ഭാരതത്തെ പരം വൈഭവത്തിലേ ക്കെത്തിക്കുകയാണ് ലക്ഷ്യമെന്ന് പ്രധാനമന്ത്രിയായി അധികാരമേറ്റശേഷം നരേന്ദ്രമോദി പ്രഖ്യാപിക്കുകയുണ്ടായി. ഈ ലക്ഷ്യത്തിലെത്താനുള്ള കടമ്പകള്‍ നിരവധിയാണ്. സ്വാതന്ത്ര്യം നേടിയ ശേഷം ദീര്‍ഘകാലം രാജ്യം ഭരിച്ച കോണ്‍ഗ്രസ്സിന് അധികാരമല്ലാതെ മറ്റൊരു ലക്ഷ്യവുമുണ്ടായിരുന്നില്ല. എങ്ങനെയും അധികാരത്തിലെത്തുക, അത് നിലനിര്‍ത്താന്‍ ഏത് വൃത്തികേട് കാട്ടാനും അതിനെല്ലാം കൂട്ടുനില്‍ക്കാനും അവര്‍ക്ക് മടിയുണ്ടായിരുന്നില്ല. അധികാരത്തിലിരുന്ന് അഴിമതി കാട്ടുകയും അഴിമതിക്കാരെ സംരക്ഷിക്കുകയും ചെയ്യുന്നത് ശീലമാക്കി ഭരണകക്ഷി മാറുമ്പോള്‍ ഭരണത്തിന്റെ എല്ലാ തലവും അഴുക്കുചാലിലൂടെ നീന്തുന്നത് സ്വാഭാവികം. കുത്തഴിഞ്ഞ സര്‍ക്കാര്‍ സംവിധാനവും ലക്ഷ്യബോധമില്ലാത്ത ജനസമൂഹവും കൂടിയാകുമ്പോള്‍ രാജ്യത്തിന്റെ അവസ്ഥ പറയാനില്ലല്ലൊ. അങ്ങിനെയൊരു അവസ്ഥയില്‍ മനം മടുത്ത ജനങ്ങളാണ് ഒരു ഭരണമാറ്റം ആഗ്രഹിച്ചത്. മുപ്പത് വര്‍ഷത്തിനുശേഷം ഏകകക്ഷിഭരണത്തിന് വ്യക്തമായ ഭൂരിപക്ഷം നല്കിയ ജനങ്ങളുടെ ആശയും അഭിലാഷവും തന്നെയാണ് ശ്രേഷ്ഠഭാരതമെന്നത്. അതിനുള്ള പ്രയത്നം ആയാസകരമാണെങ്കിലും നരേന്ദ്രമോദി സര്‍ക്കാര്‍ വ്യക്തമായ ചുവടുതന്നെയാണ് ഓരോ ദിവസവും മുന്നോട്ടുവയ്ക്കുന്നത്. അതിലൊന്നാണ് ശനിയാഴ്ച തുടക്കം കുറിച്ച ‘സന്‍സദ് മാതൃകാ ഗ്രാമ പദ്ധതി’ (എസ്എജിവൈ) അഥവാ ‘സാഗി’. ഗ്രാമസ്വരാജ് എന്ന ഗാന്ധിജിയുടെ അഭിലാഷം നിറവേറ്റാന്‍ ജീവിതം ഉഴിഞ്ഞുവച്ച ജയപ്രകാശ് നാരായണന്റെ ജന്മദിനത്തില് തുടക്കമിട്ട സാഗി പ്രാവര്‍ത്തികമാക്കാനുള്ള ചുമതല പാര്‍ലമെന്റ് അംഗങ്ങള്‍ക്കാണ്. ഒരു പാര്‍ലമെന്റ് മണ്ഡലത്തില്‍ അഞ്ചുവര്‍ഷത്തിനകം മൂന്ന് ഗ്രാമങ്ങള്‍ മാതൃകയായി കെട്ടിപ്പടുക്കുകയാണ് ലക്ഷ്യം. ആദ്യത്തെ ഒരു ഗ്രാമം രണ്ട് വര്‍ഷം കൊണ്ട് മാതൃകയാക്കി ഉയര്‍ത്താനും ഉദ്ഘാടന പ്രസംഗത്തില്‍ പ്രധാനമന്ത്രി നിര്‍ദ്ദേശിച്ചിരിക്കുകയാണ്. ഈ ലക്ഷ്യത്തിനായി എംഎല്‍എമാരെ സജ്ജമാക്കാനും സംസ്ഥാന സര്‍ക്കാരുകള്‍ അതിനായി നിര്‍ദ്ദേശം നല്‍കണമെന്നും പ്രധാനമന്ത്രി അഭ്യര്‍ത്ഥിച്ചിരിക്കുന്നു. മാതൃകാഗ്രാമങ്ങള്‍ സൃഷ്ടിക്കുന്നതില്‍ രാഷ്ട്രീയം വേണ്ടെന്ന അഭിപ്രായവും പ്രധാനമന്ത്രി മുന്നോട്ടു വച്ചിരിക്കുന്നു.
ഇക്കഴിഞ്ഞ സ്വാതന്ത്ര്യദിനത്തില്‍ പ്രധാനമന്ത്രി പ്രഖ്യാപിച്ച മൂന്ന് പദ്ധതികള്‍ രണ്ടുമാസം പോലും പിന്നിടും മുമ്പ് തുടങ്ങിക്കഴിഞ്ഞു. ബാങ്ക് അക്കൗണ്ട് ഇല്ലാത്തവരെ ഉദ്ദേശിച്ച് ആരംഭിച്ച ‘ജന്‍ധന്‍’ തുടക്കദിവസം തന്നെ രണ്ടുകോടിയോളം പേരെ ഉള്‍പ്പെടുത്തി വന്‍ മുന്നേറ്റമായി. തുടര്‍ന്ന് ഗാന്ധിജയന്തി ദിനത്തില്‍ ‘സ്വച്ഛ്ഭാരത്’ എന്ന ശുചീകരണയജ്ഞവും ആരംഭിച്ചു. അതിനും വലിയ സ്വീകാര്യതയാണുണ്ടായത്. ദീനദയാല്‍ജിയുടെ ജന്മദിനത്തില് പ്രഖ്യാപിച്ച ‘മേക്ക് ഇന്‍ ഇന്ത്യ’ എന്ന പദ്ധതി ഓരോ ഭാരതീയന്റെയും സ്വപ്നമാണ്. ഇപ്പോഴിതാ ‘സാഗി’യും തുടങ്ങി. സ്വതന്ത്രഭാരതത്തിന്റെ ചരിത്രത്തില്‍ ജനപ്രിയമായ പദ്ധതികള്‍ പ്രഖ്യാപിക്കുകയും യുദ്ധകാലാടിസ്ഥാനത്തില്‍ സമാരംഭിക്കുകയും ചെയ്ത അനുഭവമില്ല. നല്ലകാലം വന്നുപോയി എന്ന പ്രധാനമന്ത്രിയുടെ സന്ദേശം പാഴ്വാക്കാകില്ല എന്നാണ് ഇതില്‍ നിന്നെല്ലാം വ്യക്തമാകുന്നത്. രാജ്യത്തിനകത്തും പുറത്തുമുള്ള സജ്ജനങ്ങള്‍ ഇതിനെയെല്ലാം പ്രതീക്ഷയോടെ കാണുകയും വിജയിപ്പിക്കാന്‍ തയ്യാറാവുകയുമാണ്. അതേസമയം പദ്ധതികളെ പരിഹസിക്കാനും പരാജയപ്പെടുത്താനും ശ്രമിക്കുന്ന കാഴ്ചയുമുണ്ട്. അതാണ് കോണ്‍ഗ്രസ് നേതൃത്വത്തിലെ ചിലരുടെ അഭിപ്രായങ്ങള്‍ വ്യക്തമാക്കുന്നത്. പ്രധാനമന്ത്രിയുടെത് വാചകമടിമാത്രമാണെന്നും കോണ്‍ഗ്രസ് പണ്ട് പ്രഖ്യാപിച്ച പദ്ധതികള്‍ പേരുമാറ്റി നടപ്പാക്കുകയാണെന്നുമാണ് അവരുടെ അവകാശവാദം. പണ്ടേ പ്രഖ്യാപിച്ചതാണെന്ന് വാദത്തിനുവേണ്ടി അംഗീകരിച്ചാലും കുടിവെള്ളവും ശോച്യാലയങ്ങളും വിദ്യാലയങ്ങളും വൈദ്യുതിയും ആരോഗ്യകേന്ദ്രങ്ങളുമില്ലാത്ത ഗ്രാമങ്ങള്‍ ഇന്നും നിലനില്ക്കുന്നു എന്ന വസ്തുതക്കുനേരെ കണ്ണടയ്ക്കാന്‍ സാധിക്കില്ലല്ലോ. പ്രതിയോഗികള്‍ എന്തുതന്നെ പുലമ്പിയാലും നരേന്ദ്രമോദി സര്‍ക്കാര്‍ ലക്ഷ്യത്തിലേക്കുള്ള പ്രയാണം തുടരുന്നതിനെ പ്രതീക്ഷയോടെ ജനങ്ങളാകെ വീക്ഷിക്കുകയാണ്.
സിപിഎം തീക്കളി നിര്‍ത്തണം
തിരുവനന്തപുരം ജില്ലയിലെ പോത്തന്‍കോടും സമീപ പ്രദേശങ്ങളിലും സിപിഎമ്മിന്റെ അഴിഞ്ഞാട്ടം എല്ലാ അതിര്‍വരമ്പുകളെയും ലംഘിച്ചിരിക്കുകയാണ്. മൂന്നുനാലു മാസക്കാലമായി അവര്‍ തീക്കളി തുടരുകയാണ്. അടുത്തിടെ അത് ശക്തമാക്കി. സിപിഎമ്മില്‍ നിന്നും അണികള്‍ കൊഴിഞ്ഞുപോകുന്നതിനാല്‍ വിറളി പൂണ്ടാണ് ഈ തേര്‍വാഴ്ച. ആജ്ഞാനുവര്‍ത്തികളായ പോലീസും അവര്‍ക്കൊപ്പം നിലയുറപ്പിച്ചതോടെ ജീവനും സ്വത്തിനും രക്ഷയില്ലാത്ത സ്ഥിതിവിശേഷമാണ് ഈ പ്രദേശങ്ങളില്‍ ഉണ്ടായിട്ടുള്ളത്. പോത്തന്‍കോടും ചുറ്റുവട്ടവും കാവിക്കൊടിയും ആര്‍എസ്എസും ബിജെപിയുമൊന്നും വേണ്ടെന്നാണ് സിപിഎം ആക്രോശം. അത് നടപ്പാക്കാന്‍ ഗുണ്ടകളെ തന്നെ രംഗത്തിറക്കിയിരിക്കുകയാണ്. അക്രമികള്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ ബാധ്യതപ്പെട്ട പോലീസ് അക്രമിക്കപ്പെടുന്നവരെ കസ്റ്റഡിയിലെടുക്കാനും മര്‍ദ്ദിക്കാനുമാണ് മുതിര്‍ന്നിട്ടുള്ളത്. ആറ്റിങ്ങല്‍ ഡിവൈഎസ്പി നീതിന്യായ വ്യവസ്ഥയേയും മര്യാദകളെയും കാറ്റില്‍ പറത്തി കയ്യൂക്കിന്റെ ഭാഷയാണ് സ്വീകരിച്ചത്. സംഘര്‍ഷത്തിന് അയവും ശാന്തതയും വരുത്താന്‍ സംഭവ സ്ഥലത്ത് ചെന്ന ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി ചെമ്പഴന്തി ഉദയനെ നടുറോഡിലിട്ട് മര്ദ്ദിക്കുകമാത്രമല്ല പോലീസ് സ്റ്റേഷനുകളിലിട്ടും ക്രൂരമായി മര്‍ദ്ദിച്ചു. കഴക്കൂട്ടം, മംഗലപുരം പോലീസ് സ്റ്റേഷനുകള്‍ ഇടിമുറികളായി മാറ്റി. നിരവധി ബിജെപി പ്രവര്‍ത്തകര്‍ക്കു നേരെ മൂന്നാം മുറ തന്നെ പ്രയോഗിച്ചിരിക്കുകയാണ്. ലോക്കപ്പ് മര്ദ്ദനങ്ങള്ക്കെതിരെ വാചാലമാകാറുള്ള രമേശ് ചെന്നിത്തലയുടെ അറിവും സമ്മതവും ഇതിനുണ്ടോ എന്ന് വ്യക്തമാക്കണം. ബിജെപിയെ വച്ചുപൊറുപ്പിക്കില്ലെന്ന മോഹം നടപ്പാക്കാന്‍ മാര്ക്സിസ്റ്റുകാരൊടൊപ്പം പോലീസിനെയും യുഡിഎഫ് സര്‍ക്കാര്‍ ചട്ടം കെട്ടിയിരിക്കുകയാണെങ്കില്‍ അതിന് കനത്ത വില നല്‍കേണ്ടിവരും. പ്രവര്‍ത്തകരെ തല്ലി എല്ലൊടിക്കുകമാത്രമല്ല, നിരവധി വീടുകളും തകര്‍ക്കുകയും കൊള്ളയടിക്കുകയും ചെയ്തത് അന്വേഷിക്കാന്‍ പോലും പോലീസ് തയ്യാറായിട്ടില്ല. ഇത് ഗുരുതരമായ കൃത്യവിലോപമാണെന്ന് ആഭ്യന്തരമന്ത്രിയെ ഓര്‍മ്മിപ്പിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: