കോഴിക്കോട്: ഏറെ കോളിളക്കം സൃഷ്ടിച്ച സുന്ദരിയമ്മ കൊലക്കേസിലെ പ്രതിയെ കോടതി വെറുതെ വിട്ടു. കുണ്ടായിത്തോട് സ്വദേശിയും ഹോട്ടല്തൊഴിലാളിയുമായ ജബ്ബാര്‍ എന്നും ബാബു എന്നും അറിയപ്പെടുന്ന ജയേഷിനെ(28) നെയാണ് മാറാട് സ്പെഷ്യല്‍ കോടതി വെറുതെ വിട്ടത്. ഒന്നര വര്‍ഷം തടവില്‍ കഴിഞ്ഞ ശേഷമാണ് ജബ്ബാര്‍ നിരപാധിയാണെന്ന് കണ്ടെത്തിയത്.
ജയേഷിനെതിരേ പോലീസ് കേസ് കെട്ടിച്ചമച്ചതാണെന്ന് കോടതി നിരീക്ഷിച്ചു. നഷ്ടപരിഹാരമായി ജയേഷിന് ഒരു ലക്ഷം രൂപ സര്‍ക്കാര്‍ നല്‍കണം. ഈ തുക കേസിലെ അന്വേഷണ ഉദ്യോഗസ്ഥരായ ഡിവൈഎസ്പി പൃഥ്വിരാജ് സിഐ പ്രമോദ് എന്നിവരില്‍ നിന്നും ഈടാക്കണമെന്നും കോടതി ഉത്തരവിട്ടു .കേസ് പുനരന്വേഷിക്കാനും കോടതി പോലീസിനോട് നിര്‍ദ്ദേശിച്ചു.
2012 ജൂലൈ 21 നാണ് മീഞ്ചന്ത വട്ടക്കിണറിനു സമീപം ചിറയ്ക്കല്‍ ഹൗസ്ലൈനിലെ താമസക്കാരി സുന്ദരിയമ്മ (65) കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. പ്രദേശത്തെ ഹോട്ടലുകളിലേക്ക് പലഹാരങ്ങളുണ്ടാക്കി നല്കി ജീവിച്ചിരുന്ന സുന്ദരിയമ്മ തനിച്ചായിരുന്നു താമസം.
ആദ്യം കസബ സിഐയായിരുന്ന പി. പ്രമോദിന്റെ നേതൃത്വത്തില്‍ ലോക്കല്‍ പോലീസായിരുന്നു കേസ് അന്വേഷിച്ചിരുന്നത്. ഒമ്പതുമാസം അന്വേഷിച്ചിട്ടും പ്രതിയെക്കുറിച്ചു വിവരം ലഭിക്കാത്തിനെ തുടര്‍ന്ന് ജൂലൈയില്‍ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി. മൂന്നു മാസത്തെ അന്വേഷണത്തിനു ശേഷമാണ് സിഐ പൃഥ്വിരാജിന്റെ നേതൃത്വത്തിലുള്ള സംഘം ജയേഷിനെ അറസ്റ്റ് ചെയ്തത്. കൊലയാളിയെ കണ്ടെത്താന്‍ പോലീസ് നൂറിലേറെ പേരെ ചോദ്യം ചെയ്തിരുന്നു. പിന്നീടാണ് ഹോട്ടല്‍ ജീവനക്കാരനായ ജയേഷ് എന്ന ജബ്ബാറിനെ പ്രതിയാക്കിയത്.
മുമ്പ് മോഷണ കേസുകളില്‍ ഉള്‍പ്പെട്ട വിവരം ഇയാള്‍ രഹസ്യമാക്കി വച്ചുവെന്നും ഇതു കണ്ടെത്തിയതോടെ ജയേഷിനെതിരേ അന്വേഷണം കേന്ദ്രീകരിക്കുകയായിരുന്നുവെന്നുമാണ് പോലീസ് റിപ്പോര്‍ട്ട്. ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നതറിഞ്ഞ ഇയാള്‍ ഒളിവില്‍ പോവുകയും മൂന്നുമാസത്തിനു ശേഷം പിടിയിലാകുകയുമാണുണ്ടായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: