ലണ്ടന്‍: യൂറോ 2016-ന്റെ യോഗ്യതാ റൗണ്ട് മത്സരങ്ങളില്‍ സ്ലൊവാക്യയും ഇംഗ്ലണ്ടും അപരാജിത കുതിപ്പ് തുടരുകയാണ്. തങ്ങളുടെ ഗ്രൂപ്പുകളില്‍ കളിച്ച മൂന്നു മത്സരവും വിജയിച്ചാണ് ഇരു രാജ്യങ്ങളും മുന്നേറുന്നത്. അതേസമയം മറ്റൊരു മത്സരത്തില്‍ സ്പെയിനും ഗംഭീര വിജയത്തോടെ തിരിച്ചുവരവിന് തുടക്കം കുറിച്ചു.
ഗ്രൂപ്പ് സിയില്‍ ഇന്നലെ നടന്ന കളിയില്‍ സ്ലൊവാക്യ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് ബെലാറസിനെ പരാജയപ്പെടുത്തിയാണ് യോഗ്യതാ റൗണ്ടില്‍ തുടര്‍ച്ചയായ മൂന്നാം ജയം സ്വന്തമാക്കിയത്. ഗോള്‍രഹിതമായ ആദ്യപകുതിക്കുശേഷം രണ്ടാം പകുതിയിലാണ് കളിയിലെ നാല് ഗോളുകളും പിറന്നത്. 65-ാം മിനിറ്റില്‍ മാരെക് ഹാംസിക്കിലൂടെ സ്ലൊവാക്യ ആദ്യം ലീഡ് നേടി. എന്നാല്‍ 79-ാം മിനിറ്റില്‍ ടിമോഫി കാലെച്ചേവ് ബെലാറസിന്റെ സമനില ഗോള്‍ നേടി. പിന്നീട് 83-ാം മിനിറ്റില്‍ ഹാംസിക്കും ഇഞ്ചുറി സമയത്ത് സെസ്റ്റാക്കും ലക്ഷ്യം കണ്ടതോടെ സ്ലൊവാക്യന്‍ ഗോള്‍ പട്ടിക പൂര്‍ത്തിയായി. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ നിലവിലെ യൂറോ ചാമ്പ്യന്മാരായ സ്പെയിന് മികച്ച വിജയമാണ് നേടിയത്.
കഴിഞ്ഞ ദിവസം സ്ലൊവാക്യയോട് ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെട്ട ചെമ്പട ഇന്നലെ ലക്സംബര്‍ഗിനെ മറുപടിയില്ലാത്ത നാല് ഗോളുകള്‍ക്കാണ് എവേ മത്സരത്തില്‍ തകര്‍ത്തുവിട്ടത്.
മത്സരത്തില്‍ സമ്പൂര്‍ണ ആധിപത്യം പുലര്‍ത്തിയ സ്പെയിന് പായിച്ച 19 ഷോട്ടുകളില്‍ ഏഴെണ്ണവും ലക്ഷ്യത്തിലേക്കായിരുന്നു. കളിയുടെ 26-ാം മിനിറ്റിലാണ് മത്സരത്തിലെ ആദ്യ ഗോള്‍ പിറന്നത്. ബോക്സിന് പുറത്തുനിന്ന് ഡേവിഡ് സില്‍വ പായിച്ച ഇടംകാലന്‍ ഷോട്ട് വലയുടെ ഇടത്തേമൂലയില്‍ പതിച്ചു. പിന്നീട് 42-ാം മിനിറ്റില്‍ സ്പെയിന് ലീഡ് ഉയര്‍ത്തി. ഡേവിഡ് സില്‍വ ഒരുക്കിനല്‍കിയ അവസരം മുതലെടുത്ത് അല്‍ക്കാസറാണ് ലക്ഷ്യം കണ്ടത്.
തുടര്‍ന്നും നിരവധി മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും മൂന്നാം ഗോളിനായി 69-ാം മിനിറ്റുവരെ സ്പാനിഷ് ചെമ്പടക്ക് കാത്തിരിക്കേണ്ടിവന്നു. ജെറാര്‍ഡ് പിക്വെയുടെ പാസില്‍ നിന്ന് സെര്‍ജിയോ ബസ്കറ്റസ് പായിച്ച ഷോട്ട് ലക്സംബര്‍ഗ് താരം തട്ടിയകറ്റിയത് കിട്ടിയത് സൂപ്പര്‍താരം ഡീഗോ കോസ്റ്റക്ക്. കാത്തുനിന്ന കോസ്റ്റ അവസരം പാഴാക്കാതെ പന്ത് വലയിലെത്തിച്ചു (3-0). 88-ാം മിനിറ്റില്‍ ജുവാന്‍ ബര്നറ്റും ലക്ഷ്യം കണ്ടതോടെ സ്പാനിഷ് ഗോള്‍ പട്ടിക പൂര്‍ത്തിയായി. മറ്റൊരു കളിയില്‍ ഉക്രെയിന് ഏകപക്ഷീയമായ ഒരു ഗോളിന് മാസിഡോണിയയെ പരാജയപ്പെടുത്തി തുടര്‍ച്ചയായ രണ്ടാം വിജയം കരസ്ഥമാക്കി.
ഗ്രൂപ്പ് ഇയില്‍ നടന്ന കളിയില്‍ പത്തുപേരുമായി കളിച്ച എസ്റ്റോണിയയെ ഇംഗ്ലണ്ട് കഷ്ടിച്ച് മറികടന്നു. മത്സരത്തില്‍ നിരവധി അവസരങ്ങള്‍ ലഭിച്ചിട്ടും റൂണി ഉള്‍പ്പെടെയുള്ള സ്ട്രൈക്കര്‍മാര്‍ ലക്ഷ്യബോധം മറന്നതാണ് അവര്‍ക്ക് മികച്ച വിജയം നിഷേധിച്ചത്. 48-ാം മിനിറ്റിലാണ് എസ്റ്റോണിയക്ക് റാഗ്നര്‍ ക്ലാവനെ ചുവപ്പുകാര്‍ഡ് കണ്ട് നഷ്ടമായത്.
കളിയുടെ 73-ാം മിനിറ്റില്‍ സുന്ദരമായ ഫ്രീകിക്കിലൂടെ ക്യാപ്റ്റന്‍ വെയ്ന്‍ റൂണിയാണ് ഇംഗ്ലണ്ടിന്റെ വിജയഗോള്‍ നേടിയത്. മറ്റൊരു പോരാട്ടത്തില്‍ സ്ലോവേനിയ മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക് ലിത്വാനിയയെ കീഴടക്കി. 9 പോയിന്റുമായി ഇംഗ്ലണ്ട് ഗ്രൂപ്പില്‍ ഒന്നാമതാണ്. ആറ് പോയിന്റ് വീതമുള്ള സ്ലോവേനിയയും ലിത്വാനിയയുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍.
ഗ്രൂപ്പ് ജിയില്‍ നടന്ന മത്സരത്തില്‍ കരുത്തരായ സ്വീഡന് ആദ്യ വിജയം കുറിച്ചു. മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക് ലിച്ചറ്റന്സ്റ്റീനെയാണ് സ്വീഡന് പരാജയപ്പെടുത്തിയത്. അതേസമയം മറ്റ് മത്സരങ്ങളില്‍ ആസ്ട്രിയ 1-0ന് മോണ്ടനഗ്രോയെ പരാജയപ്പെടുത്തിയപ്പോള്‍ റഷ്യ-മോള്‍ഡോവ കളി 1-1ന് സമനിലയില്‍ കലാശിച്ചു. റഷ്യയുടെ തുടര്‍ച്ചയായ രണ്ടാം സമനിലയാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: