ന്യൂദല്‍ഹി: ഹരിയാന, മഹാരാഷ്ട്ര തെരഞ്ഞെടുപ്പുകളിലെ പ്രചാരണത്തിന് ബിജെപി കേരളാ ഘടകവും സജീവമായി രംഗത്തിറങ്ങി. മലയാളികളേറെയുള്ള മഹാരാഷ്ട്രയില്‍ കേരളത്തിലെ ബിജെപി നേതൃത്വം വീടുകള്‍ കയറിയുള്ള പ്രചാരണവും മലയാളി സംഘടനകളുമായുള്ള യോഗങ്ങളും നടത്തി.
സംസ്ഥാന പ്രസിഡന്റ് വി. മുരളീധരന്, മുന്‍ ദേശീയ സെക്രട്ടറി പി.കെ കൃഷ്ണദാസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രചാരണ പരിപാടികള്‍. സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ എ.എന്‍ രാധാകൃഷ്ണന്, കെ.സുരേന്ദ്രന്, വൈസ് പ്രസിഡന്റ് എം.ടി രമേശ്, ദേശീയ എക്സിക്യൂട്ടീവ് അംഗം ശോഭാ സുരേന്ദ്രന്, അഡ്വ. ബി ഗോപാലകൃഷ്ണന്, ബി. രാധാകൃഷ്ണമേനോന്, എ.ജി ഉണ്ണികൃഷ്ണന്, കെ.എസ് രാജന് എന്നിവരും തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ടു. മലയാളി സെല്‍ കണ്‍വീനര്‍ മുരളീ നായര്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചു.
മീരാറോഡില്‍ ദക്ഷിണേന്ത്യന്‍ സെല്‍ സംഘടിപ്പിച്ച യോഗത്തില്‍ വി. മുരളീധരന്, കേന്ദ്രമന്ത്രിമാരായ വെങ്കയ്യ നായിഡു, അനന്ത് കുമാര്‍, സദാനന്ദ ഗൗഡ എന്നിവര്‍ പ്രസംഗിച്ചു. പൂനയില്‍ വിവിധ മലയാളി സംഘടനകളുമായി നടന്ന യോഗങ്ങളില്‍ പി.കെ കൃഷ്ണദാസ് പങ്കെടുത്തു. മഹാരാഷ്ട്രയിലെ മലയാളി സാന്നിധ്യം ഏറെയുള്ള മുംബൈ, പൂനെ നഗരങ്ങളിലെ മിക്ക മലയാളി സംഘടനകളും ബിജെപിക്ക് പരിപൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ചതായി പി.കെ കൃഷ്ണദാസ് പറഞ്ഞു.
ഹരിയാനയില്‍ കിസാന്‍മോര്‍ച്ച ദേശീയ സെക്രട്ടറി പി.സി മോഹനന് മാസ്റ്റര്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി പി.ആര് മുരളീധരന് എന്നിവര്‍ തെരഞ്ഞെടുപ്പ് പ്രചാരണ യോഗങ്ങളില്‍ പങ്കെടുത്തു. കിസാന്‍ മോര്‍ച്ച ദേശീയ പ്രസിഡന്റ് ഓം പ്രകാശ് ധന്‍കര്‍ മത്സരിക്കുന്ന ബാദ്ലി മണ്ഡലത്തില്‍ കേന്ദ്രമന്ത്രി നരേന്ദ്രസിങ് തോമറിനൊപ്പം ഗ്രാമങ്ങളില്‍ നടന്ന പരിപാടികളില്‍ കേരളാ നേതാക്കള്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: