ഗുവാഹത്തി: പ്രഥമ ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരളത്തിന്റെ സ്വന്തം ടീം കേരള ബ്ലാസ്റ്റേഴ്സിന് ആദ്യ മത്സരത്തില്‍ പരാജയം. നോര്‍ത്ത്-ഈസ്റ്റ് യുണൈറ്റഡ് എഫ്സിക്കെതിരെ നടന്ന എവേ മത്സരത്തില്‍ ഏകപക്ഷീയമായ ഒരു ഗോളിനാണ് സച്ചിന് ടെണ്ടുല്‍ക്കറുടെ ഉടമസ്ഥതയിലുള്ള കേരള ബ്ലാസ്റ്റേഴ്സ് പരാജയം ഏറ്റുവാങ്ങിയത്. 45-ാം മിനിറ്റില്‍ സ്പാനിഷ് താരം കോകെയാണ് നോര്‍ത്ത്-ഇൗസ്റ്റ് എഫ്സിയുടെ വിജയഗോള്‍ നേടിയത്. എന്നാല്‍ ആസൂത്രിതമായ മുന്നേറ്റങ്ങള്‍ അധികം മത്സരത്തിലുണ്ടായില്ല.
പന്ത് കൂടുതല്‍ നേരം കൈവശം വെച്ചത് കേരള ബ്ലാസ്റ്റേഴ്സായിരുന്നെങ്കിലും ഗോളിലേക്ക് കൂടുതല്‍ ഷോട്ടുകള്‍ പായിച്ചത് നോര്‍ത്ത്-ഈസ്റ്റ് യൂണെറ്റഡായിരുന്നു. എന്നാല്‍ നാലാം മിനിറ്റില്‍ ആദ്യ ഷോട്ട് പായിച്ചത് വടക്കു-കിഴക്കന്‍ യുണൈറ്റഡിന്റെ ഡേവിഡ് ഗായിതെയായിരുന്നു. എന്നാല്‍ കേരള ബ്ലാസ്റ്റേഴ്സ് ഗോളി ഡേവിഡ് ജെയിംസിനെ കീഴടക്കാനുള്ള കരുത്ത് ഈ ഷോട്ടിനുണ്ടായിരുന്നില്ല.
എട്ടാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്സിന്റെ മലയാളി താരം സബീത്ത് ഒരു ഷോട്ട് ഉതിര്‍ത്തെങ്കിലും ലക്ഷ്യം പിഴച്ചു. പതിനൊന്നാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്സിന്റെ ലെയ്ന്‍ ഹ്യൂം എതിര് വലയില്‍ പന്തെത്തിച്ചെങ്കിലും റഫറി ഓഫ് സൈഡ് വിളിച്ചു. പിന്നീട് 26-ാം മിനിറ്റില്‍ സബീത്തിന് വീണ്ടും ഒരു അവസരം കൂടി ലഭിച്ചെങ്കിലും എതിര്‍വല കാത്ത ഗ്രീക്ക് താരം സൊര്വാസിനെ കീഴ്പ്പെടുത്താന്‍ കഴിഞ്ഞില്ല. 32-ാം മിനിറ്റില്‍ നോര്‍ത്ത്-ഈസ്റ്റ് യുണൈറ്റഡിന്റെ ഇന്ത്യന്‍ താരം ദുര്‍ഗ ബോറോ തകര്‍പ്പന്‍ ഷോട്ട് പായിച്ചെങ്കിലും ബ്ലാസ്റ്റേഴ്സ് ഗോളി ഡേവിഡ് ജെയിംസ് കുത്തിയകറ്റി അപകടം ഒഴിവാക്കി. എന്നാല്‍ ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടുമുമ്പ് കേരള ബ്ലാസ്റ്റേഴ്സ് വല കുലുങ്ങി. അവരുടെ സ്പാനിഷ് താരം കോകെ പായിച്ച ഹാഫ് വോളിയാണ് ഡേവിഡ് ജെയിംസിനെ കീഴ്പ്പെടുത്തി വലയില്‍ കയറിയത്.
രണ്ടാം പകുതിയില്‍ സ്റ്റീഫന്‍ പിയേഴ്സണ്‍ പകരം സൂപ്പര്‍താരം മൈക്കിള്‍ ചോപ്രയും സി.എസ്. സബിത്തിനു പകരം സൗമിക് ഡേയും കളത്തിലിറങ്ങിയതോടെ ബ്ലാസ്റ്റേഴ്സിന്റെ നീക്കങ്ങള്‍ക്ക് കൂടുതല്‍ ഒത്തിണക്കം കൈവന്നു. തൊട്ടുപിന്നാലെ മൈക്കിള്‍ ചോപ്രയുടെ ഷോട്ട് ലക്ഷ്യം തെറ്റിപറന്നു. പിന്നീടും ബ്ലാസ്റ്റേഴ്സ് നിരവധി തവണ എതിര് ബോക്സില്‍ പന്തെത്തിച്ചെങ്കിലും സൊര്വാസിനെ കീഴടക്കാന്‍ കഴിഞ്ഞില്ല. 84-ാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്സിന്റെ ഹ്യും ഗോളിയില്ലാത്ത പോസ്റ്റിലേക്ക് നിറയൊഴിച്ചെങ്കിലും ബോയ്താങ് ഹാവോകിപ് ഗോള്‍ലൈന്‍ സേവിലൂടെ ടീമിന്റെ രക്ഷകനായി. തൊട്ടുപിന്നാലെ മൈക്കിള്‍ ചോപ്രയുടെ ഒരു ശ്രമവും വിഫലമായി. അവസാന മിനിറ്റുകളില്‍ ചോപ്ര മൂന്നോളം അവസരങ്ങള്‍ കൂടി നഷ്ടപ്പെടുത്തിയതോടെ സമനിലയെന്ന കേരള ബ്ലാസ്റ്റേഴ്സിന്റെ സ്വപ്നവും പൊലിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: