ഇറ്റാനഗര്‍: ചൈനയുടെ കടന്നുകയറ്റം ചെറുക്കാന്‍, 40,000 കോടി രൂപ മുടക്കി, ഭാരതം അന്താരാഷ്ട്ര അതിര്‍ത്തിയില്‍ റോഡ് നിര്‍മ്മിക്കുന്നു. അരുണാചല്‍ പ്രദേശിന്റെ അതിര്‍ത്തിയായ തവാങ്, കിഴക്കന്‍ കമങ്, അപ്പര്‍ സുബന്‍സിറി, പശ്ചിമ സാങ്, അപ്പര്‍ സാങ്, ഡിബാങ് വാലി, ഡിസാലി, കിബിറ്റോ, ഡോങ്, ഹവായ്, വിജയനഗര്‍ തുടങ്ങിയ സ്ഥലങ്ങളിലൂടെയാണ് റോഡ് കടന്നു പോകുന്നത്. ഇവിടെ റോഡ് നിര്‍മ്മിക്കാന്‍ ആവശ്യമായ പരിസ്ഥിതി അനുമതികള്‍ കേന്ദ്രസര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്.
അതിര്‍ത്തി പ്രദേശങ്ങളില്‍ നിന്നും ജനങ്ങള്‍ വ്യാപകമായി ഒഴിഞ്ഞുപോകുന്നുണ്ട്. ഇതിന് പരിഹാരമായി അടിസ്ഥാന സൗകര്യങ്ങള്‍ ഈ മേഖലയില്‍ ഒരുക്കുമെന്ന് ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജ്ജു പറഞ്ഞു. അതിര്‍ത്തിപ്രദേശങ്ങളുടെ വികസനവും സുരക്ഷയും ലക്ഷ്യമിട്ടാണ് 2000 കിലോമീറ്റര്‍ നീളത്തില്‍ റോഡ് നിര്‍മ്മിക്കുന്നത്. വ്യവസായ ഇടനാഴിയെന്ന പേരിലാണ് സര്‍ക്കാര്‍ പുതിയ റോഡ് നിര്‍മ്മിക്കുക.
വലിയ മലനിരകളിലൂടെയുള്ള റോഡ് നിര്‍മ്മാണം വന്‍ വെല്ലുവിളിയാണ്. അടിസ്ഥാനമേഖലയിലെ ഒറ്റ പദ്ധതിക്ക് ഇത്രയും വലിയ തുകമുടക്കുന്നത് ഭാരതത്തിന്റെ ചരിത്രത്തില്‍ ആദ്യമായിട്ടാണ്.
ചൈനീസ് ഭീഷണിയുള്ള ഇവിടെ നല്ല റോഡ് നിര്‍മ്മിക്കുകയെന്നത് സൈന്യത്തിന്റെ പ്രധാന ആവശ്യമാണ്. സൈന്യവും സംസ്ഥാന സര്‍ക്കാരുമായി റോഡ് സംബന്ധിച്ച് ചര്‍ച്ചകള്‍ നടത്തിയതായി ആഭ്യന്തര സഹമന്ത്രി പറഞ്ഞു. ഇന്ത്യോ ടിബറ്റന്‍ ബോര്‍ഡര്‍ പോലീസും ബിഎസ്എഫും ജനങ്ങള്‍ക്ക് സൗജന്യമായി അരി എത്തിക്കും. ഇറ്റാനഗറില്‍ നിന്നും ന്യൂദല്‍ഹിയിലേക്ക് രാജധാനി എക്സ്പ്രസ് സര്‍വ്വീസ് ആരംഭിക്കാനും നിര്‍ദ്ദേശമുണ്ട്.
അതേസമയം ഭാരതത്തിന്റെ റോഡ് നിര്‍മ്മാണത്തെ ചൈന അതിശക്തമായി എതിര്‍ത്തു. അതിര്‍ത്തി പ്രശ്നങ്ങള്‍ കൂടുതല്‍ സങ്കീര്ണ്ണമാക്കരുതെന്നാണ് ചൈനയുടെ മുന്നറിയിപ്പ്. എന്നാല്‍ ചൈനയുടെ എതിര്‍പ്പില്‍ കാര്യമില്ലെന്നും അവര്‍ അതിര്‍ത്തിയില്‍ ധാരാളം റോഡുകള്‍ നിര്‍മ്മിച്ചിട്ടുണ്ടെന്നും ആഭ്യന്തരമന്ത്രാലയ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: