വടക്കാഞ്ചേരി: ബൈക്ക് അപകടത്തില്‍ വികാരി മരിച്ചു. കൊടുമ്പ് സരിതപുരം പള്ളി വികാരി ഫാ.സിജോ ചീരന്‍(35) ആണ് മരിച്ചത്. പ്രഭാത സവാരിക്കിറങ്ങിയ നാട്ടുകാര്‍ കുണ്ടന്നൂര്‍ ചുങ്കം സെന്ററിലെ കാനയില്‍ വൈദികനെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഇന്നലെ പുലര്‍ച്ചെയാണ് അപകടം.
വടക്കാഞ്ചേരി ഫൊറോനയിലുള്ള സരിതപുരം ഫാത്തിമനാഥ പള്ളി വികാരിയായ ഫാ.സിജോ, പാവറട്ടിയിലുള്ള മാതൃസഹോദരിയുടെ വസതിയില്‍ നിന്നും പള്ളിയിലേക്ക് വരുന്ന വഴിയാണ് അപകടത്തില്‍പെട്ടത്. കുണ്ടന്നൂര്‍ കുറുവന്നൂര് ഇടവകാംഗം ചീരന്‍ വീട്ടില്‍ കുര്യാക്കോസ്-ആനി ദമ്പതികളുടെ മൂന്നു മക്കളില്‍ മൂത്തവനാണ് ഫാ.സിജോ. ബൈക്കില്‍ മറ്റേതെങ്കിലും വാഹനം ഇടിച്ചതായി കരുതുന്നില്ലെന്നും അപകടസമയത്ത് ഫാ.സിജോ ഹെല്‍മെറ്റ് ധരിച്ചിരുന്നുവെന്നും സമീപവാസികള്‍ പറഞ്ഞു. വടക്കാഞ്ചേരി ഫൊറോന പള്ളിയിലെ ദര്‍ശന തിരുനാളില്‍ ഫാ.സിജോ പങ്കെടുത്തിരുന്നു. തുടര്‍ന്ന് ഒരുമനയൂര്‍ പള്ളിയിലെ തിരുനാളില്‍ പങ്കെടുക്കാന്‍ പോയി. ഇടവകാംഗങ്ങളില്‍ ചിലര്‍ ഫോണില്‍ വിളിച്ചപ്പോഴാണ് പാവറട്ടിയിലെ മാതൃസഹോദരിയുടെ വീട്ടിലുണ്ടെന്നും ഉടന്‍ എത്തുമെന്നും മറുപടി കിട്ടിയത്. ബൈക്ക് വെള്ളച്ചാലിലേക്ക് ഓടിയിറങ്ങിയ നിലയിലാണ്.
മൃതദേഹം ഇന്ന് രാവിലെ 7ന് സരിതപുരം പള്ളിയിലെത്തിക്കും. തുടര്‍ന്ന് തണ്ടിലം കുറുവന്നൂര് പള്ളിയില്‍ 11 മണിയോടെ പൊതുദര്‍ശനത്തിന് വെക്കും. രണ്ടുമണിയോടെ സെന്റ് ആന്റണീസ് പള്ളിയില്‍ സംസ്കരിക്കും. സിബു (ദുബായ്), പരേതയായ സീന എന്നിവരാണ് സഹോദരങ്ങള്‍. തൃശൂര്‍ മൈനര്‍ സെമിനാരി, മേജര്‍ സെമിനാരി എന്നിവിടങ്ങളിലെ വൈദിക പരിശീലനത്തിനുശേഷം 2005 ഡിസംബര്‍ 31നാണ് മാര്‍ ജേക്കബ് തൂങ്കുഴിയില്‍ നിന്നും പൗരോഹിത്യം സ്വീകരിച്ചത്. അരിമ്പൂര്‍ സെന്റ് ആന്റണീസ് പള്ളിയില്‍ അസി. വികാരിയായി ആദ്യം ഔദ്യോഗിക ചുമതലയേറ്റു. ഒല്ലൂര്‍, ഒളരിക്കര പള്ളികളിലെ അസി. വികാരി, എളവള്ളി, പെരുവല്ലൂര്‍, ഒരുമനയൂര്‍, വരവൂര്‍ പള്ളികളിലെ വികാരി, ഏങ്ങണ്ടിയൂര്‍ എം.ഐ. ബോയ്സ് ടൗണിന്റെ ഡയറക്ടര്‍ എന്നീ നിലകളിലും ഛാന്ത രൂപതയിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. മുള്ളൂര്‍ക്കര മഹാജൂബിലി ട്രെയിനിംഗ് കോളേജ് ബി.എഡ് വിദ്യാര്‍ത്ഥിയാണ്. കുന്നംകുളം ഡിവൈ.എസ്.പി. കെ.കെ. രവീന്ദ്രന്റെ നേതൃത്വത്തില്‍ പോലീസ് സംഘം തെളിവെടുപ്പ് നടത്തി. സയന്റിഫിക് അസിസ്റ്റന്റിന്റെ നേതൃത്വത്തിലും തെളിവുകള്‍ ശേഖരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: