കോഴിക്കോട്: ഡിസംബര്‍ അഞ്ചിന് നടക്കുന്ന ദേശീയപ്രതിഷേധത്തില് മുഴുവന്‍ മാധ്യമപ്രവര്‍ത്തകരും അണിനിരക്കണമെന്ന് കേരള പത്ര പ്രവര്‍ത്തക യൂണിയന് 52-ാം സംസ്ഥാന സമ്മേളനം അഭ്യര്‍ത്ഥിച്ചു. സ്വതന്ത്ര മാധ്യമപ്രവര്‍ത്തനം തടയാനുള്ള എല്ലാ നീക്കങ്ങളും ചെറുത്തുതോല്‍പ്പിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. ദൃശ്യമാധ്യമങ്ങളുടെയും പ്രശ്നങ്ങള്‍ ഉള്‍പ്പെടുത്തി പുതിയ മാധ്യമ കമ്മീഷന് രൂപീകരിക്കുക, ആരോഗ്യ പദ്ധതിയിലെ അപാകതകള്‍ പരിഹരിച്ച് ഫണ്ട് ലഭ്യമാക്കുക, വേജ് ബോര്‍ഡ് ശുപാര്‍ശകള്‍ മുഴുവന്‍ മാധ്യമസ്ഥാപനങ്ങളിലും നടപ്പാക്കുക തുടങ്ങിയ പ്രമേയങ്ങളും സമ്മേളനം അംഗീകരിച്ചു.
വിശ്വാസ്യതയും ധാര്‍മ്മികതയുമില്ലാതെ ഒരു മാധ്യമത്തിനും അധികകാലം മുന്നോട്ടു പോകാനാവില്ലെന്ന് സമ്മേളന ഉദ്ഘാടനം ചെയ്ത് ഡോ.സെബാസ്റ്റ്യന്‍ പോള്‍ പറഞ്ഞു. പ്രചാരണത്തില്‍ ഒന്നാമതായാലും വിശ്വാസ്യത നഷ്ടപ്പെട്ടാല്‍ രക്ഷയില്ല. യഥാര്‍ത്ഥ പത്രത്തിന്റെ ശക്തി വിശ്വാസ്യതയാണ്. പത്രം ഉടമകളുടെസമ്മര്ദ്ദത്തെത്തുടര്ന്ന് പ്രസ് കൗണ്സിലിനുപോലും സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ പറ്റാത്ത അവസ്ഥയാണ്.
മാധ്യമരംഗത്ത് പുതിയ വെല്ലുവിളികളുണ്. അതോടൊപ്പം പരമ്പരാഗത വെല്ലുവിളികള്‍ തുടരുകയുംചെയ്യുന്നു. സ്ഥലം മാറ്റിയുള്ള ഭീഷണികള്‍ ഇപ്പോഴും തുടരുന്നു. ബ്യൂറോകളും പത്രവുമില്ലാത്ത സ്ഥലങ്ങിലേക്കുള്ള സ്ഥലംമാറ്റം ഇപ്പോഴും തുടരുന്നത് പരിഹാസ്യമാണെന്നും സെബാസ്റ്റ്യന്‍ പോള്‍ പറഞ്ഞു.
യൂണിയന്സംസ്ഥാന പ്രസിഡന്റ് കെ. പ്രേമനാഥ് അധ്യക്ഷനായി. പ്രസ് അക്കാദമി ചെയര്മാന് എന്‍.പി. രാജേന്ദ്രന് സംസാരിച്ചു. കാലിക്കറ്റ് പ്രസ് ക്ലബ് പ്രസിഡന്റ് കമാല്‍ വരദൂര്‍ സ്വാഗതവും കെയുഡബ്ല്യുജെ സെക്രട്ടറി ജി.വിജയകുമാര്‍ നന്ദിയും പറഞ്ഞു.
പ്രതിനിധി സമ്മേളനത്തില്‍ ജനറല്‍ സെക്രട്ടറി എന്‍.പത്മനാഭന് പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ചര്‍ച്ചകള്‍ക്കുശേഷം പ്രസിഡന്റും സെക്രട്ടറിയും മറുപടി പറഞ്ഞു. കെ.എന്‍.ഇ.എഫ്. ജില്ലാസെക്രട്ടറി. പി.പി. ബാബുരാജ് അഭിവാദ്യംചെയ്തു. പി.വി. ജീജോ, പ്രമേയവും കെ.യു.ഡബ്ല്യു. ജെ ട്രഷറര്‍ ബി ജ്യോതികുമാര്‍ അനുശോചന പ്രമേയവും അവതരിപ്പിച്ചു.
കോയമ്പത്തൂരില്‍ നിന്ന് കരിപ്പൂരിലേക്കുള്ള എയര്‍ ഇന്ത്യാ വിമാനം യന്ത്രതകരാര്‍ കാരണം വൈകിയതിനാല്‍ ചടങ്ങില്‍ മുഖ്യാതിഥിയായി സംബന്ധിക്കാന്‍ ഏറ്റിരുന്ന ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവത്തിന് എത്താനായില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: