ഹൈന്ദവകേരളത്തിന്റെ നവോത്ഥാനചരിത്രത്തില്‍ അവിസ്മരണീയമായ അധ്യായങ്ങള്‍ കോറിയിട്ട നിരവധി പ്രതിഭാശാലികള്‍ ഉണ്ട്. അതില്‍ ആധുനികകാലത്ത് നവോത്ഥാനദൗത്യം സാധിക്കാന്‍ പരിശ്രമിച്ച പുണ്യശ്ലോകരില്‍ അഗ്രിമസ്ഥാനത്ത് നിറഞ്ഞുനില്ക്കുന്ന മഹാവ്യക്തിത്വമാണ് തിരുവനന്തപുരം ചേങ്കോട്ടുകോണം ശ്രീരാമാദാസാശ്രമാധിപതിയും ബ്രഹ്മശ്രീ നീലകണ്ഠഗുരുപാദരുടെ ശിഷ്യനും ഹിന്ദുഐക്യവേദിയുടെ സ്ഥാപകാധ്യക്ഷനും ആയിരുന്ന, പൂജനീയ ഗുരുനാഥന് ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി തൃപ്പാദങ്ങള്‍. ഇക്കാര്യം വിലയിരുത്തിക്കൊണ്ട്,സ്വാമിജിയുടെ സഹചാരിയും ഹിന്ദുഐക്യവേദിയുടെ അമരക്കാരനുമായ കുമ്മനം രാജശേഖരന് ഇപ്രകാരം പറയുകയുണ്ടായി :”ഹൈന്ദവ കേരളത്തിന് മൂന്ന് ഉത്ഥാനകാലഘട്ടങ്ങളെ കല്പിക്കാമെങ്കില്, ഒന്നാം ഘട്ടത്തില്‍ അതിന്റെ കേന്ദ്രം ചട്ടമ്പിസ്വാമി തിരുവടികള്‍, ശ്രീനാരായണഗുരുദേവന്‍, അയ്യങ്കാളി തുടങ്ങിയവരും രണ്ടാംഘട്ടത്തില്‍ ആഗമാനന്ദ സ്വാമി മുതലായവരും മൂന്നാം ഘട്ടത്തില്‍ സ്വാമി തൃപ്പാദങ്ങളുമായിരുന്നു.
ദൃഢവ്രതനായ സാധകന്, ദീര്‍ഘദര്‍ശിയായ ഗുരുനാഥന്, ഭാരതീയ ദര്‍ശനങ്ങളുടെ ആധികാരികശബ്ദം, ധര്‍മബോധത്തിന്റെയും ബോധനത്തിന്റെയും ഉജ്ജ്വലത, സാഹിത്യ-കലാമര്‍മ്മജ്ഞന്‍, സംഘാടകന്‍, കരുത്തനായ നേതാവ്, സാമുദായിക പരിഷ്കര്‍ത്താവ്, ഗ്രന്ഥകാരന് ഇങ്ങനെ നോക്കിയാല്‍ നിരവധി സവിശേഷതകളോടെ, അര്‍ഥപൂര്‍ണതയോടെ വഴികാട്ടിയ മഹാവ്യക്തിത്വമായിരുന്നു സ്വാമിജി. കാലത്തിനു മുന്‍പേ നടന്ന ആ മഹിമാവിശേഷം അറിയുവാനും പഠിക്കുവാനും ക്രാന്തദര്‍ശിത കൂടി അനിവാര്യമാണ് എന്ന് സമകാലീന സാഹചര്യങ്ങള്‍ നമ്മെ ബോധ്യപ്പെടുത്തിക്കൊണ്ടിരിക്കുന്നുണ്ട്.
ബൃഹത്തും പ്രാമാണികവും പ്രായോഗികവും അര്ഥപുഷ്ടവും അനുകരണീയവും ആരാധ്യവുമായിരുന്നു സ്വാമിജിയുടെ കാലയാപനം. പൂജനീയ സ്വാമിജിയുടെ 79-ാമത് ജയന്തിദിനമാണ് ഇന്ന്. 1935 സപ്തംബര്‍ 25-ന് കന്നിമാസത്തിലെ പൂണര്‍തം നക്ഷത്രത്തിലാണ് സ്വാമിജി ജനിച്ചത്. കേരളത്തിന്റെ സാമൂഹ്യനവോത്ഥാന പ്രക്രിയയ്ക്ക് നിര്‍ണായക ദിശാബോധം നല്കിയ സ്വാമിജിയുടെ ജന്മദിനം ഹിന്ദു ഐക്യവേദി സദ്ഭാവനാദിനമായി ആചരിക്കുകയാണ്. കേരളത്തിലെ മുഴുവന്‍ താലൂക്ക് കേന്ദ്രങ്ങളിലും ഇന്നേ ദിവസം സദ്ഭാവനാസമ്മേളനങ്ങള് നടത്തപ്പെടുന്നു. സ്ഥാനീയ സമിതികളില്‍ പുഷ്പാര്‍ച്ചനയും നടക്കും.
ഹൈന്ദവ നവോത്ഥാന പ്രക്രിയയ്ക്ക് പ്രധാനമായും രണ്ട് വശങ്ങളാണ് വിലയിരുത്തപ്പെട്ടിട്ടുള്ളത്, ഒന്ന് ഹൈന്ദവപദ്ധതിയുടെ സുഗമവും സ്വച്ഛവും ശാന്തവുമായ പ്രയാണത്തിന് തടസ്സംനില്ക്കുന്ന ആന്തരികമായ ദൗര്‍ബല്യങ്ങള്‍ക്ക് പരിഹാരം തേടല്‍; രണ്ട് മതപരിവര്‍ത്തനം പോലുള്ള ബാഹ്യമായ ഭീഷണികളെ സമര്‍ഥമായി നേരിടല്‍. ഈ രണ്ട് അംശങ്ങളില്‍ ഊന്നിക്കൊണ്ട് സ്വാമിജി നടത്തിയ സാംസ്കാരിക ഇടപെടലുകളുടെ ആഴം വളരെ വലുതാണ്. മുഴക്കമാര്‍ന്ന ശബ്ദത്തില്‍ കേരളത്തിന്റെ മനസ്സാക്ഷിക്കു മുന്നില്‍ സ്വാമിജി ഉന്നയിച്ച വിവിധ വിഷയങ്ങള്‍ നിരവധിയാണ്. പറയുന്ന കാര്യങ്ങള്‍ ശാസ്ത്രീയമായും സത്യസന്ധമായും നിര്‍ഭീകമായും പറയുക എന്നതാണ് സ്വാമിജിയുടെ പ്രസംഗശൈലിയുടെ മുഖമുദ്ര.
ആഭ്യന്തരമായി ഹിന്ദുശക്തിയെ ദുര്‍ബലപ്പെടുത്തുന്ന ജാതീയത, രാഷ്ട്രീയത എന്നിവയുടെ പരിധിയെക്കുറിച്ച് സ്വാമിജി ആകുലനായിരുന്നു. സ്വാമിജി എല്ലാക്കാലത്തും ഉയര്‍ത്തിപ്പിടിച്ച ഒരു മുദ്രാവാക്യം തന്നെയായിരുന്നു. ”ജാതികള്‍ക്കതീതമായ് പാര്‍ട്ടികള്‍ക്കതീതമായ് ഹൈന്ദവരെ ഉണരുവിന്‍ ഉയരുവിന്‍” എന്നത്. കേരളത്തിലെ സാമുദായിക സംഘടനാനേതാക്കളെ സമന്വയിപ്പിക്കാന്‍ നിരവധി ശ്രമങ്ങളാണ് സ്വാമിജി ചെയ്തിരുന്നത്. ഹിന്ദുനാമധാരികളായി വ്യത്യസ്തരാഷ്ട്രീയ സംവിധാനങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്ന പലരേയും പൊതുഹിന്ദുവിഷയത്തില് ഹിന്ദുത്വാനുകൂല നിലപാട് സ്വീകരിക്കുവാന്‍ സ്വാമിജി പ്രേരിപ്പിക്കുകയും നിര്‍ബന്ധിക്കുകയും ചെയ്ത സംഭവങ്ങള്‍ അസംഖ്യമാണ്. അതേസമയം ഹിന്ദുപീഡനം മുഖമുദ്രയാക്കിയ രാഷ്ട്രീയക്കാരെ അതിനിശിതമായിത്തന്നെ എണ്ണിപ്പറഞ്ഞ് വിമര്‍ശിക്കുവാനും സ്വാമിജി മടി കാണിച്ചിട്ടില്ല.
ആചരണ പദ്ധതികളില്‍ സ്ത്രീകള്‍ക്കും ചില സമുദായങ്ങള്‍ക്കുമുണ്ടായ പിന്നോക്കാവസ്ഥ പരിഹരിക്കാന്‍ കേരളത്തിലെമ്പാടും ഏവര്‍ക്കും പങ്കെടുക്കാവുന്ന രീതിയില്‍ വിപുലമായി ”ലളിതാസഹസ്രനാമാര്ച്ചനകള്ക്ക് തുടക്കം കുറിച്ച് നടപ്പിലാക്കി. സ്ത്രീ സമാജത്തെ ഹോമകാര്യങ്ങളില്‍ പങ്കെടുപ്പിക്കുന്നതിന് നേതൃത്വം നല്കി. ഹിന്ദുസമാജത്തിലെ എല്ലാതരം ആളുകള്‍ക്കും വേദമന്ത്ര ശ്രവണത്തിന് വര്‍ഷത്തില്‍ ഒരിക്കലെങ്കിലും അവസരം ലഭിക്കണമെന്ന കാഴ്ചപ്പാടില്‍ ശ്രീരാമനവമി മഹോത്സവത്തോടനുബന്ധിച്ച് 12 ദിവസവും വേദമന്ത്രങ്ങള്‍ മുഴങ്ങുന്ന ”വേദശാല” നിഷ്കര്‍ഷിച്ചു. പിന്നോക്ക – അധഃസ്ഥിത വിഭാഗങ്ങളുടെ സങ്കടാവസ്ഥയില് മനഃപ്രയാസപ്പെട്ടിരുന്ന സ്വാമിജി, അവരുടെ ആത്മീയവും ഭൗതികവുമായ ക്ഷേമകാര്യങ്ങള്‍ക്കുവേണ്ടി ചെയ്ത സേവനങ്ങള്‍ നിരവധിയാണ്.
നിലക്കലില്‍, മലയരയര്‍ തുടങ്ങിയ വനവാസി സമൂഹത്തിലെ സഹോദരങ്ങളെ സംഘടിപ്പിച്ചുകൊണ്ടു നടത്തിയ ചരിത്രപ്രസിദ്ധമായ ‘ അര്‍ച്ചനായജ്ഞം’ എടുത്തു പറയത്തക്കതാണ്. തിരുവനന്തപുരം ജില്ലയിലെ മണ്‍വിളയില്‍ ആരാധനാസൗകര്യമില്ലാതെ, മതപരിവര്‍ത്തനത്തിന് വിധേയമാകുമായിരുന്ന പട്ടികജാതി സഹോദരങ്ങള്‍ക്ക് ക്ഷേത്രനിര്‍മാണത്തിന് നേതൃത്വം കൊടുക്കുകയും വിധിപ്രകാരം തന്ത്രശാസ്ത്രം പഠിപ്പിച്ച് ആ സമുദായത്തില്‍നിന്ന് തന്നെ പൂജാരിമാരെ വളര്‍ത്തിയെടുക്കുകയും ചെയ്തത് ഉദാഹരണമാണ്.
പിന്നോക്കസമുദായത്തിലെ സഹോദരങ്ങളെ ആത്മീയമായി ചൂഷണം ചെയ്യുന്ന മതപരിവര്‍ത്തനവാദികളോട് സന്ധിയില്ലാ സമരത്തിലായിരുന്നു സ്വാമിജി. ഇത്തരത്തിലുള്ള സ്വാമിജിയുടെ പ്രവര്‍ത്തനങ്ങളില്‍ ആകൃഷ്ടനായ കേരള പുലയര്‍ മഹാസഭയുടെ മുഖ്യസംഘാടകന്‍ ഭാസ്കരന്, പുലയര്‍ മഹാസഭയുടെ ആത്മീയ ആചാര്യന് എന്ന സ്ഥാനം ഏറ്റെടുക്കണം എന്ന് അഭ്യര്‍ത്ഥിച്ചതിന്റെ ഫലമായി, ആ പദവി സസന്തോഷം സ്വീകരിക്കുകയും ഉണ്ടായി.
ക്രമികമായി ജാതീയമായ ഉച്ചനീചത്വം അവസാനിപ്പിക്കേണ്ടതിന്റെ ആവശ്യകതയില്‍ ഊന്നിയ സ്വാമിജി, ഭിന്നജാതിക്കാര്‍ തമ്മിലുള്ള നൂറുകണക്കിന് മിശ്രവിവാഹങ്ങള്‍ക്ക് പ്രേരണ നല്‍കുകയും മുന്നിന്ന് നടത്തിക്കൊടുക്കുകയും ചെയ്തു. തെറ്റിദ്ധാരണ മൂലം മതപരിവര്‍ത്തനത്തിന് വിധേയരായവരെ, പ്രത്യേകിച്ച് അവശവിഭാഗത്തില്‍പ്പെട്ടവരെ തിരിച്ച് സ്വധര്‍മത്തിലേക്ക് എത്തിക്കാന്‍ നടത്തിയ ശ്രമങ്ങള്‍ നിരവധിയാണ്.
പരാവര്‍ത്തനം നിയമവിധേയമാക്കുവാന്‍ പ്രതിബന്ധമായി നിന്ന ഘടകങ്ങളെയാകെ തട്ടിമാറ്റിക്കൊണ്ട്, തന്റെ പ്രസ്ഥാനത്തിനെ മതപരാവര്‍ത്തനം ചെയ്യാന്‍ അംഗീകാരമുള്ള പ്രസ്ഥാനമായി ഉത്തരവിറക്കിക്കുവാന്‍ സ്വാമിജിക്ക് കഴിഞ്ഞു. ഇതിലൂടെ ആയിരക്കണക്കിന് ആള്ക്കാര് സ്വധര്‍മ്മത്തെ ആശ്ലേഷിച്ചു. മതബോധവും ആരാധനാ രീതികളും നഷ്ടപ്പെട്ടുപോയ പല സ്ഥലങ്ങളിലും തകര്‍ന്നു കിടന്ന ക്ഷേത്രങ്ങള്‍ ഹിന്ദുസമാജത്തിന്റെ ആത്മാഭിമാനം ചോദ്യം ചെയ്തുകൊണ്ട് ഇതര സമുദായക്കാര്‍ക്ക് പരിഹാസപാത്രമായ സാഹചര്യത്തിന് പരിഹാരം ഉണ്ടാകണമെന്ന് ദൃഢനിശ്ചയം ചെയ്ത സ്വാമിജി, നൂറുകണക്കിന് ക്ഷേത്രങ്ങളുടെ പുനരുദ്ധാരണത്തിനും കാരണക്കാരനായി.
ബാഹ്യശക്തികള്‍ ഹിന്ദുത്വത്തിനുമേല്‍ നടത്തിയ ഒരു നീക്കവും സ്വാമിജി ചോദ്യം ചെയ്യാതിരുന്നിട്ടില്ല. അടിമത്വത്തിന്റെ പടുകുഴിയിലേക്ക് ഭരണാധികാരത്തിന്റെ സ്വാധീനം ഉപയോഗിച്ച് ഹിന്ദുസമാജത്തെ ചവിട്ടിത്താഴ്ത്താന്‍ ശ്രമിച്ചവര്‍ക്കുള്ള പേടിസ്വപ്നം തന്നെയായിരുന്നു സ്വാമിജി. അത്തരത്തിലുള്ള പ്രചണ്ഡമായ സമരവീര്യത്തിന്റെ കരുത്ത് പ്രകടീകൃതമായ നിരവധി സന്ദര്‍ഭങ്ങള്‍ ഉണ്ട്.
കണ്ണൂര്‍ ജില്ലയിലെ കൊട്ടിയൂരില്‍നിന്ന് സമാരംഭിച്ച സാമൂഹിക സമരപര്‍വ്വം അതേ രീതിയില്‍ ശരീരാന്തം വരെയും തുടര്‍ന്നു. 1978 സപ്തംബര്‍ 8ന് ക്രിസ്തീയ മതഭീകരത പാലുകാച്ചിയിലെ ശ്രീരാമ-സീതാ- ആഞ്ജനേയ വിഗ്രഹങ്ങള്‍ അടിച്ചുടച്ച് പര്ണശാലയ്ക്ക് തീവെച്ചപ്പോള്‍, ഉടഞ്ഞ വിഗ്രഹങ്ങളുമായി ഒക്ടോബര്‍ 2ന് സ്വാമിജിയുടെ നേതൃത്വത്തില്‍ കന്യാകുമാരിയിലേക്ക് തിരിച്ച വിലാപയാത്രയുടെ തേരോട്ടത്തില്‍ ഹിന്ദുവിന്റെ സമരവീര്യത്തെ ഉത്തുംഗതയില്‍ എത്തിച്ചുകൊണ്ടാണ് സ്വാമിജി നിലകൊണ്ടത്. ഹിന്ദു മാനബിന്ദുക്കള്‍ക്ക് നേരെയുള്ള ഇതരമതസ്ഥരുടെ കയ്യേറ്റം, ചോദ്യം ചെയ്യപ്പെടാത്ത സാഹചര്യം സൃഷ്ടിക്കാനുള്ള രാഷ്ട്രീയസൃഗാലകൗശലം തകര്‍ന്നടിയുന്ന കാഴ്ച കേരളം അന്നു കണ്ടു. അതിനുശേഷം 1979 മാര്‍ച്ചില്‍ നിരോധനാജ്ഞ ലംഘിച്ചുകൊണ്ട് പാലുകാച്ചിയില്‍ പുനഃപ്രതിഷ്ഠ നടത്തിയപ്പോള്‍, നിയമത്തിന്റെ അധാര്മികക്കുരുക്കുകളെ അര്‍ഹിക്കുന്ന അവഗണനയോടെ തള്ളിക്കളയാന്‍ സ്വാമിജി ആഹ്വാനം ചെയ്തു.
പാലുകാച്ചിയില്‍ ഹിന്ദുസങ്കേതത്തെ നേരിട്ട് ധ്വംസിച്ചവര്‍, ശബരിമലയോട് ബന്ധപ്പെട്ട നിലക്കലില്‍ നടപ്പാക്കാന്‍ ശ്രമിച്ചത് പിടിച്ചെടുക്കലിന്റെ തന്ത്രമായിരുന്നു. അതിന്റെ ഭാഗമായി അവര്‍ 1983 മാര്‍ച്ച് 24ന് നിലക്കലില്‍ കുരിശു സ്ഥാപിച്ചു. രാഷ്ട്രീയപിണിയാളുകളുടെയും ചില പ്രമുഖ ദിനപത്രങ്ങളുടെയും ഒത്താശയില്‍ എ.ഡി. 52 ലെ കുരിശ് നിലക്കലില്‍ കണ്ടെത്തിയതായി പ്രചരിപ്പിച്ചു. ക്ഷേത്രറോഡിന് സെന്റ് തോമസ് റോഡ് എന്നു പേരിട്ടു, നിലക്കല്‍ ജംഗ്ഷന് ശ്ലീബാനഗര് ആയി.
ഈ സാഹചര്യം ഹിന്ദു സമാജത്തിനു നേരെ ഉയര്‍ത്തിയ പരസ്യമായ വെല്ലുവിളിതന്നെയായിരുന്നു. സംഘര്‍ഷഭരിതമായ, മാസങ്ങളോളം നീണ്ടുനിന്ന സമരങ്ങളിലൂടെ ഈ നീക്കത്തെ പരാജയപ്പെടുത്തിയത് നിലക്കല്‍ ആക്ഷന്‍ കൗണ്‍സില്‍ എന്ന പേരില്‍ സ്വാമിജിയുടെ നേതൃത്വത്തില്‍ രൂപീകരിക്കപ്പെട്ട ഹിന്ദുവിന്റെ സംഘടിതശക്തിതന്നെയായിരുന്നു.അയോധ്യയില്‍ കര്‍സേവയ്ക്ക് മുന്നോടിയായി ഹൈന്ദവകേരളത്തെ തൊട്ടുണര്‍ത്തുവാനും മാര്ഗദര്ശകമണ്ഡലത്തിന്റെയും വിശ്വഹിന്ദുപരിഷത്തിന്റെയും നേതൃത്വത്തിലാരംഭിച്ച സമരത്തില്‍ നേതൃസ്ഥാനത്ത് പ്രവര്‍ത്തിക്കുവാനും സ്വാമിജി തയ്യാറായി.
തിരുവനന്തപുരം പാപ്പാവേദി സമരം, വൈക്കം ടി.വി.പുരം സെമിത്തേരി പ്രക്ഷോഭം, സംഘടിതമതശക്തിയുടെ പമ്പയിലെ കയ്യേറ്റത്തെത്തുടര്‍ന്ന് കല്ക്കെട്ടിനെതിരെ നടത്തിയ പ്രക്ഷോഭം, ഗുരുവായൂര്‍, ശബരിമല ക്ഷേത്രങ്ങളില്‍ നടന്ന ക്ഷേത്രവിമോചനസമരങ്ങള്, തിരുവനന്തപുരം പാളയം വികാസ്ഭവന്‍ ഹനൂമാന് ക്ഷേത്രവുമായി ബന്ധപ്പെട്ട സമരങ്ങള്‍, കരുനാഗപ്പള്ളി പുതിയകാവ് ക്ഷേത്ര മൈതാന വിമോചനസമരം തുടങ്ങി അസംഖ്യം സമരങ്ങളില്‍ മുന്‍നിര നിന്ന് നയിച്ച സ്വാമിജി, ഹിന്ദുത്വാഭിമാനം ഉയര്‍ത്തിപ്പിടിക്കേണ്ട വിഷയങ്ങളില്‍ എന്നും ജാഗരൂകനായിരുന്നു.
ഹിന്ദുത്വജാഗരണം നിത്യകര്‍മ്മമായി തുടര്‍ന്ന സ്വാമിജി ഓരോ ദിവസവും മൂന്നും നാലും മണിക്കൂര്‍ നീളുന്ന മൂന്നും നാലും വേദികളില്‍ പ്രസംഗിച്ചിരുന്നു. ഇതേ ജാഗരണപ്രവര്‍ത്തനത്തിന്റെ ഭാഗമായാണ് ശ്രീരാമനവമിരഥയാത്ര, മൂകാംബികയില്‍നിന്നും കന്യാകുമാരിയിലേക്ക് എല്ലാവര്‍ഷവും നടത്തുവാന്‍ ആസൂത്രണം ചെയ്തതും.
രാമായണ കഥയുമായി ഐതിഹ്യബന്ധമുള്ള കേരളത്തിലെ സങ്കേതങ്ങളെ സംരക്ഷിക്കണമെന്ന കാഴ്ചപ്പാടാണ് ചടയമംഗലം കോദണ്ഡരാമപ്രതിഷ്ഠയുടെ പിന്നിലും ശബരിമലയില്‍ ശബരിപീഠം സ്ഥാപിക്കണമെന്ന ആവശ്യത്തിനു പിന്നിലുമുണ്ടായ ചേതോവികാരം.
തൊണ്ണൂറുകളില്‍ തിരുവനന്തപുരം ജില്ലയിലെ പൂന്തുറയിലുണ്ടായ ഇസ്ലാമിക മതഭീകരവാദികളുടെ അഴിഞ്ഞാട്ടത്തില്‍ ഒറ്റപ്പെട്ട ഹിന്ദുജനതയ്ക്ക് ആശ്വാസമേകാനും, ഭീദിദരായ ആ ജനതയ്ക്ക് ധൈര്യം കൊടുക്കുവാനും സ്വാമിജിയുടെ നേതൃത്വത്തില്‍ ഹിന്ദു സംഘടനകള്‍ക്ക് കഴിഞ്ഞു. ഇത്തരം അനുഭവം കേരളത്തില്‍ ഒരു കാലത്തും ഉണ്ടാകരുത് എന്ന കാഴ്ചപ്പാടിലാണ് പൂജനീയ സ്വാമിജി, സ്വര്‍ഗീയ ജെ. ശിശുപാല്‍ജി, കുമ്മനം രാജശേഖരന് എന്നിവരുടെ നേതൃത്വത്തില്‍ കേരളത്തിലെ 53 സാമുദായിക സംഘടനകളെ ഉള്‍പ്പെടുത്തി ഹിന്ദു ഐക്യവേദിയ്ക്ക് രൂപം കൊടുത്തത്.
2006 നവംബര്‍ 24ന് മഹാസമാധിസ്ഥനായ സ്വാമിജി ഉയര്‍ത്തിക്കൊണ്ടുവന്ന വിഷയങ്ങളായ ശബരിമല – ഹരിവരാസനം പദ്ധതി, ഹിന്ദു ജനസംഖ്യാപ്രശ്നം, ഹിന്ദു സാമ്പത്തികസ്ഥിതി, കൃഷിപൂജ, ഹിന്ദു കുടുംബസമിതി എന്നിവ ഇന്നും പരിഗണന അര്‍ഹിക്കുന്ന വിഷയങ്ങളായി ചര്‍ച്ചചെയ്യപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: