ഹൈദരാബാദ്: തെലുങ്കാനയിലെ രംഗ റെഡ്ഡിയില്‍ കുഴല്‍ക്കിണറില്‍ വീണ് നാല് വയസ്സുകാരി മരിച്ചു. ഇബ്രാഹിം പട്ടണത്തിന് സമീപമുള്ള മാഞ്ചല് ഗ്രാമത്തിലെ തൊഴിലാളിയായ നാഗയ്യയുടെ മകള്‍ ഗിരിജയാണ് മരിച്ചത്. ഇന്ന് ഉച്ച തിരിഞ്ഞ് മൂന്ന് മണിയോടെയാണ് അഴുകിയ നിലയിലുള്ള കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്.
മൃതദേഹം പുറത്തെടുക്കാനുള്ള ശ്രമം നടന്നു വരികയാണെന്ന് തെലുങ്കാന ഗതാഗത മന്ത്രി പി മഹേന്ദര്‍ റെഡ്ഡി അറിയിച്ചു. കുട്ടിയുടെ മരണവാര്‍ത്ത സ്ഥിരീകരിച്ചതായും അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ 50 മണിക്കൂറിലേറെയായി കുട്ടിയെ രക്ഷപെടുത്താന്‍ ശ്രമം നടന്നു കൊണ്ടിരിക്കുകയായിരുന്നു.
ഞായറാഴ്ച രാവിലെ പ്രഭാതകൃത്യങ്ങള്‍ നിര്‍വ്വഹിക്കാന്‍ പോയ കുട്ടിയാണ് ഉപേക്ഷിക്കപ്പെട്ട കുഴല്‍ക്കിണറില്‍ വീണത്. മുന്നൂറ് അടി താഴ്ചയുള്ള കുഴല്‍ക്കിണറില്‍ 45 മീറ്ററോളം താഴ്ചയിലാണ് കുട്ടി കുടുങ്ങിയത്. സമാന്തരമായി ഒരു കുഴി കുഴിച്ച് രക്ഷപെടുത്താനായിരുന്നു ശ്രമിച്ചു കൊണ്ടിരുന്നത്. കുട്ടിക്ക് ശ്വസിക്കാനായി ഓക്സിജനും നല്‍കിയിരുന്നു.
നിലവില്‍ ലഭ്യമായ എല്ലാ സംവിധാനങ്ങളും ഉപയോഗിച്ചാണ് രക്ഷാപ്രവര്‍ത്തനം നടത്തിയതെങ്കിലും കുഞ്ഞിനെ രക്ഷിക്കാനായില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: