893. വേദ്യഃ – വേദ്യന്‍. അറിയപ്പെടേണ്ടവന്‍, അറിയപ്പെടാവുന്നവന്. വേദവേദ്യന്, വേദാന്തവേദ്യന്‍, ആചാര്യവേദ്യന്, ധ്യാനവേദ്യന്, ഭക്തിവേദ്യന്, ജ്ഞാനവേദ്യന് തുടങ്ങി വേദ്യഃ എന്നവസാനിക്കുന്ന പല പദങ്ങള്‍ ഗുരുവായൂരപ്പന്റെ പര്യായങ്ങളായി പ്രയോഗിക്കാറുണ്ട്. വേദവേദാന്ത പുരാണാദികള്‍ ഭഗവാനെ അറിയാന്‍ സഹായിക്കും. അവയ്ക്ക് ഒരു ധര്‍മ്മമേയുള്ളൂ. എല്ലാത്തിലും അന്തര്യാമിയായി വര്‍ത്തിക്കുന്ന ഭഗവാനെ സാക്ഷാത്കരിക്കുക. ഗുരുവിനെക്കൊണ്ടു നേടേണ്ടത് ഭഗവാനെ അറിയുക എന്നതാണ്. ധ്യാനമനനാദികള്‍ ഭക്തിക്കും ഒരു പ്രയോജനമേയുള്ളൂ. ഭഗവാനെ അറിയല്‍. ആയിരമായിരം ഉപാധികളിലൂടെ ഭാഗ്യവാന്മാര് ഭഗവാനെ തേടുന്നു. കാലംകൊണ്ട് ഉള്ളിലുള്ള പരമചൈതന്യത്തെ തിരിച്ചറിയുന്നു.
894. വേദഃ – സത്യവും പാവനവും ജഗദാധാരവുമായ ജ്ഞാനം രൂപമായവന്‍. ജ്ഞാനസ്വരൂപി.ജ്ഞാനസ്വരൂപിയായ ഭഗവാന് തന്നെയാണ് ഋക്, യജുസ്, സാമം, അഥര്‍വം എന്നു തുടങ്ങുന്ന അസംഖ്യം വേദങ്ങളായും പലതരത്തിലുള്ള അനുഷ്ഠാനങ്ങളായും ആചാരങ്ങളായും രൂപം പൂണ്ട് മനുഷ്യന്റെ വ്യക്തിത്വത്തെയും സമൂഹജീവിതത്തെയും വിജയിപ്പിക്കുന്നത്. എല്ലാ അറിവിനും ആധാരമായ അറിവ് എന്ന് വേദശബ്ദത്തെ വ്യാഖ്യാനിക്കാം.
895. ഗതിഃ – ഗതിയായവന്. ഗതി എന്ന പദത്തിന് വ്യവഹാരഭാഷയില്‍ ഗമനം, പോക്ക്, യാത്ര, ഒഴുക്ക് എന്നീ അര്‍ത്ഥങ്ങളുണ്ട്. ഗുരുവായൂരപ്പനെക്കുറിച്ചാകുമ്പോള് അനുസ്യൂതമായ പ്രപഞ്ചപ്രവര്ത്തനത്തെ കുറിക്കുന്നതായി വ്യാഖ്യാനിക്കാം. ഒരാഗ്രഹവും നക്ഷത്രവും തൊട്ട് അണുവിലും അണുവായതുള്പ്പെടെയുള്ളതെല്ലാം തുടര്‍ച്ചയായി ചലിച്ചുകൊണ്ടേയിരിക്കുന്നു. ആ ചലനങ്ങളുടെ സമഗ്രതയാണു പ്രപഞ്ചം. ആ ചലനം ജീവിയുടെ കാര്യത്തില്‍ നടത്തം, ഓട്ടം, നീന്തല്‍, പറക്കല്‍ തുടങ്ങിയ രൂപത്തിലാകാം. ജലത്തില്‍ പ്രവാഹമായും വായുവില്‍ വിജയമായും സൂര്യാദി ഗോളങ്ങളില്‍ പലതരത്തിലുള്ള ഭ്രമണമായും എല്ലാത്തിന്റെയും അടിസ്ഥാന ഘടകമായ അണുവിനുള്ളില്‍ പലതരത്തിലുള്ള സ്പന്ദനങ്ങളായും ഗതി വര്‍ത്തിക്കുന്നു.
ഗതി എന്ന പദത്തിന്റെ ശ്രേയസ്സ്, ഉത്കര്‍ഷം, അഭിവൃദ്ധി എന്നീ അര്‍ത്ഥങ്ങളുമുണ്ട്. ജീവിതത്തിലുണ്ടാകുന്ന മേന്മകള് ഭഗവാന്റെ കാരുണ്യത്തിന്റെ പ്രതീകമാണ്. ജ്ഞാനം, അറിവ്, അനുഭവം എന്നീ അര്‍ത്ഥങ്ങളും ഗതി എന്ന പദത്തിനുണ്ട്. അനുഭവത്തില്‍ നിന്നു വ്യക്തിക്കുണ്ടാകുന്ന അറിവ് സമൂഹതലത്തിലേയ്ക്കുയരുമ്പോഴാണ് ജ്ഞാനമാകുന്നത്. ജീവിയും ജീവനും ശരീരവും മനസ്സുമെല്ലാം ഗുരുവായൂരപ്പന്റെ വിഭൂതികളുടെ അല്പാംശം മാത്രമാകയാല്‍ ഈ അര്‍ത്ഥവും ചേരും.
ശരണം, ആശ്രയം, രക്ഷ എന്ന അര്‍ത്ഥവും ഈ നാമത്തിനുണ്ട്. സമസ്ത പ്രപഞ്ചത്തിനും ആശ്രയവും ശരണവും രക്ഷയും ഭഗവാന് തന്നെയാണല്ലോ.
896. ഭര്ത്താഃ – ഭരിക്കുന്നവന്. നിര്‍വികാരമായ ബ്രഹ്മചൈതന്യം പ്രപഞ്ചസൃഷ്ടിക്കായി ത്രിമൂര്‍ത്തികളായി. അവരില്‍ ബ്രഹ്മാവ് സൃഷ്ടിയുടെയും ശിവന് സംഹാരത്തിന്റെയും ചുമതലക്കാരായി. രക്ഷിക്കാനുള്ള ചുമതല വിഷ്ണുഭഗവാനാണ്. രക്ഷണത്തിന്റെ ആധികാരിക രൂപമാണ് ഭരണം. പ്രപഞ്ചത്തെ രക്ഷിക്കുന്ന ഭഗവാന് പ്രപഞ്ചത്തിന്റെ ഭരണകര്‍ത്താവും ആയേ തീരൂ. കാരണം ഭരണത്തിന്റെ രണ്ടു ധര്‍മ്മങ്ങളാണ് ധാരണവും പോഷണവും- നിലനിര്‍ത്തലും വളര്‍ത്തലും. സൃഷ്ടി സ്ഥിതി സംഹാരങ്ങളില്‍ വിഷ്ണുവിന്റെ ചുമതലയായ സ്ഥിതി ധാരണവും പോഷണവും ചേര്‍ന്നതാണ്. ഭഗവദ്ഗീതയിലെ ക്ഷേത്രജ്ഞയോഗം എന്ന 13-ാം അധ്യായത്തില്‍ ഭഗവാന് തന്റെ പ്രവര്‍ത്തനത്തെ എല്ലാത്തിനെയും ഭരിക്കുന്നവനാകയാല് ‘സര്വഭൃത്’ എന്നും ഭൂതഭര്ത്താ എന്നും സ്വയം വ്യക്തമാക്കുന്നുണ്ട്. (14, 16, 22 ശ്ലോകങ്ങള്‍ നോക്കുക. 9-ാം അധ്യായത്തില്‍ നിന്ന് ഒരു ശ്ലോകം അടുത്ത നാമത്തിന്റെ വ്യാഖ്യാനത്തില്‍ ചേര്‍ത്തിട്ടുള്ളതും നോക്കുക.
മനുഷ്യരുടെ കുടുംബ ബന്ധങ്ങളില്‍ സ്ത്രീയെ വിവാഹം കഴിക്കുന്ന പുരുഷനെ ഭര്‍ത്താവെന്നു പറയും. നമ്മുടെയൊക്കെ പെറ്റമ്മയായ ഭൂമിദേവിയുടെയും പോറ്റമ്മയും ഐശ്വര്യദേവതയുമായ മഹാലക്ഷ്മിയുടെയും ഭര്ത്താവായതുകൊണ്ടും ഭര്‍ത്താവെന്ന നാമം ഗുരുവായൂരപ്പനു ചേരും.
… തുടരും
പ്രതികരിക്കാൻ ഇവിടെ എഴുതുക: