കൊച്ചി: തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് വക ഭൂമികയ്യേറ്റങ്ങള്‍ തിരിച്ചുപിടിക്കാന്‍ നിയമാനുസൃത നടപടികള്‍ എടുക്കാത്തതിന് പിന്നില്‍ റവന്യൂ-ഭൂമാഫിയ ബന്ധമെന്ന് ആരോപണം.
ഇതിനോടകം ദേവസ്വംബോര്‍ഡിന്റെ ഭൂമി സംബന്ധിച്ചുള്ള ചില ആധികാരിക രേഖകള്‍ അതാത് റവന്യൂ രേഖകളില്‍ നിന്നും കാണാതായതും ഭൂമാഫിയ ബന്ധങ്ങള്‍ക്ക് ആക്കംകൂട്ടുന്നു. സെറ്റില്‍മെന്റ് രജിസ്റ്ററിന്റെയും ലിത്തോപ്ലാനിന്റെയും പകര്‍പ്പുകളിലും തിരുത്തല്‍ നടത്തിയിരിക്കുന്നതും ദേവസ്വ വക കയ്യേറ്റ ഭൂമി സ്വകാര്യ-ഭൂമാഫിയകളില് നിന്നും തിരിച്ചെടുക്കാന്‍ പറ്റില്ലെന്നാണ് സൂചിപ്പിക്കുന്നത്. ഈ രേഖകളുടെ അഭാവം മുതലെടുത്താണ് കയ്യേറ്റക്കാര്‍ മറ്റ് അനുകൂല വിധികള്‍ കരസ്ഥമാക്കുന്നതും തുടര്‍ന്ന് കയ്യേറ്റക്കാര്‍ ഭൂമി രജിസ്റ്റര്‍ ചെയ്യുന്നതും. ഇതുമായി ബന്ധപ്പെട്ട് 160ഓളം കേസുകള്‍ നിലവിലുണ്ട്.
ദേവസ്വംബോര്‍ഡിലെ ചില ഉന്നതരുടെ ഒത്താശയാണ് കയ്യേറ്റ ഭൂമി തിരിച്ചെടുക്കാന്‍ കാലതാമസം ഉണ്ടാക്കുന്നതെന്നും ആരോപണം ഉണ്ട്. ദേവസ്വംബോര്‍ഡിന്റെ ഇരട്ടത്താപ്പ് നിലപാടിനെതിരെ വിവിധ ഹൈന്ദവ സംഘടനകള്‍ പ്രക്ഷോഭങ്ങള്‍ക്ക് രൂപം നല്‍കിയതായി അറിയുന്നു.
തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡിന്റെ കോടിക്കണക്കിന് രൂപ വിലവരുന്ന ഭൂമിയാണ് സ്വകാര്യവ്യക്തികളും ഭൂമാഫിയകളും കൈവശം വെച്ചിരിക്കുന്നത്. ഇതില്‍ കയ്യേറ്റങ്ങള്‍ ഒഴിയണമെന്ന് കാട്ടി അധികൃതര്‍ സി-ഫോം നോട്ടീസ് വരെ ചില കയ്യേറ്റക്കാര്‍ക്ക് നല്‍കിയിട്ടും ഭൂമി തിരിച്ച് പിടിച്ചിട്ടില്ല.
തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡിന്റെ കീഴിലുള്ള 1208 ക്ഷേത്രങ്ങളില്‍ 526 ക്ഷേത്രങ്ങളുടെ ഭൂമിയിലാണ് കയ്യേറ്റങ്ങള്‍ നടന്നിരിക്കുന്നത്. 494 ഏക്കര്‍ കയ്യേറിയെന്നാണ് ഔദ്യോഗിക കണക്ക്. എന്നാല്‍ ഇതിലും കൂടുതല്‍ സ്ഥലങ്ങള്‍ കയ്യേറിയെന്നാണ് പുറത്ത് വിടാത്ത കണക്കുകള്‍ കാണിക്കുന്നത്. ഇത് കൂടാതെ കൊച്ചിന് ദേവസ്വം വക 8.5412 ഹെക്ടര്‍, മലബാര്‍ ദേവസ്വംബോര്‍ഡ് വക 24693.24 ഏക്കര്‍, കൂടല്‍മാണിക്യം ദേവസ്വത്തിന്റെ 36.5 സെന്റ് ഭൂമി വീതമാണ് കയ്യേറിയിട്ടുള്ളത്. ദേവസ്വംബോര്‍ഡിന്റെ പ്രധാന ക്ഷേത്രമായ അടൂര്‍ പാര്‍ത്ഥസാരഥി ക്ഷേത്രം വക 55 സെന്റ് സ്ഥലം തിരിച്ചുപിടിക്കാന്‍ ഹൈക്കോടതി (2014ജൂണ്‍11-ണജ(ര) ചഛ30497) ഉത്തരവു നല്കി മൂന്ന് മാസം കഴിഞ്ഞിട്ടും ഇതുവരെ റവന്യൂ അധികൃതര്‍ യാതൊരു നടപടികളും കൈക്കൊള്ളാത്തത് കയ്യേറ്റക്കാരെ സഹായിക്കുന്നുവെന്നതിന് വ്യക്തമായ തെളിവാണ്. ഈ ക്ഷേത്രഭൂമി ഭക്തജനങ്ങള്‍ വിലയ്ക്ക് വാങ്ങിയ ശേഷം ദേവസ്വംബോര്‍ഡിന് സൗജന്യമായി നല്‍കുകയായിരുന്നു.
തിരുവിതാംകൂര്‍, കൊച്ചി ദേവസ്വം ബോര്‍ഡിന്റെ കീഴില്‍ കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ സ്പെഷ്യല്‍ ഓഫീസര്‍മാരുടെയും സ്പെഷ്യല്‍ തഹസില്‍ദാരുടെ ലാന്റ് കണ്‍സര്‍വന്‍സി യൂണിറ്റിന്റെയും പ്രവര്‍ത്തനം കാര്യക്ഷമമല്ലാത്തതിനു പിന്നിലും ദുരൂഹത ഉണ്ട്. ദേവസ്വം വക കയ്യേറ്റ ഭൂമി തിരിച്ച് പിടിക്കണമെന്ന് ആവശ്യപ്പെട്ട് വിവിധ വകുപ്പുകള്‍ക്കും ദേവസ്വംബോര്‍ഡ് മന്ത്രിക്കും നിരവധി പരാതികള്‍ വിവിധ ഹൈന്ദവ സംഘടനകളും ഭക്തജനങ്ങളും നല്‍കിയിട്ടും യാതൊരു ഫലവും കണ്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: