ന്യൂദല്‍ഹി: ശാരദാ ചിട്ടി തട്ടിപ്പ് കേസിലെ അന്വേഷണം ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയിലേക്കും. മമതാ ബാനര്‍ജി വരച്ച പെയിന്റിംഗ് ശാരദാ ചിട്ടി തട്ടിപ്പ് കേസിലെ മുഖ്യപ്രതി സുദീപ് സെന്‍ ഗുപ്ത ഒരു കോടി എണ്‍പത് ലക്ഷം രൂപയ്ക്ക് വാങ്ങിയതിന്റെ ഇന്‍കംടാക്സ് രേഖകള്‍ സി.ബി.ഐ സംഘം പരിശോധിക്കും. ഇക്കാര്യത്തില്‍ ഉടന്‍ തീരുമാനമുണ്ടാകുമെന്ന് പ്രമുഖ ദേശീയ ദിനപത്രം സി.ബി.ഐ ഉദ്യോഗസ്ഥരെ ഉദ്ധരിച്ചുകൊണ്ട് റിപ്പോര്‍ട്ട് ചെയ്തു.
ഇക്കാര്യത്തില്‍ മമതാ ബാനര്‍ജിയുടെ അടുത്ത അനുയായിയും മുന്‍ കേന്ദ്രമന്ത്രിയുമായ മുകുള്‍ റോയിയെ സി.ബി.ഐ സംഘം ചോദ്യം ചെയ്യും. ഈ മാസം 22 നുശേഷമാകും ചോദ്യം ചെയ്യുക. മമതയുടെ പെയിന്റിംഗിന് നല്കിയ വിലയിലെ പൊരുത്തക്കേടും അത്തരമൊരു ചിത്രത്തിന് ഇന്ത്യയില്‍ ലഭിക്കാവുന്നതില്‍ വച്ച് ഏറ്റവും വലിയ വില നല്കിയതും ഇതു സംബന്ധിച്ചുള്ള ഇന്‍കം ടാക്സ് സംബന്ധിച്ചുള്ള ചോദ്യങ്ങളുമാകും മുകുള്‍ റോയിയോട് സി.ബി.ഐ സംഘം ചോദിക്കുക.
ശാരദാ ഗ്രൂപ്പിനും മമതാ ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസിനും ബംഗാളിലുള്ള ബന്ധവും സി.ബി.ഐ അന്വേഷിക്കും. സുദീപ് സെന്‍ ഗുപ്തയും മമതാ ബാനര്‍ജിയും തമ്മിലുള്ള സാമ്പത്തിക ബന്ധവും അന്വേഷണത്തിന്റെ പരിധിയില്‍ വരുമെന്നാണ് സൂചന. ശാരദാ ചിട്ടി ഫണ്ട് അഴിമതിയില്‍ പുറത്താക്കപ്പെട്ട കുനാല്‍ ഘോഷ് , തൃണമൂല്‍ നേതാക്കളായ മുകുള്‍ റോയിക്കും ശുഭേന്ദു അധികാരിക്കും മദന്‍ മിത്രയ്ക്കും അഴിമതിയില്‍ പങ്കുണ്ടെന്ന് സി ബി ഐ യെ അറിയിച്ചിരുന്നു .അറസ്റ്റ് ചെയ്യപ്പെട്ട മിക്ക പ്രതികളും മുകുള്‍ റോയിയുടെ പേര് അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞിരുന്നു .
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് വേളയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് മമതാ ബാനര്‍ജിയുടെ പെയിന്റിംഗ് 1.8 കോടിരൂപയ്ക്ക് സുദീപ് സെന്‍ വാങ്ങിയതായി ആരോപണം ഉന്നയിച്ചത്. ഇക്കാര്യത്തില്‍ അന്വേഷണം വേണമെന്നും മോദി അന്ന് ആവശ്യപ്പെട്ടിരുന്നു. തൃണമൂല്‍ കോണ്‍ഗ്രസിന്റെ ഇന്‍കം ടാംക്സ് റിട്ടേണ്‍ സംബന്ധിച്ചും അന്വേഷണം വേണമെന്ന് ബി.ജെ.പി ആവശ്യപ്പെട്ടിരുന്നു. മുകുള്‍ റോയിയെ സി.ബി.ഐ സംഘം ചോദ്യം ചെയ്താല്‍ അത് തൃണമൂല്‍ കോണ്‍ഗ്രസിനെ സംബന്ധിച്ച് വന്‍ രാഷ്ട്രീയ പ്രശ്നങ്ങള്‍ സൃഷ്ടിക്കുമെന്നാണ് സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: