കോട്ടയം: ഹോര്‍ട്ടികോര്‍പ് അഴിമതിയില്‍ കൃഷിമന്ത്രി കെ.പി. മോഹനന് അടക്കം ആറുപേര്‍ക്കെതിരെ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്. സംസ്ഥാന ഹോര്‍ട്ടികള്‍ച്ചര്‍ കോര്‍പ്പറേഷനിലെ പിന്‍വാതില്‍ നിയമനത്തെയും, സാമ്പത്തിക ക്രമക്കേടുകളെയും സംബന്ധിച്ച് അന്വേഷണം നടത്തുവാനാണ് കോട്ടയം വിജിലന്‍സ് കോടതി ഉത്തരവായത്.
അക്കൗണ്ട് ഓഫീസര്‍, കമ്പ്യൂട്ടര്‍ ഓപ്പറേറ്റര്‍ തസ്തികകളില്‍ പിന്‍വാതില്‍ നിയമനം നടത്തിയെന്നും കര്‍ഷകരില്‍ നിന്നും സംഭരിച്ച ഉല്‍പ്പന്നങ്ങളുടെ വൗച്ചറില്‍ വില കൂട്ടി കാണിച്ച് കോര്പ്പറേഷന് നഷ്ടം വരുത്തിയെന്നും കാണിച്ച് തിരുവനന്തപുരം പട്ടം സ്വദേശി സുഗുണന് നല്കിയ പരാതിയിലാണ് നടപടി. കേരള സ്റ്റേറ്റ് ഹോര്‍ട്ടികള്‍ച്ചര്‍ എംപ്ലോയിസ് കോണ്‍ഗ്രസ് വര്‍ക്കിംഗ് പ്രസിഡന്റ് കൂടിയാണ് സുഗുണന്.
മന്ത്രിയെ കൂടാതെ മാനേജിംഗ് ഡയറക്ടര്‍ വി.വി പുഷ്പാംഗദന്, മുന്‍ എം.ഡി ഡോ. പ്രതാപന്, അസിസ്റ്റന്റ് മാനേജര്‍ മുഹമ്മദ് അനസ്, അക്കൗണ്ട് ഓഫീസര്‍ മാലിനി.ആര്, കമ്പ്യൂട്ടര്‍ ഓപ്പറേറ്റര്‍ ഗീത.ആര് എന്നിവരാണ് മറ്റ് പ്രതികള്‍.
കര്‍ഷകരില്‍ നിന്നും ന്യായ വിലയ്ക്ക് ഉല്‍പ്പന്നങ്ങള്‍ സംഭരിച്ച് ഉപഭോക്താക്കള്‍ക്ക് മിതമായ വിലയ്ക്ക് നല്‍കുന്നതിനായി രൂപീകരിച്ച കോര്പ്പറേഷന് മന്ത്രിയും കൂട്ടുപ്രതികളും ചേര്‍ന്ന് നടത്തിയ ക്രിമിനല്‍ ഗൂഢാലോചനയുടെ ഫലമായി വലിയ സാമ്പത്തിക നഷ്ടമുണ്ടായെന്നും വിപണിയില്‍ വിലക്കയറ്റത്തിന് കാരണമായെന്നും ഹര്‍ജിയില്‍ പറയുന്നു. കേസ് പരിഗണിച്ച കോട്ടയം വിജിലന്‍സ് കോടതി ജഡ്ജ് എസ്. സോമന് അന്വേഷണം നടത്തി രണ്ട് മാസത്തിനകം റിപ്പോര്‍ട്ട് നല്‍കാനും ഉത്തരവിട്ടു. പത്തനംതിട്ട വിജിലന്‍സ് ഡിവൈഎസ്പിക്കാണ് അന്വേഷണ ചുമതല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: