വിശാഖപട്ടണം: ഹുദ്ഹുദ് ചുഴലിക്കാറ്റ് വന്‍നാശം വിതച്ച ആന്ധ്രക്ക് 1,000 കോടിയുടെ സഹായം പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചു. ഇന്നലെ ദുരന്തബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചശേഷമാണ് പ്രധാനമന്ത്രി ധനസഹായം പ്രഖ്യാപിച്ചത്. പ്രതിസന്ധിഘട്ടത്തില്‍ ആന്ധ്ര സര്‍ക്കാരിനൊപ്പം കേന്ദ്രസര്‍ക്കാര്‍ ഉണ്ടാകുമെന്ന് പ്രധാനമന്ത്രി ഉറപ്പുനല്‍കി. ഇന്നലെ ഉച്ചക്കുശേഷമാണ് ദുരന്തബാധിത പ്രദേശമായ വിശാഖപട്ടണം സന്ദര്‍ശിച്ചത്. ആന്ധ്ര തീരത്തെ മറ്റ് പ്രദേശങ്ങളും മോദി വിമാനത്തില്‍ നിരീക്ഷിച്ചു.
ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബത്തിന് രണ്ട് ലക്ഷം രൂപയും പരിക്കേറ്റവര്‍ക്ക് 50,000 രൂപയും പ്രധാനമന്ത്രി പ്രഖ്യാപിച്ചു. ചുഴലിക്കാറ്റിനെതുടര്‍ന്ന് ആന്ധ്രയിലുണ്ടായ നാശനഷ്ടങ്ങളുടെ വിശദാംശങ്ങള്‍ നല്‍കാനും മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന് മോദി നിര്‍ദ്ദേശം നല്കി.
അതേസമയം, ഹുദ്ഹുദ് ആഞ്ഞടിച്ച് രണ്ട് ദിവസം പിന്നിട്ടിട്ടും വിശാഖപട്ടണത്ത് വൈദ്യുതിയും ആശയവിനിമയബന്ധവും പുന:സ്ഥാപിക്കാനായിട്ടില്ല. വെള്ളം, പാല് മറ്റ് അവശ്യവസ്തുക്കള്‍ എന്നിവയുടെ ദൗര്‍ലഭ്യം അനുഭവപ്പെടുന്നുണ്ട്. റോഡുകള്‍ താറുമാറായതിനാല്‍ അടുത്ത ജില്ലകളിലേക്കുള്ള ഗതാഗതം പുന:സ്ഥാപിക്കാനും കഴിഞ്ഞിട്ടില്ല. ദേശീയ ദുരന്തനിവാരണസേനയുടെ നേതൃത്വത്തില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്.
പ്രധാനമന്ത്രി
പ്രതികരിക്കാൻ ഇവിടെ എഴുതുക: