കൊല്‍ക്കത്ത: പ്രഥമ ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോള്‍ (ഐഎസ്എല്‍) ചാമ്പ്യന്‍ഷിപ്പിന് കൊല്‍ക്കത്തയില്‍ വര്‍ണാഭമായ തുടക്കം. ഇന്ത്യന്‍ ഫുട്ബോളിന്റെ ഈറ്റില്ലമെന്നറിയപ്പെടുന്ന കൊല്‍ക്കത്ത സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തില്‍ തിങ്ങിക്കൂടിയ പതിനായിരക്കണക്കിന് ആരാധകരെ ആവേശത്തിലാറാടിച്ചാണ് ഐഎസ്എല്ലിന് തുടക്കമായത്.
ബോളിവുഡ് താരം പ്രിയങ്ക ചോപ്രയും വരുണ്‍ ധവാനും അഞ്ഞൂറ് അംഗ സംഘവും ചേര്‍ന്നൊരുക്കിയ കലാപരിപാടികള്‍ ഉദ്ഘാടന ചടങ്ങിന് ശോഭകൂട്ടി. കേരളത്തില്‍ നിന്നും എത്തിയ വാദ്യ കലാകാരന്മാര് പരിപാടിക്ക് കൊഴുപ്പേകി. ഐഎസ്എല്ലിലെ ടീമുകളുടെ ഉടമസ്ഥരില്‍ പ്രമുഖരായ താരങ്ങള്‍ വേദിയിലെത്തിയതും പരിപാടിക്ക് മാറ്റ് കൂട്ടി. സച്ചിന് ടെണ്ടുല്‍ക്കര്‍, സൗരവ് ഗാംഗുലി, രണ്‍ബീര്‍ കപൂര്‍, ജോണ്‍ ഏബ്രഹാം, ഋത്വിക് റോഷന്, അഭിഷേക് ബച്ചന് തുടങ്ങിയവരും വേദിയിലെത്തി. ഐഎസ്എല്‍ സ്ഥാപക ചെയര്‍പേഴ്സണ്‍ നിത അംബാനിയാണ് ചാമ്പ്യന്‍ഷിപ്പിന്റെ ഔദ്യോഗിക ഉദ്ഘാടനം നിര്‍വഹിച്ചത്. ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി, ആള് ഇന്ത്യാ ഫുട്ബോള്‍ ഫെഡറേഷന് പ്രസിഡന്റ് പ്രഫുല്‍ പട്ടേല്‍ തുടങ്ങിയവരും ചടങ്ങില്‍ സംബന്ധിച്ചു.
കേരള ബ്ലാസ്റ്റേഴ്സിന്റെ മഞ്ഞ ജഴ്സിയണിഞ്ഞ് സാക്ഷാല്‍ സച്ചിന് ടെണ്ടുല്‍ക്കര്‍ ഡേവിഡ് ജെയിംസിനൊപ്പം ഗ്രൗണ്ടില്‍ എത്തിയപ്പോള്‍ ആവേശം അണപൊട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: