ലോകത്ത് പ്രകൃതിദുരന്തങ്ങള്‍ കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ ഐക്യരാഷ്ട്ര സംഘടന എല്ലാ വര്‍ഷവും ഒക്ടോബര്‍ 13 അന്തര്‍ദ്ദേശീയ ദുരന്തനിവാരണദിനമായി ആചരിച്ചുവരുന്നു. ഭൂമുഖത്ത് പ്രകൃതിദുരന്തങ്ങള്‍ ഏറിവരികയാണ്. മനുഷ്യന്റെ പ്രവര്‍ത്തനങ്ങള്‍ പലതും പ്രകൃതി ദുരന്തങ്ങള്‍ക്ക് ആക്കംകൂട്ടുന്നതായി ലോകരാജ്യങ്ങള്‍ മനസ്സിലാക്കിയിട്ടുണ്ട്. പ്രളയം, ചുഴലിക്കാറ്റ്, കൊടുങ്കാറ്റ്, കടല്‍ക്ഷോഭം, പേമാരി ഭൂചലനം, കാട്ടുതീ, വരള്‍ച്ച, നിമിഷപ്രളയം തുടങ്ങിയ ദുരന്തങ്ങള്‍ കേരളം കേട്ടിരുന്നെങ്കിലും 2004 ലാണ് സുനാമിയെന്ന മഹാദുരന്തം സംസ്ഥാനത്തെ ജനങ്ങള്‍ അനുഭവിച്ചറിഞ്ഞത്. 160 മനുഷ്യജീവനുകളാണ് 2004 ഡിസംബര്‍ 26 ന് പൊലിഞ്ഞത്.
മനുഷ്യന്റെ അമിതമായ ഫോസില്‍ ഇന്ധന ഉപയോഗം അന്തരീക്ഷത്തിലെ കാര്ബണ്ഡയോക്സൈഡുപോലുള്ള ഹരിത വാതകങ്ങള്‍ വര്‍ധിപ്പിക്കുകയും ആഗോളതാപനമെന്ന പ്രതിഭാസത്തിലെത്തിക്കുകയും തുടര്‍ന്ന് കാലാവസ്ഥാ വ്യതിയാനം ഉണ്ടാവുകയും അതിന്റെ ഉല്‍പ്പന്നമായി കത്രീന, ഹയാന്, ഹുദ്ഹുദ് തുടങ്ങി അനേകം കൊടുങ്കാറ്റുകളാണ് ലോകരാജ്യങ്ങളില്‍ ആഞ്ഞടിച്ചത്. ജീവഹാനി, വീട് നഷ്ടം, ജോലി നഷ്ടം, അനാഥത്വം, സമ്പത്ത് ഇല്ലാതാക്കാന്‍, മഹാരോഗങ്ങളുടെ ആവിര്‍ഭാവം ഇതെല്ലാം ദുരന്തങ്ങളായി ലോകജനത ഏറ്റുവാങ്ങുകയാണ്. മനുഷ്യന് പ്രകൃതിയോടും പ്രകൃതിവിഭവങ്ങളോടും കാണിക്കുന്ന അത്യാര്‍ത്തി പ്രകൃതി ദുരന്തങ്ങള്‍ വര്ധിക്കുവാന് കാരണമായിരിക്കുന്നു. പ്രകൃതിദുരന്തങ്ങളുടെ ആഴവും വ്യാപ്തിയും വര്‍ധിക്കുന്നത് മനുഷ്യന്റെ ഇടപെടലുകളാണെന്ന് ജനങ്ങള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്.
മനുഷ്യനിര്‍മിതമായ കാട്ടുതീ, വാതകചോര്‍ച്ച, പാചകവാതക ടാങ്കര്‍ അപകടങ്ങള്‍, രാസപദാര്‍ത്ഥങ്ങള്‍ കൊണ്ടുപോകുന്ന വാഹനങ്ങളുടെ അപകടങ്ങള്‍, ഓയില്‍ ചോര്‍ച്ച, വ്യവസായശാലകളിലെ അപകടങ്ങള്‍, വാഹനാപകടങ്ങള്‍, മലയിടിച്ചില്‍, ഉരുള്‍പൊട്ടല്‍, സാംക്രമിക രോഗങ്ങള്‍ എന്നു വേണ്ട അനേകം ഇത്തരം ദുരന്തങ്ങളുടെ ഉറവിടം മനുഷ്യന്റെ പ്രകൃതിയോടുള്ള കടന്നുകയറ്റമാണെന്നത് അനീതിയായി മാത്രമേ കാണാനാകൂ. ഓരോ ദുരന്തത്തിനുശേഷവും ജീവന് നഷ്ടപ്പെടുന്നതും ദുരിതമനുഭവിക്കുന്നതും അനേകം നിരപരാധികളായ ജനങ്ങളാണ്. ദുരന്തങ്ങള്‍ മാതാപിതാക്കളെ നഷ്ടപ്പെട്ട കുഞ്ഞുങ്ങളെ സൃഷ്ടിക്കുന്നു. പ്രകൃതി ദുരന്തങ്ങള്‍ പലപ്പോഴും മനുഷ്യന്റെ ആയുഷ്കാല സമ്പാദ്യം നഷ്ടപ്പെടുത്തുകയും ജീവസന്ധാരണത്തിനുള്ള മാര്‍ഗ്ഗങ്ങള്‍ അടയ്ക്കുകയും ചെയ്യുന്നു. കാലപ്പഴക്കമുള്ള അണക്കെട്ടുകള്‍ ഈ തലമുറ അടുത്ത തലമുറയ്ക്ക് നല്കുന്ന ദുരന്തവാഹകപ്രശ്നങ്ങളാണ്. ഖനനം നടത്തി ഉപേക്ഷിക്കുന്ന മടകള്‍, വാതക ടാങ്കുകള്‍, മാരകവിഷം ഉത്പ്പാദിപ്പിക്കുന്ന ഫാക്ടറികള്‍, സാങ്കേതിക മികവോടെ പണിതീര്‍ക്കാത്ത അംബരചുംബികളായ കെട്ടിടങ്ങള്‍ എന്നിവയെല്ലാം ദുരന്തങ്ങളായി തീരാവുന്ന മനുഷ്യനിര്‍മിത അപകട സാധ്യതകളാണ്.
ലോകത്തിലെ മറ്റ് സ്ഥലങ്ങളെ അപേക്ഷിച്ച് ഭാരതത്തിലെ 85 ശതമാനം പ്രദേശങ്ങളും വിവിധയിനം പ്രകൃതിദുരന്ത സാധ്യതാ പ്രദേശങ്ങളാണ്. ബംഗാള്‍ ഉള്‍ക്കടലും, അറബിക്കടലും കൊടുങ്കാറ്റ്, കടല്‍ക്ഷോഭം സുനാമി എന്നിവ വഴി പ്രകൃതിദുരന്തങ്ങള്‍ ഒരുക്കുന്നു. ഹിമാലയ സംസ്ഥാനങ്ങളില്‍ ഭൂചലനവും നിമിഷ പ്രളയവും വര്‍ഷങ്ങള്‍ കഴിയുന്തോറും വര്‍ധിച്ചുവരികയാണ്. ഭാരതത്തിന്റെ സമതലങ്ങളെ വരള്‍ച്ചയും വെള്ളപ്പൊക്കവും തുടരെത്തുടരെ ദുരന്തങ്ങളിലേക്ക് തള്ളിവിടുന്നു. ജനങ്ങള്‍ പ്രകൃതിദുരന്തങ്ങളാല്‍ നട്ടംതിരിയുകയാണ്. 2005 ല്‍ തുടര്‍ച്ചയായി 48 മണിക്കൂര്‍ പെയ്ത മഴ മുംബൈ നഗരത്തെ നിശ്ചലമാക്കി. കാറുകള്‍ ഒഴുകി നടന്നു. ഗതാഗതം സ്തംഭിച്ചു. വീടുകള്‍ നിലംപൊത്തി. പ്രളയം നഗരജീവിതം ദുരിതപൂര്‍ണമാക്കി. 2013 ല്‍ ഹിമാലയന്‍ സംസ്ഥാനമായ ഉത്തരാഖണ്ഡില്‍ ഉണ്ടായ നിമിഷപ്രളയം അനേകായിരം ജീവനുകളാണ് എടുത്തത്. ജനങ്ങളുടെ ഏറെനാളത്തെ സമ്പത്ത് പ്രളയം ഒഴുക്കിക്കൊണ്ടുപോയി. അനേകായിരങ്ങള്‍ ഭവനരഹിതരായി. അനാഥരായ കുഞ്ഞുങ്ങള്‍ അലഞ്ഞുനടന്നു. 2014 ലെ ജമ്മുകശ്മീര്‍ പ്രളയം കഴിഞ്ഞു. അത് 100 വര്‍ഷത്തിനിടയില്‍ ആ സംസ്ഥാനം കണ്ട ഏറ്റവും വലിയ ദുരന്തമായി മാറി. 200 ലേറെ പേര് മരിച്ചു. പതിനായിരങ്ങള്‍ രക്ഷാപ്രവര്‍ത്തകരെ കാത്ത് വലഞ്ഞു. സമ്പത്ത് നഷ്ടപ്പെട്ടവര്‍, ഒറ്റപ്പെട്ടവര്‍, കാണാതായവര്‍, ഭക്ഷണവും വെള്ളവും ലഭിക്കാതെ വലഞ്ഞവര്‍. ദുരിതബാധിതരുടെ നിര വളരെ നീണ്ടതായി. ഉത്തരാഖണ്ഡിലെ പോലെ ജമ്മുകശ്മീരിലും ഭവനരഹിതരായവര്‍ പതിനായിരങ്ങളാണ്. ആര്‍മി, നേവി, എയര്‍ഫോഴ്സ് എന്നീ എല്ലാ സേനാവിഭാഗങ്ങളും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതരായിരുന്നു. കാണാതായവരെക്കുറിച്ച് ഇനിയും കണക്കാക്കപ്പെട്ടിട്ടില്ല.
ഭാരതത്തിന്റെ കാലാവസ്ഥാ ഡിപ്പാര്‍ട്ടുമെന്റ് ദിവസങ്ങള്‍ക്ക് മുമ്പു തന്നെ പ്രളയ സാധ്യത മുന്‍കൂട്ടി പ്രവചിച്ചിരുന്നു. എന്നാല്‍ കേന്ദ്ര-സംസ്ഥാന ദുരന്തനിവാരണ അതോറിറ്റികള്‍ക്ക് ദുരന്തം മുന്‍കൂട്ടി കാണാനായില്ല എന്നത് ജമ്മുകശ്മീര്‍ പ്രളയദുരന്തത്തിന്റെ വ്യാപ്തി വര്‍ധിപ്പിച്ചു. ഈ വര്‍ഷം ഇതുവരെ വടക്കേയിന്ത്യയിലെ വിവിധ പ്രളയങ്ങളില്‍ 70,000 പേര്‍ക്കെങ്കിലും ഭവനം നഷ്ടപ്പെട്ടു. ഇതിനേക്കാള്‍ എത്രയോ മടങ്ങ് ആളുകള്‍ ദുരിതം അനുഭവിച്ചു. 550 പേര് മരിച്ചു. പലപ്പോഴും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റികളും സേനകളും കാഴ്ചക്കാരുടെ റോളിലാണ്. ദുരന്തനിവാരണ മാനേജ്മെന്റ് നിയമം 2005 ല്‍ ഭാരതത്തില്‍ നിലവില്‍ വന്നതാണ്. അതിന്റെ വെളിച്ചത്തില്‍ കേന്ദ്രസര്‍ക്കാര്‍ 2009 ല്‍ ദുരന്തനിവാരണ നയം പ്രഖ്യാപിച്ചതുമാണ്. 2012 വരെ അന്നത്തെ യുപിഎ സര്‍ക്കാര്‍ ദേശീയദുരന്ത നിവാരണ അതോറിറ്റിയുടെ നാഷണല്‍ എക്സിക്യൂട്ടീവ് ഭാരതത്തിനായി ഒരു ദുരന്തനിവാരണ പ്ലാന്‍ ഉണ്ടാക്കിയില്ല. ദുരന്തനിവാരണ വര്‍ക്കിംഗ് ഗ്രൂപ്പ് 2007 ന് ശേഷം ഒരു യോഗവും ചേര്‍ന്നില്ല.
സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റികളുടെയും പ്രവര്‍ത്തനവും അത്ര ആശാവഹമല്ല. വെറും 14 സംസ്ഥാനങ്ങളാണ് ദുരന്ത നിവാരണ പ്ലാന്‍ കേന്ദ്രസര്‍ക്കാരില്‍ സമര്‍പ്പിച്ചിട്ടുള്ളത്. കംപ്ട്രാളര്‍ ആന്റ് ഓഡിറ്റര്‍ ജനറല്‍ (സിഎജി) ഭാരതത്തിലെ ദുരന്തനിവാരണ മാനേജ്മെന്റിനെക്കുറിച്ച് നടത്തിയിരിക്കുന്ന പരാമര്‍ശങ്ങള്‍ നമ്മുടെ ഉറക്കം കെടുത്തുവാന്‍ പോന്നതാണ്. പ്രകൃതി ദുരന്തങ്ങളായ കാട്ടു തീ, പ്രളയം, വരള്‍ച്ച, ഭൂമി കുലുക്കം, സുനാമി, കൊടുങ്കാറ്റ് എന്നിവയും മനുഷ്യനിര്‍മിത ദുരന്തങ്ങളായ യുദ്ധം, ബോംബു സ്ഫോടനം, ട്രെയിന്‍ അപകടം, വിമാനാപകടം, കപ്പല്‍ അപകടം, ആണവ അപകടങ്ങള്‍ എന്നിവയെല്ലാം ദേശീയ ദുരന്ത മാനേജ്മെന്റ് അതോറിറ്റിയുടെ കീഴില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന ദുരന്തങ്ങളാണ്. സിഎജി റിപ്പോര്‍ട്ടുപ്രകാരം നാളിതുവരെ നാഷണല്‍ ദുരന്ത മാനേജ്മെന്റ് അതോറിറ്റി നടത്തിവന്ന ഒരു പ്രോജക്ടും പൂര്‍ണമായും തീര്‍ന്നിട്ടില്ലത്രെ! ആവശ്യത്തിന് ഗൃഹപാഠം നടത്താതെയും ഡാറ്റ ഇല്ലാതെയും ഏറ്റെടുത്ത പദ്ധതികള്‍ പലതും പാതിവഴിയില്‍ ഉപേക്ഷിച്ച മട്ടാണ്. ഭൂമി കുലുക്ക സാധ്യതയുള്ള സ്ഥലങ്ങളുടെ കണക്ക്, നഗരങ്ങളുടെ സൂക്ഷ്മമായ സോണ്‍ തിരിക്കല്‍, ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള പ്രദേശങ്ങളുടെ പരിപാലനം, ദേശീയ സ്കൂള്‍ സുരക്ഷാ പ്രോഗ്രാം, മൊബൈല്‍ ഫോണുകളുടെയും ടവറുകളുടെയും റേഡിയേഷന് മനസ്സിലാക്കാനുള്ള സംവിധാനങ്ങള്‍, ദേശീയ ദുരന്ത നിവാരണ വിനിമയ സംവിധാനങ്ങള്‍ എന്നിവ കുറ്റമറ്റതാക്കാന്‍ ദേശീയ ദുരന്ത നിവാരണ മാനേജ്മെന്റ് അതോറിറ്റിയ്ക്ക് കഴിഞ്ഞിട്ടില്ല. വാസ്തവത്തില്‍ ഭാരതത്തിലെ ഭൂചലനം, ഉരുള്‍പൊട്ടല്‍, കൊടുങ്കാറ്റ്, സുനാമി, പ്രളയം എന്നിവയുടെ സാധ്യത കാണിക്കുന്ന ഭൂപടങ്ങള്‍ ഒന്നുകില്‍ അപൂര്‍ണങ്ങളോ അല്ലെങ്കില്‍ അത്തരം ഭൂപടങ്ങള്‍ ലഭ്യമോ അല്ല.
അപകടസാധ്യതകളും ദുരന്തസാധ്യതകളും മനസ്സിലാക്കുവാന്‍ അനിവാര്യമായ സംവിധാനങ്ങളുടെ അപര്യാപ്തത ദേശീയ ദുരന്ത മാനേജ്മെന്റ് അതോറിറ്റിക്കുണ്ട്. അതുകൊണ്ട് ദേശീയ-സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റികളുടെ പ്രവര്‍ത്തനങ്ങള്‍ അപൂര്‍ണവും കാര്യക്ഷമവുമല്ലാതായിരിക്കുന്നു. ആവശ്യത്തിന് ഫണ്ട് ലഭ്യമാണെങ്കിലും കാര്യമായ പ്രവര്‍ത്തനങ്ങള്‍ ഒന്നും നടക്കുന്നില്ല. സംസ്ഥാനങ്ങളുടെ ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ക്കായി സംസ്ഥാന ദുരന്ത പ്രതികരണ ഫണ്ട് എന്ന പേരില്‍ 2010-2015 വര്ഷകാലയളവിനായി 33580.93 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. എന്നാല്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് സംസ്ഥാനങ്ങള്‍ നടത്തിയ പ്രൊജക്റ്റുകളുടെ കണക്കുകളൊന്നും ഇതുവരെ ലഭ്യമാക്കിയിട്ടില്ല. 2012 ല്‍ സിഎജി ഓഡിറ്റ് ചെയ്യുമ്പോള്‍ ദേശീയ ദുരന്ത പ്രതികരണ ഫണ്ടില്‍ നിന്ന് പുതപ്പ്, ടെന്റുകള്‍ എന്നിവ വാങ്ങുന്നതിനായി നീക്കിവെച്ചിട്ടുള്ള 250 കോടി രൂപ ചെലവാക്കുവാനുള്ള പ്രോജക്റ്റുകളൊന്നും ഉണ്ടായിരുന്നില്ല. ഈ കാലഘട്ടത്തില്‍ ഒട്ടനേകം പ്രകൃതിദുരന്തങ്ങള്‍ ഉണ്ടാകുകയും ചെയ്തതാണ്.
നാഷണല്‍ ദുരന്ത മാനേജ്മെന്റ് ആശയവിനിമയ സാങ്കേതിക സിസ്റ്റം കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നില്ല.
ദുരന്തം നടന്ന സ്ഥലത്തുനിന്ന് ആശയവിനിമയം നടത്താനുള്ള ആശയവിനിമയ ഉപകരണങ്ങള്‍, റഡാറുകള്‍, ലേസര്‍ സാങ്കേതിക വിദ്യാ ഉപകരണങ്ങള്‍, ഡിജിറ്റല്‍ ക്യാമറകള്‍, ഉപഗ്രഹം ആധാരമായി പ്രവര്‍ത്തിക്കുന്ന ആശയവിനിമയ ശൃംഖലകള്‍ എന്നിവയൊന്നും കാര്യക്ഷമമായി പ്രവൃത്തിക്കുന്നില്ല. 2003 ല്‍ ശൂന്യാകാശ വകുപ്പ് ഈ വഴിക്കുള്ള പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയെങ്കിലും 2012 വരെ കാര്യമായ ഒരു പുരോഗതിയും ഇക്കാര്യത്തില്‍ ഉണ്ടായിട്ടില്ല. ദുരന്തനിവാരണ സേനയില്‍ 1149 പോസ്റ്റുകള്‍ സൃഷ്ടിച്ചെങ്കിലും 27 ശതമാനം ഒഴിവുകളും 2012 വരെ നിയമനം നടത്താതെ ഒഴിഞ്ഞു കിടന്നു. ദേശീയ ദുരന്തനിവാരണ മാനേജ്മെന്റ് അതോറിറ്റികളും സംസ്ഥാന ദുരന്തനിവാരണ മാനേജ്മെന്റ് അതോറിറ്റികളും നടത്തുന്ന കൃത്യവിലോപവും അലസതയും കെടുകാര്യസ്ഥതയും അഴിമതിയും കാണുമ്പോള്‍ ഓരോ ഭാരതീയനും സ്വന്തം സ്ഥലങ്ങളില്‍ ദുരന്തങ്ങള്‍ ഉണ്ടാകാതിരിക്കുവാന്‍ ദൈവത്തോട് പ്രാര്‍ത്ഥിക്കുകയേ നിവൃത്തിയുള്ളൂ എന്നാണ് സിഎജി പറഞ്ഞുവെയ്ക്കുന്നത്.
2014 സപ്തംബര്‍ 19-ാം തീയതി പ്രകൃതിക്ഷോഭം സംബന്ധിച്ച് കേരള സംസ്ഥാന ദുരന്തനിവാരണ വകുപ്പ് (സ.ഉ.(സാധാ)നം. 4487/2014/ഡിഎംഡി) ഇറക്കിയ ഉത്തരവ് പ്രകാരം എറണാകുളം ജില്ലയിലെ അയ്യമ്പുഴ പഞ്ചായത്തിലെ കട്ടിംഗ്പോട്ട റോഡ് മെറ്റലിംഗ് ആന്റ് ടാറിംഗ് പ്രവൃത്തിയ്ക്ക് പകരമായി പ്രസ്തുത തുക കൊല്ലങ്കോട്-കണ്ണിമംഗലം റോഡില്‍ കാന നിര്‍മാണം പ്രവൃത്തിക്ക് മാറ്റി അനുവദിച്ചുകൊണ്ട് പരാമര്‍ശ ഉത്തരവ് ഭേദഗതി ചെയ്ത് ഉത്തരവാകുന്നു. സംസ്ഥാനത്തെ ദുരന്തനിവാരണ അതോറിറ്റിയുടെ ”ശരിയായ”പ്രവര്‍ത്തനം വ്യക്തമാക്കുന്നതാണ് ഈ ഉത്തരവ്.
രാസപദാര്‍ത്ഥങ്ങള്‍ കൊണ്ടുപോകുന്ന ലോറികളുടെ അപകട പാച്ചില്‍ നിയന്ത്രിക്കാനോ സുനാമി തടയുവാന്‍ തീരങ്ങളില്‍ ജൈവവേലി നിര്‍മിക്കുന്നതിനോ ഉരുള്‍പൊട്ടല്‍ തടയുവാന്‍ വനവല്‍ക്കരണം നടത്തുവാനോ മുല്ലപ്പെരിയാര്‍ ഡാം പൊട്ടിയാല്‍ എങ്ങനെ നേരിടണമെന്നോ പ്രളയം നിയന്ത്രിക്കുവാന്‍ വാട്ടര്‍മാനേജ്മെന്റ് നടത്തുന്നതിനോ വാഹനാപകടങ്ങള്‍ കുറക്കുന്നതിനുള്ള നടപടി സ്വീകരിക്കുന്നതിനോ ദേശീയ സ്കൂള്‍ സുരക്ഷാ പ്രോഗ്രാം നടപ്പിലാക്കുന്നതിനോ ദുരന്ത സ്ഥലത്തെ മറ്റു പ്രദേശങ്ങളുമായി ബന്ധിപ്പിക്കുന്നതിനുള്ള ആശയവിനിമയ സംവിധാനങ്ങള്‍ ഒരുക്കുന്നതിനോ കെട്ടിടനിര്‍മാണത്തിലെ പിശകുകള്‍ തിരുത്തുന്നതിനോ പേമാരിയും പ്രളയവും പ്രതിരോധിക്കുവാനുള്ള നടപടികള്‍ സ്വീകരിക്കുന്നതിനോ പശ്ചിമഘട്ട വിനാശം വരുത്താവുന്ന ദുരന്തങ്ങള്‍ തടയുന്നതിനോ പാടശേഖരങ്ങള്‍ അപ്രത്യക്ഷമാകുമ്പോള്‍ ഉണ്ടായേക്കാവുന്ന പ്രാദേശിക പരിസ്ഥിതി ദുരന്തങ്ങള്‍ തടയുന്നതിനോ പരിശ്രമിക്കാത്ത സംസ്ഥാന പ്രകൃതിദുരന്ത മാനേജ്മെന്റ് അതോറിറ്റിയുടെ പ്രവര്‍ത്തനം എങ്ങനെ കുറ്റമറ്റതാകും? കാര്യക്ഷമമാകും? ജനങ്ങളുടെ കണ്ണില്‍ പൊടിയിടുവാനുള്ള സംസ്ഥാന പ്രകൃതി ദുരന്ത നിവാരണ മാനേജ്മെന്റ് അതോറിറ്റിയുടെ പരിശ്രമങ്ങള്‍ നിര്‍ത്തി ശരിയായ ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ സംസ്ഥാനത്ത് കാര്യക്ഷമമായി നടപ്പാക്കണം. ജനങ്ങളുടെ ജീവന് വില നല്‍കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: