ്ദി കമ്മറ്റി ജില്ലാ സെക്രട്ടറി എം.എന്‍. ഗോപാലകൃഷ്ണ പണിക്കര്‍, നഗരസഭാ അദ്ധ്യക്ഷ ശ്രീലതാ ബാലചന്ദ്രന്, യൂണിയന് വൈസ് പ്രസിഡന്റ് എസ്. മധു, സെക്രട്ടറി കെ.വി. വേണുഗോപാല്‍, എന്‍.ജി. ബാലചന്ദ്രന്, താലൂക്ക് വനിതാ യൂണിയന് പ്ര സിഡന്റ് കെ.ജി. രാജലക്ഷ്മി എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: