വൈക്കം: ജപ്പാന് കുടിവെള്ള പദ്ധതിയുടെ ഭാഗമായി സ്ഥാപിച്ചിരുന്ന പൈപ്പ്ലൈന് പൊട്ടി വന്‍ നാശനഷ്ടം. ഇത് പത്താം തവണയാണ് ഈ പ്രദേശത്ത് പൈപ്പ് പൊട്ടുന്നത്. അപ്പകോട് കോളനിക്കു സമീപമാണ് ഇപ്രാവശ്യം പൈപ്പ്ലൈന് പൊട്ടി അരക്കിലോമീറ്റര്‍ ദുരത്തോളം റോഡ് ഒലിച്ചുപോയത്. മായസദനത്തില് ഡോ. മായയുടെയും അയല്‍വാസി ശാന്തകുമാരിയുടെയും വീടിനകത്ത് കുത്തിഒലിച്ചുവന്ന വെള്ളവും ചെളിയും കയറി നിറഞ്ഞ അവസ്ഥയിലാണ്. വാഴയടക്കമുള്ള ഏക്കറുകണക്കിന് കൃഷിയിടങ്ങളിലും നാശം സംഭവിച്ചു.
ആലപ്പുഴ ജില്ലയുടെ വടക്കന്‍ പ്രദേശങ്ങളില്‍ കുടിവെള്ളമെത്തിക്കുന്നതിനായി മൂന്നു വര്‍ഷങ്ങള്‍ക്കുമുമ്പ് പ്രവര്‍ത്തനം ആരംഭിച്ച ഈ പദ്ധതിയുടെ പമ്പിങ് സ്റ്റേഷന് പിറവം നിയോജകമണ്ഡലത്തിലെ കളമ്പൂരിലാണ് സ്ഥാപിച്ചിട്ടുളളത്. കളമ്പൂര് മുതല്‍ വെള്ളൂര്‍, മറവന്തുരുത്ത്, പഞ്ചായത്തുകള്‍ വഴി വേമ്പനാട് കോയലില് കുറുകെ കടന്ന് മാക്കേകടവില്‍ വരെയാണ് കൂറ്റന്‍ പൈപ്പ്ലൈന് സ്ഥാപിച്ചിരിക്കന്നത്. അതില്‍ മറവന്തുരുത്ത് പഞ്ചായത്തിലെ തട്ടാവേലി പാലം മുതല്‍ ടോള്‍ ജങ്ഷന് വരെയുള്ള നാലുകിലോമീറ്റര്‍ ദൂരത്തിനിടയില്‍ മാത്രമേ ഈ പൈപ്പുലൈന്‍ ഇതുവരെ പൊട്ടിയിട്ടുള്ളൂ. ഗുണനിലവാരം ഇല്ലാത്ത പൈപ്പുകള്‍ ആണ് ഇവിടെ സ്ഥാപിച്ചിട്ടുള്ളതെന്ന ആരോപണം നേരത്തെ ഉയര്‍ന്നതാണ്. ഏതാനും ദിവസങ്ങള്‍ക്കു മുമ്പ് മന്ത്രി പി.ജെ. ജോസഫിന്റെ നേതൃത്വത്തില്‍ ഉന്നതാധികാരികള്‍ യോഗം ചേര്‍ന്നിരുന്നു. ഈ ഭാഗത്തെ പൈപ്പ് ഉപേക്ഷിച്ച് പുതിയ പൈപ്പുകള്‍ സ്ഥാപിക്കുകയായിരുന്നു ലക്ഷ്യം. എന്നാല്‍ നാട്ടുകാരുടെ ശക്തമായ എതിര്‍പ്പിനെ തുടര്‍ന്ന് തീരുമാനമെടുക്കാന്‍ കഴിഞ്ഞിരുന്നില്ല. പ്രശ്നം പരിഹാരമാകുന്നതുവരെ പമ്പിങ് പൂര്‍ണതോതില്‍ നടത്താതെ ഒരു മോട്ടോര്‍ മാത്രം പ്രവര്ത്തിപ്പിക്കണമന്നതായിരുന്നു ധാരണ.
എന്നാല്‍ ഇപ്പോള്‍ പൈപ്പ് പൊട്ടാന്‍ ഇടയായത് പമ്പിങ് പൂര്‍ണതോതില്‍ നടത്തിയതുകൊണ്ടാണെന്ന് പറയപ്പെടുന്നു. ഒരു പ്രദേശത്തെ ജനങ്ങളുടെ ജീവനും സ്വത്തിനും ഭിഷണിയായ ഈ പദ്ധതിക്കെതിരെ വലിയ ജനരോഷമാണുയര്ന്നിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: