മുംബൈ: രാജ്യത്തെ മൊത്തവില അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പ നിരക്ക് കുത്തനെ കുറഞ്ഞു. അഞ്ച് വര്‍ഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലാണ് പണപ്പെരുപ്പ നിരക്ക്. 2.38 ശതമാനമായിരുന്നു കഴിഞ്ഞമാസത്തെ പണപ്പെരുപ്പം. ഓഗസ്റ്റ് മാസത്തില്‍ മൊത്തവിലസൂചിക അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം 3.74 ശതമാനമായിരുന്നു.
ഭക്ഷ്യവസ്തുക്കളുടെ പണപ്പെരുപ്പം 5.15ല്‍ നിന്ന് 3.52 ശതമാനമായും ഉത്പാദനമേഖലിയിലെ പണപ്പെരുപ്പം 3.45ല്‍ നിന്ന് 2.84 ശതമാനമായും താഴ്ന്നിട്ടുണ്ട്. പഴം-പച്ചക്കറി വിലകള്‍ കുറഞ്ഞതാണ് വിലക്കയറ്റം കുറയാന്‍ സഹായിച്ചത്. പച്ചക്കറി വിലപ്പെരുപ്പം 15.15 ശതമാനത്തില്‍ നിന്ന് 8.59 ശതമാനമായി താഴ്ന്നിട്ടുണ്ട്. ഭക്ഷ്യവിലപ്പെരുപ്പം 7.67 ശതമാനമായും കുറഞ്ഞിട്ടുണ്ട്.
ഇന്ധന-ഊര്‍ജ്ജമേഖലയുമായി ബന്ധപ്പെട്ട പണപ്പെരുപ്പനിരക്ക് 1.33 ശതമാനമായാണ് കുറഞ്ഞത്. ഓഗസ്റ്റില്‍ ഇത് 4.54 ശതമാനമായിരുന്നു. സെപ്റ്റംബറില്‍ ഉപഭോക്തൃവിലസൂചിക അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം 6.46 ശതമാനമാണ് രേഖപ്പെടുത്തിയത്. തൊട്ടുമുന്‍വര്‍ഷം ഓഗസ്റ്റില്‍ 7.8 ശതമാനമായിരുന്നു.
സെപ്റ്റംബറില്‍ ചില്ലറവില്പനമേഖലയിലെ പണപ്പെരുപ്പം 8.59 ശതമാനമായിരുന്നു രേഖപ്പെടുത്തിയത്. തൊട്ടുമുന്‍മാസം ഇത് 15.1 ശതമാനമായിരുന്നു. ഒക്ടോബറിലും വിലക്കയറ്റം കുറഞ്ഞനിലയില്‍ തന്നെയാണെങ്കില്‍ റിസര്‍വ് ബാങ്ക് പലിശനിരക്കുകളില്‍ ഇളവനുവദിച്ചേക്കുമെന്ന് സാമ്പത്തികവിദഗ്ധര്‍ കണക്കുകൂട്ടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: