തലശ്ശേരി/പാനൂര്‍: ആര്‍എസ്എസ് ജില്ലാ ശാരീരിക് ശിക്ഷണ്‍ പ്രമുഖ് കതിരൂര്‍ എളന്തോട്ടത്തില്‍ മനോജിനെ വെട്ടിക്കൊന്ന കേസില്‍ സിപിഎം ജില്ലാ സെക്രട്ടറി പി. ജയരാജന് ഉള്‍പ്പെടെ മൂന്ന് പ്രമുഖ നേതാക്കളെ അന്വേഷണ സംഘം ചോദ്യം ചെയ്യും. ഹാജരാകാന്‍ ആവശ്യപ്പെട്ട് ഇവര്‍ക്ക് ഉടന്‍ തന്നെ നോട്ടീസ് നല്‍കുമെന്നാണ് വിവരം. കൊലപാതകത്തിന്റെ ഗൂഡാലോചനയില്‍ ഇവര്‍ക്ക് പങ്കുള്ളതായി കീഴടങ്ങിയ പ്രതികളില്‍ നിന്ന് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണിത്.
അതിനിടെ കേസില്‍ രണ്ട് പേര്‍കൂടി ജില്ലാ കോടതിയില്‍ കീഴടങ്ങി. സിപിഎം പ്രവര്‍ത്തകരായ കിഴക്കേ കതിരൂര്‍ ബ്രഹ്മാവ് മുക്കിലെ നമ്പിടി ജിതിന് എന്ന ഫോട്ടോഗ്രാഫര്‍ ജിതേഷ്(30), കതിരൂര്‍ പൂള ബസാറിലെ അച്ചാര്‍ സുജിത്ത് എന്നിവരാണ് ഇന്നലെ ഉച്ചക്ക് ഒരു മണിയോടെ തലശ്ശേരി സെഷന്‍സ് കോടതിയില്‍ കീഴടങ്ങിയത്.
ജിതേഷ് രണ്ടാം പ്രതിയും സുജിത്ത് ആറാം പ്രതിയുമാണ്. ഇവരെ 14 ദിവസത്തേക്ക് കോടതി റിമാന്റ് ചെയ്തു. പ്രതികളെ കാണാന്‍ സന്ദര്‍ശകരെ അനുവദിക്കരുതെന്ന് ആവശ്യപ്പെട്ടും തിരിച്ചറിയല്‍ പരേഡ് നടത്തണമെന്നാവശ്യപ്പെട്ടും അന്വേഷണസംഘം കോടതിയില്‍ ഹര്‍ജി നല്കി. തിരിച്ചറിയല്‍ പരേഡ് നടത്തിയതിനു ശേഷം മാത്രമേ ചോദ്യം ചെയ്യാന്‍ കസ്റ്റഡിയില്‍ ആവശ്യപ്പെടുകയുള്ളൂ എന്ന് അന്വേഷണ സംഘം ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. സംഭവത്തില്‍ ഉള്‍പ്പെട്ട നാല് പേരെക്കൂടി പ്രതിപ്പട്ടികയിലുള്പ്പെടുത്തിക്കൊണ്ട് കോടതിയില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ റിപ്പോര്‍ട്ട് നല്കി.
കൊലയാളി സംഘത്തില്‍പ്പെട്ട സിപിഎം തോലമ്പ്ര ബ്രാഞ്ച് സെക്രട്ടറി തോലമ്പ്രയിലെ സിനി നിവാസില്‍ കുന്നുമ്മല്‍ സിനില്‍, മാലൂരിലെ കാവിന്മൂല മീത്തലെ തച്ചാരത്ത് റിജു, മീത്തലേ തച്ചിലേടത്ത് പൂവാടന്‍ ബിജേഷ്, ദേശാഭിമാനി ജീവനക്കാരന് ബക്കളത്തെ കൃഷ്ണന് എന്നിവരെക്കൂടി പ്രതിചേര്‍ത്താണ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടുള്ളത്.
ബക്കളത്തെ കൃഷ്ണന് ഒന്നാംപ്രതി വി്രകമനെ ഒളിവില്‍ കഴിയാന്‍ സഹായിച്ച ആളാണ്. മറ്റ് മൂവരും കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തവരാണ്. ഇതോടെ 11 പേര് മനോജ് വധത്തില്‍ പ്രതിപ്പട്ടികയിലായി. കേസില്‍ നേരത്തെ മൂന്നുപേരെ കോടതി റിമാന്റ് ചെയ്തിരുന്നു. മുഖ്യപ്രതി വിക്രമന്, തരിപ്പ പ്രഭാകരന്, ചപ്ര പ്രകാശന് എന്നിവരാണ് റിമാന്റിലുള്ളത്.
അന്വേഷണ ഉദ്യോഗസ്ഥര്‍ സംസ്ഥാനത്തിനകത്തും പുറത്തും കൊലയാളികളെ അന്വേഷിച്ചു നടക്കുമ്പോഴാണ് പാര്‍ട്ടി ഗ്രാമങ്ങളില്‍ സുഖമായി കഴിയുന്ന പ്രതികള്‍ തങ്ങള്‍ക്കിഷ്ടമുള്ള സമയത്ത് കോടതിയില്‍ കീഴടങ്ങുന്നത്. ഇത് അന്വേഷണ ഉദ്യോഗസ്ഥരെ നാണം കെടുത്തുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: