ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്വച്ഛ് ഭാരതം പദ്ധതിക്ക് പിന്തുണ പ്രഖ്യാപിച്ചതിന്റെ പേരില്‍ മുന്‍കേന്ദ്രമന്ത്രിയും എംപിയുമായ ശശി തരൂരിനെ കോണ്‍ഗ്രസ് ദേശീയ വക്താവ് സ്ഥാനത്തുനിന്നും ഒഴിവാക്കി. എ.കെ ആന്റണി അദ്ധ്യക്ഷനായ കോണ്‍ഗ്രസ് അച്ചടക്ക സമിതിയുടെ തീരുമാനപ്രകാരമാണ് എഐസിസി നടപടി. നടപടി അംഗീകരിക്കുന്നതായും മറുപടി നല്കാന് അവസരം നല്‍കിയില്ലെന്നും ശശി തരൂര്‍ പ്രതികരിച്ചു.
പ്രധാനമന്ത്രിയെ പരസ്യമായി അഭിനന്ദിച്ചുകൊണ്ട് തുടര്‍ച്ചയായി രംഗത്തെത്തുന്നതായി പരാതിപ്പെട്ട് ശശി തരൂരിനെതിരെ കേരളാ പ്രദേശ് കോണ്‍ഗ്രസ് കമ്മറ്റി രംഗത്തെത്തിയിരുന്നു. തരൂരിനെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് കെപിസിസി ഹൈക്കമാന്റിന് പരാതി നല്കി. ഇതിന്റെ അടിസ്ഥാനത്തിലാണ് അച്ചടക്ക സമിതി യോഗം ചേര്‍ന്ന് തരൂരിനെ വക്താവ് സ്ഥാനത്തുനിന്നും അടിയന്തിരമായി നീക്കംചെയ്യണമെന്ന് കോണ്‍ഗ്രസ് അദ്ധ്യക്ഷയോട് ശുപാര്‍ശ ചെയ്തത്. അച്ചടക്ക സമിതി നിര്‍ദ്ദേശം അംഗീകരിച്ച സോണിയാഗാന്ധി തരൂരിനെ വക്താവ് സ്ഥാനത്തുനിന്നും ഒഴിവാക്കിയതായി എഐസിസി ജനറല്‍ സെക്രട്ടറി ജനാര്ദ്ധനന് ദ്വിവേദി പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ എ.കെ ആന്റണി, മോത്തിലാല്‍ വോറ, സുശീല്‍കുമാര്‍ ഷിന്‍ഡെ എന്നിവരുള്‍പ്പെട്ട അച്ചടക്ക സമിതിയാണ് തരൂരിനെതിരായ കെപിസിസിയുടെ പരാതി പരിഗണിച്ച് തീരുമാനമെടുത്തത്. നരേന്ദ്രമോദിയെ അനുകൂലിച്ചുകൊണ്ടുള്ള പ്രസ്താവനകളില്‍ നിന്നും ശശി തരൂര്‍ പിന്തിരിയണമെന്നും കോണ്‍ഗ്രസ് ദേശീയ നേതൃത്വം ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ തരൂരിനെതിരെ കൂടുതല്‍ നടപടികള്‍ സ്വീകരിക്കാന്‍ ഹൈക്കമാന്റിന് താല്‍പ്പര്യമില്ലെന്നാണ് സൂചന. സോണിയാഗാന്ധിയും രാഹുല്‍ഗാന്ധിയുമായി ചില വ്യക്തിബന്ധങ്ങളുള്ള തരൂരിനെ പിണക്കുന്നതിനോട് ഇരുവര്‍ക്കും താല്‍പ്പര്യമില്ല.
സ്വച്ഛ് ഭാരത പദ്ധതിയുടെ പ്രചാരണത്തിന്റെ ഭാഗമായി രാജ്യത്തെ പ്രമുഖ വ്യക്തിത്വങ്ങളെ പ്രധാനമന്ത്രി നരേന്ദ്രമോദി ക്ഷണിച്ചിരുന്നു.
ക്ഷണം ലഭിച്ച ശശി തരൂര്‍ അതേറ്റെടുക്കുകയും മോദിയുടെ ശ്രമങ്ങളെ അഭിനന്ദിച്ചും പിന്തുണച്ചും രംഗത്തെത്തുകയും ചെയ്തിരുന്നു. ഇതിനെതിരെ കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വം തരൂരിനെതിരെ പ്രതികരണങ്ങള്‍ നടത്തി ഒറ്റക്കെട്ടായി രംഗത്തെത്തി. പ്രധാനമന്ത്രിയുടെ രാഷ്ട്രീയ ലക്ഷ്യങ്ങളോടെയുള്ള പ്രചാരണങ്ങള്‍ക്ക് തരൂര്‍ പിന്തുണ നല്‍കിയെന്നായിരുന്നു കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വത്തിന്റെ ആരോപണം. വിഷയം കോണ്‍ഗ്രസ് അച്ചടക്ക സമിതിക്കു മുമ്പാകെ എത്തിയപ്പോള്‍ തന്നെ തരൂരിനെതിരെ എന്തെങ്കിലും നടപടിയുണ്ടാകുമെന്ന് ഉറപ്പായിരുന്നു. മുമ്പ് ഐപിഎല്‍ കേസില്‍ തരൂരിനെതിരെ റിപ്പോര്‍ട്ട് നല്കി മന്ത്രിസ്ഥാനം രാജിവെപ്പിച്ച അച്ചടക്ക സമിതി അദ്ധ്യക്ഷന്‍ എ.കെ ആന്റണി തരൂരിനെ വീണ്ടും തള്ളിപ്പറഞ്ഞു.
നരേന്ദ്രമോദി പ്രധാനമന്ത്രിയെന്ന നിലയില്‍ ചെയ്ത പ്രവര്‍ത്തനങ്ങളെ സ്തുതിച്ചുകൊണ്ടും മോദിയുടെ അമേരിക്കന്‍ സന്ദര്‍ശനത്തിന്റെ വിജയത്തെ അഭിനന്ദിച്ചുകൊണ്ടുമുള്ള തരൂരിന്റെ ലേഖനങ്ങളും പ്രസ്താവനകളും വിവാദമായി. മോദിയുടെ അമേരിക്കന്‍ സന്ദര്‍ശനത്തെപ്പറ്റി പാര്‍ട്ടിയുടെ നിലപാട് വ്യക്തമാക്കാന്‍ കോണ്‍ഗ്രസ് അനുമതി നല്‍കിയിരുന്നില്ല. അതിനാല്‍ത്തന്നെ മോദിയെ പുകഴ്ത്തിയ ശശി തരൂരിന്റെ നടപടി തെറ്റാണെന്ന നിലപാടിലാണ് അച്ചടക്ക സമിതി എത്തിയത്
കോണ്‍ഗ്രസ് ദേശീയ വക്താവ് സ്ഥാനത്തു നിന്നും പുറത്താക്കിയ പാര്‍ട്ടി തീരുമാനം അംഗീകരിക്കുന്നതായും വിഷയം അടഞ്ഞ അദ്ധ്യായമാണെന്നും ശശി തരൂര്‍ പ്രതികരിച്ചു. ജനങ്ങളെ സേവിക്കുന്നതിനാണ് കോണ്‍ഗ്രസിലെത്തിയത്. സാധാരണ പ്രവര്‍ത്തകനായി ഇനി പ്രവര്‍ത്തിക്കും. തനിക്കെതിരായ കെപിസിസി റിപ്പോര്‍ട്ട് ഇതുവരെ കണ്ടിട്ടില്ലെന്നും റിപ്പോര്ട്ടിന്മേല് തന്റെ അഭിപ്രായം പ്രകടിപ്പിക്കാനോ മറുപടി നല്‍കാനോ അവസരം ലഭിച്ചില്ലെന്നും ശശി തരൂര്‍ പ്രസ്താവനയില്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: