ഗുവാഹത്തി: പ്രഥമ ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരളത്തിന്റെ സ്വന്തം ബ്ലാസ്റ്റേഴ്സ് ഇന്ന് ആദ്യ അങ്കത്തിനിറങ്ങുന്നു. ഗുവാഹത്തിയിലെ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ രാത്രി 7ന് നടക്കുന്ന പോരാട്ടത്തില്‍ നോര്‍ത്ത്-ഈസ്റ്റ് യുണൈറ്റഡ് എഫ്സിയാണ് ബ്ലാസ്റ്റേഴ്സിന്റെ എതിരാളികള്‍. ആദ്യ കളിയില്‍ തന്നെ വിജയത്തോടെ തുടക്കം കുറിക്കാനായിരിക്കും ഇരു ടീമുകളുടെ ശ്രമം.
ക്രിക്കറ്റ് ഇതിഹാസം സച്ചിന് ടെണ്ടുല്‍ക്കറാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ ഉടമ. മുന്‍ ഇംഗ്ലണ്ട് ഗോള്‍കീപ്പര്‍ ഡേവിഡ് ജെയിംസ് ടീം മാനേജരും മാര്‍ക്വീ താരവും. താരക്കരുത്തില്‍ കൊല്‍ക്കത്ത, മുംബൈ, ചെന്നൈ എന്നിവര്ക്കൊപ്പമെത്തില്ലെങ്കിലും തികച്ചും സന്തുലിതമായ ടീമാണ് കൊച്ചി ബ്ലാസ്റ്റേഴ്സിന്റേത്. മുന്‍ ന്യൂകാസില്‍ താരവും ഇന്ത്യന്‍ വംശജനുമായ മൈക്കല്‍ ചോപ്രയും കാനഡയുടെ ഇയാന്‍ ഹ്യൂമും ബ്രസീലിന്റെ പെഡ്രോ ഗുസ്മാവോയും ഓസ്ട്രേലിയയുടെ ആന്‍ഡ്ര്യൂ ബാരിസിച്ചും അടങ്ങുന്നതാണ് ബ്ലാസ്റ്റേഴ്സിന്റെ മുന്നേറ്റനിര. കൂടാതെ ഇഷ്ഫഖ് അഹമ്മദും മിലാഗ്രസ് ഗൊണ്‍സാല്‍വസും മലയാളി താരം സി.എസ്. സബീത്തും മുന്നേറ്റനിരയിലുണ്ട്. കരുത്തുറ്റ മധ്യനിരയും ബ്ലാസ്റ്റേഴ്സിന് സ്വന്തമാണ്.
ഇന്ത്യന്‍ ഫുട്ബോളിലെ ഏറ്റവും മികച്ച മിഡ്ഫീല്‍ഡര്‍മാരിലൊരാളായ മെഹ്താബ് ഹുസൈന്, വിയ്യാറയല്‍ ബി ടീമിന് കളിച്ചിട്ടുള്ള സ്പാനിഷ് താരം വിക്ടര്‍ ഫോര്‍സിഡ, നൈജീരിയന്‍ താരം പെന്‍ ഓര്‍ജി, മലയാളി താരങ്ങളായ ദുലിപ് മേനോന്, സുശാന്ത് മാത്യു എന്നിവര്‍ക്ക് പുറമെ ഇന്ത്യന്‍ താരം റെനഡി സിംഗ്, ഗോഡ്വിന് ഫ്രാങ്കോ എന്നിവരും മികച്ച പ്രകടനം നടത്താന്‍ കെല്‍പ്പുള്ളവരാണ്. പ്രതിരോധനിരയില്‍ ഫ്രാന്‍സിന്റെ സെഡ്രിക് ഹെങ്ബര്ഗ്, റാഫേല്‍ റോമി, ബ്രസീലിന്റെ ഇര്വിന് സ്പിറ്റ്സ്നര്‍, സ്കോട്ട്ലന്റിന്റെ ജാമി മക്അല്ലിസ്റ്റര്‍, അയര്‍ലന്റിന്റെ കോളിന് ഫാള്വെ എന്നിവരാണ് പ്രതിരോധനിരയിലെ വിദേശതാരങ്ങള്‍. സൗമിക് ഡേ, നിര്‍മ്മല്‍ ഛേത്രി, ഗുര്‍വിന്ദര്‍സിംഗ്, അവിനാബോ ബാഗ്, രമണ്ദീപ്സിംഗ് എന്നിവരാണ് ബ്ലാസ്റ്റേഴ്സ് പ്രതിരോധനിരയിലെ ഇന്ത്യന്‍ താരങ്ങള്‍. ഗോള്‍വലയം കാക്കാന്‍ മാര്‍ക്വീ താരവും മാനേജരുമായ ഡേവിഡ് ജെയിംസും. ഡേവിഡ് ജെയിംസിന് പുറമെ സന്ദീപ് നന്ദി, ലൂയിസ് ബരേറ്റോ എന്നിവരാണ് ഗോള്‍കീപ്പര്‍മാരായി ടീമില്‍ ഇടംപിടിച്ചവര്‍.
വടക്കു-കിഴക്കന്‍ യുണൈറ്റഡ് എഫ്സിയുടെ ഉടമസ്ഥര്‍ ബോളിവുഡ് താരം ജോണ്‍ എബ്രഹാമും ഐ ലീഗ് ടീം ഷില്ലോംഗ് ലജോംഗ് എഫ്സിയുമാണ്. ടീമിലെ ഏക മലയാളി ഗോള്‍കീപ്പറായ ടി.പി. രഹ്നേഷാണ്. സ്പാനിഷ് താരം ജോണ്‍ കേപ്ഡിവിയ്യയാണ് ടീമിന്റെ മാര്‍ക്വീതാരം. 2008, യൂറോ, 2010 ലോകകപ്പ് എന്നിവ നേടിയ സ്പാനിഷ് ടീമില്‍ അംഗമായിരുന്നു കേപ്ഡിവിയ്യ. അറുപതിലേറെ തവണ സ്പാനിഷ് ദേശീയ ടീമിന് വേണ്ടി കളിച്ച കേപ്ഡിവിയ്യയാണ് നോര്‍ത്ത്-ഈസ്റ്റ് ടീമിലെ സൂപ്പര്‍താരം. ടീമിന്റെ പ്രതിരോധം കെട്ടിയുറപ്പിക്കേണ്ട ചുമതലയും 36കാരനായ ഈ സ്പാനിഷ് താരത്തിനാണ്. പോര്‍ച്ചുഗീസ് ക്ലബ് സ്പോര്‍ട്ടിംഗ് ലിസ്ബണിലൂടെ കളി തുടങ്ങി ഒടുവില്‍ മയോര്ക്കക്കുവരെ കളിച്ച മിഗ്വേല്‍ ഗാര്‍ഷ്യ, സെനഗലിന്റെ മസാംബാ ലൊസാംബോ, ചെക്ക് റിപ്പബ്ലിക്കിന്റെ ടൊമാസ് ജോസല്‍ എന്നിവരാണ് കേപ്ഡിവിയ്യയെയും ഗാര്‍ഷ്യയെയും കൂടാതെ അണിനിരക്കുന്ന പ്രതിരോധനിരതാരങ്ങള്‍. ഗോള്‍വലയം കാക്കുന്നത് ഗ്രീസ് ദേശീയ ടീമിന്റെ ഗോള്‍കീപ്പറായിരുന്ന അലക്സാന്ദ്രോസ് സൊര്വാസാണ്. മധ്യനിരയില്‍ കളി നിയന്ത്രിക്കുന്നതിന് ഇസാക്ക് ചന്‍സ, കൊന്ഡ്വാനി ടോംഗ എന്നീ സാംബിയന്‍ താരങ്ങളും കൊറിയന്‍ താരമായ ഡു ഡോങ് ഹ്യൂനുമൊപ്പം ഇന്ത്യന്‍ താരങ്ങളും അണിനിരക്കും. കൊളംബിയന്‍ ദേശീയ താരം ലൂയിസ് യാനെസും മുന്‍ പോര്‍ട്ട്സ്മൗത്ത് താരമായ ജെയിംസ് കീനും ട്രിനിഡാഡിന്റെ ലോകകപ്പ് താരം കോര്‍നല്‍ ഗ്ലെന്നും ന്യുസിലാന്റിന്റെ ലിയോ ബെര്റ്റോസും സ്പാനിഷ് താരം കോകെയുമാണ് ടീമിലെ വിദേശ സ്ട്രൈക്കര്‍മാര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: