മാവേലിക്കര: കലാകാരന്മാര്ക്ക് സമൂഹത്തില്‍ നല്ല അറിവുകള്‍ പകര്‍ന്ന് നല്കാന് സാധിക്കണമെന്ന് സംവിധായകന് ശ്യാമപ്രസാദ്. തപസ്യ കലാസാഹിത്യവേദി മാവേലിക്കരയില്‍ നടത്തിയ ത്രിദിന നാടക പഠന ശിബിരത്തിന്റെ സമാപന സഭ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കുട്ടികള്‍ക്ക് സംസ്കാരം പകര്‍ന്ന് നല്കാന് സാധിക്കുന്ന ഒന്നും ഇന്നില്ല. യൂത്ത്ഫെസ്റ്റിവലുകള് മാമാങ്കങ്ങളായി മാറുന്നു. അതിനാല്‍ കലാ-സാഹിത്യ-സാംസ്കാരിക രംഗത്തെ കുറിച്ച് കൂടുതല്‍ മനസിലാക്കുവാന്‍ സാധിക്കുന്നില്ല. ഇത് വളര്‍ത്തിയെടുക്കാനുള്ള സംവേദന ശീലം ഉണ്ടാകണം.
ആസ്വാദന ശേഷി കൈമോശം വന്ന സമൂഹത്തിന് സൗന്ദര്യ ബോധത്തില്‍ തികഞ്ഞ പരാജയം സംഭവിക്കുന്നു. ശിബിരങ്ങളിലൂടെ നാടകം പഠിപ്പിക്കുക എന്നതല്ല ലക്ഷ്യം. നാടകം സംസ്കാരത്തിലേക്കുള്ള ഒരുവഴി മാത്രമാണ്. ചുരുങ്ങിയ ദിവസത്തെ ശിബിരങ്ങളില്‍ കൂടി മുഴുവന്‍ മനസിലാക്കാന്‍ സാധിക്കില്ല. ക്യാമ്പുകള്‍ പുതിയ അഭിരുചിയുടെ അറിവ് ഉണ്ടാക്കാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സ്വാഗതസംഘം അദ്ധ്യക്ഷന്‍ എം.ആര്. ചന്ദ്രന് അദ്ധ്യക്ഷത വഹിച്ചു. സംസ്കാര്‍ ഭാരതി ദക്ഷിണ ക്ഷേത്രീയ സഹകാര്യദര്‍ശി ലക്ഷ്മിനാരായണ് മുഖ്യപ്രഭാഷണം നടത്തി. കലാകാരന്മാര്ക്ക് സമൂഹത്തോട് കാഴ്ചപ്പാടുണ്ടാകണമെന്നും വിനോദത്തിനും അപ്പുറം ഓരോ കലയും സമൂഹത്തില്‍ സന്ദേശം നല്കാന് സാധിക്കുന്നത് ആയിരിക്കണമെന്നും അദ്ദേഹം പറഞ്ഞു. ബാലഗോകുലം സംസ്ഥാന ഉപാദ്ധ്യക്ഷന്‍ വി.ജെ. രാജ്മോഹന്‍, ബിജെപി കലാ സാംസ്ക്കാരിക വിഭാഗം കണ്‍വീനര്‍ ഗോപന് ചെന്നിത്തല, ക്യാമ്പ് ഡയറക്ടര്‍ കെ.മോഹനന് എന്നിവര്‍ പ്രസംഗിച്ചു. പി.ശ്രീകുമാര്‍ സ്വാഗതവും പ്രസന്നകുമാര്‍ ശങ്കരമംഗലം നന്ദിയും പറഞ്ഞു.
ശിബിരത്തില്‍ പങ്കെടുത്ത പഠിതാക്കള്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ ശ്യാമപ്രസാദ് വിതരണം ചെയ്തു. ഇന്നലെ വിവിധ വിഷയങ്ങളില്‍ കേരള യൂണിവേഴ്സിറ്റി സെന്റര്‍ ഫോര്‍ പെര്‍ഫോമിങ് ആര്‍ട്ട്സിലെ ഡോ. രാജാവാര്യര്‍, നാടക രചയിതാവും സംവിധായകനുമായ പ്രശാന്ത് നാരായണന്, ശ്യാമപ്രസാദ് എന്നിവര്‍ ക്ലാസ് എടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: